കണ്ണൂർ നായപ്പേടിയിൽ; മേയറും കളക്ടറും എവിടെ? ഒരു കുഞ്ഞ് വെന്റിലേറ്ററിൽ


● പേവിഷബാധയേറ്റ നായ ചത്തത് ആശങ്ക വർദ്ധിപ്പിച്ചു.
● ജനജീവിതം സ്തംഭിപ്പിച്ചു, വ്യാപാരികൾ പ്രതിസന്ധിയിൽ.
● സർക്കാരും തദ്ദേശസ്ഥാപനങ്ങളും നിഷ്ക്രിയർ.
● എ.ബി.സി. പദ്ധതി ഫലപ്രദമല്ലെന്ന് ആക്ഷേപം.
● ഭക്ഷണം കിട്ടാത്തതാണ് നായകൾ അക്രമാസക്തരാകാൻ കാരണം.
● ദത്തെടുക്കൽ പോലുള്ള ബദൽ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു.
നവോദിത്ത് ബാബു
കണ്ണൂർ: (KVARTHA) കണ്ണൂർ നഗരത്തിൽ തെരുവ് നായ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 75 പേർക്കാണ് നായകളുടെ കടിയേറ്റത്. ഇത് രാജ്യത്തുതന്നെ അപൂർവമായ സംഭവമാണ്. കടിയേറ്റ നായകളിലൊന്ന് പേവിഷബാധയെത്തുടർന്ന് ചത്തത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. താവക്കര പുതിയ ബസ് സ്റ്റാൻഡിന് സമീപം ചത്തുകിടന്ന നായയുടെ സ്രവ പരിശോധനാ ഫലം നാല് ദിവസത്തിനുള്ളിൽ ലഭിക്കും.
കണ്ണൂർ എസ്.എൻ. പാർക്കിനടുത്ത് തെരുവ് നായയുടെ കടിയേറ്റ് കണ്ണിന് ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ പിഞ്ചുകുഞ്ഞ് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ ദയനീയാവസ്ഥ കണ്ണൂരിലെ ജനങ്ങളെ ഒന്നടങ്കം വേദനിപ്പിക്കുന്നു.
തെരുവ് നായ ആക്രമണം കണ്ണൂർ നഗരത്തിലെ ജനജീവിതം സ്തംഭിപ്പിക്കുകയാണ്. എവിടെനിന്നും കടിയേൽക്കാം എന്ന ഭയം കാരണം ആളുകൾ നഗരത്തിലേക്ക് വരാൻ മടിക്കുന്നു. പേമാരികൂടി ആയതോടെ ജനജീവിതം കൂടുതൽ ദുസ്സഹമായി. ഇത് നഗരത്തിലെ വ്യാപാരികളെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതീവ ഗുരുതരമായ ഈ വിഷയം പരിഹരിക്കുന്നതിൽ സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും തികഞ്ഞ നിഷ്ക്രിയത്വമാണ് കാണിക്കുന്നത്. തെരുവ് നായകളെ പിടികൂടി ഷെൽട്ടർ ഹോമിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തും കോർപ്പറേഷനും പരസ്പരം പഴിചാരുകയാണ്. എ.ബി.സി. (Animal Birth Control) പദ്ധതി നടപ്പാക്കി നായകളുടെ എണ്ണം കുറയ്ക്കുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നാണ് ജില്ലാ പഞ്ചായത്ത് പറയുന്നത്.
സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ ജില്ലയിൽ പടിയൂരിലാണ് എ.ബി.സി. കേന്ദ്രം തുറന്നത്. കണ്ണൂർ കോർപ്പറേഷനിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തെരുവ് നായകളെ വന്ധ്യംകരണത്തിനായി ഇവിടേക്ക് കൊണ്ടുവരുന്നുണ്ട്.
നായകളുടെ വന്ധ്യംകരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് 20 ലക്ഷം രൂപ മുൻകൂറായി നൽകിയിട്ടുണ്ടെന്നാണ് കണ്ണൂർ കോർപ്പറേഷൻ മേയർ പറയുന്നത്. എന്നാൽ, പണം നൽകിയതുകൊണ്ട് മാത്രം ഉത്തരവാദിത്തം തീർന്നോ എന്ന ചോദ്യത്തിന് ഇവർക്ക് മറുപടിയില്ല. രണ്ടോ നാലോ നായകളെ മാത്രം പുനരധിവസിപ്പിക്കാൻ കഴിയുന്ന ഷെൽട്ടർ ഹോം മാത്രമാണ് കോർപ്പറേഷനുള്ളത്. ഇത് വർദ്ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണ്. എന്നാൽ, ഇത് ചെയ്യാതെ ജില്ലാ പഞ്ചായത്തിനെ പഴിചാരി രാഷ്ട്രീയം കളിക്കുകയാണ് കോർപ്പറേഷൻ ഭരണകർത്താക്കൾ.
തെരുവ് നായ ശല്യത്തിനെതിരെ നടപടിയെടുക്കുന്നതിൽ ജില്ലാ ഭരണകൂടവും നിഷ്ക്രിയരാണ്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കളക്ടർക്കും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ഭരണസംവിധാനത്തിനുമുണ്ട്.
