600 സാംപിളുകള്‍ പരിശോധിച്ചതില്‍ 119 പേരുടെ ഫലം പോസിറ്റീവ്; അടിയന്തര ഇടപെടലിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി; അതിര്‍ത്തികള്‍ അടച്ചിടും; കമാന്‍ഡോകളെ വിന്യസിച്ചു; പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.07.2020) തിരുവനന്തപുരം പൂന്തുറയില്‍ അതീവ ജാഗ്രത. കോവിഡ് വ്യാപനം തടയാന്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരാളില്‍നിന്ന് 120 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലും 150ഓളം പേര്‍ പുതിയ സമ്പര്‍ക്കത്തിലും വന്ന സാഹചര്യത്തിലാണ് കടുത്ത നടപടി എടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 600 സാംപിളുകള്‍ പരിശോധിച്ചതില്‍ 119 പേരുടെ ഫലം പോസിറ്റീവായി കണ്ടു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പൊലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

600 സാംപിളുകള്‍ പരിശോധിച്ചതില്‍ 119 പേരുടെ ഫലം പോസിറ്റീവ്; അടിയന്തര ഇടപെടലിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി; അതിര്‍ത്തികള്‍ അടച്ചിടും; കമാന്‍ഡോകളെ വിന്യസിച്ചു; പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

പ്രദേശത്ത് ആദ്യഘട്ടത്തില്‍ ഒരു മത്സ്യ വ്യാപാരിക്കാണ് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഉറവിടം അറിയാത്ത കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പൂന്തുറയെ സംബന്ധിച്ച് അടുത്ത രണ്ടാഴ്ച നിര്‍ണായകമാണ്.

കഴിഞ്ഞ ദിവസം ജില്ലയില്‍ 54 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത 42 കേസുകള്‍. പ്രഖ്യാപിച്ചിരിക്കുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കുക സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന തോതിനെ ആശ്രയിച്ചിരിക്കും.

പുറത്തുനിന്ന് ആളുകള്‍ എത്തുന്നത് കര്‍ക്കശമായി തടയും. അതിര്‍ത്തികള്‍