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ മുതൽ ശൗചാലയങ്ങൾ വരെ ഉദ്ഘാടനം ചെയ്യുന്ന കണ്ണൂർ മണ്ഡലത്തിലെ എം.എൽ.എ.യും ജനകീയ മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ കോർപ്പറേഷനിൽ താമസിക്കുമ്പോഴും ഈ പ്രശ്നത്തിൽ സമയബന്ധിതമായി ഇടപെടുന്നില്ല. എല്ലാം മുകളിൽ നിന്നുള്ള ഉത്തരവിനായി കാത്തിരിക്കുകയാണോ അദ്ദേഹം?
കണ്ണൂരിൽ തെരുവ് നായകൾ ആളുകളെ ഓടിച്ചിട്ട് കടിക്കുന്നതല്ല യഥാർത്ഥ പ്രശ്നം, മറിച്ച് അവയ്ക്ക് പേവിഷബാധ ഏൽക്കുന്നതാണ്. രണ്ട് വർഷം മുൻപ് മുഴപ്പിലങ്ങാട് ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ തെരുവ് നായ കടിച്ചുകൊന്നത് കേരളത്തെ ഞെട്ടിച്ച സംഭവമാണ്. അതിൽ നിന്ന് പാഠം ഉൾക്കൊള്ളാത്ത ഇത്തരം നടപടികൾ ജനങ്ങൾക്ക് പ്രഹസനമായി മാത്രമേ കാണാൻ കഴിയൂ.
ഭക്ഷണം ലഭിക്കാത്തതാണ് തെരുവ് നായകൾ അക്രമാസക്തരാകാൻ കാരണമെന്ന് മൃഗക്ഷേമ പ്രവർത്തകനും ആനിമൽ ആൻഡ് ബോർഡ്സ് വെൽഫെയർ ട്രസ്റ്റ് രക്ഷാധികാരിയുമായ വേലിക്കാത്ത് രാഘവൻ ചൂണ്ടിക്കാണിക്കുന്നു.
കാലവർഷം രൂക്ഷമായതോടെ തെരുവ് നായകൾക്ക് ഭക്ഷണം ലഭിക്കാതെയായി. ഹരിതകർമ്മസേനയുടെ പ്രവർത്തനവും ഹോട്ടൽ മാലിന്യങ്ങൾ പന്നിഫാം ഉടമകൾ ശേഖരിക്കുന്നതും കാരണം മാലിന്യങ്ങളെ ആശ്രയിച്ച് ജീവിച്ചിരുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം ലഭിക്കുന്നില്ല.
ഇത് മുൻകൂട്ടി കണ്ടാണ് തെരുവ് നായകൾക്ക് ഷെൽട്ടർ നിർമ്മിക്കാൻ സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുകയും ഫണ്ട് അനുവദിക്കുകയും ചെയ്തത്. എന്നാൽ, ഇത് കാര്യക്ഷമമായി നടപ്പാക്കിയില്ല. ഭക്ഷണം ലഭിക്കാതെ വന്നാൽ നായകൾ മാത്രമല്ല, മനുഷ്യരും അക്രമാസക്തരാകും.
അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ തെരുവ് നായകളെ കൊല്ലണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും വേലിക്കാത്ത് രാഘവൻ പറയുന്നു. ശരിയായി ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിൽ നായകൾ ഒരുവിധ ആക്രമവും കാണിക്കുന്നില്ലെന്ന നിരീക്ഷണവും അദ്ദേഹം പങ്കുവെക്കുന്നു.
തെരുവ് നായകളെ ദത്തെടുക്കാൻ മൃഗസ്നേഹികളുടെ വലിയൊരു കൂട്ടായ്മ തയ്യാറാണ്. ഇത്തരം ഒരു നീക്കം മൃഗസംരക്ഷണ വകുപ്പ് നേരത്തെ നടത്തിയിരുന്നു. വീടുകളിൽ സംരക്ഷിക്കുകയാണെങ്കിൽ ശരിയായ കുത്തിവെപ്പുകൾ നൽകി നായകളെ അപകടകാരികളല്ലാതാക്കി മാറ്റാം. ഇതിനായി ജില്ലാ ഭരണകൂടം വിപുലമായ ജനകീയ കൂട്ടായ്മ രൂപീകരിക്കണം.
കൊന്നൊടുക്കുന്നതും വന്ധ്യംകരണവും ഈ വിഷയത്തിൽ ശാശ്വത പരിഹാരമല്ല. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. വൈകിയാണെങ്കിലും ഈ സത്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
തെരുവ് നായ ശല്യം എങ്ങനെ പരിഹരിക്കാം? നിങ്ങളുടെ നിർദ്ദേശങ്ങൾ അറിയിക്കുക.
Article Summary: Kannur faces severe stray dog menace; 75 bitten, officials' apathy criticized.
#Kannur #StrayDogs #DogBite #Kerala #PublicSafety #RabiesConcern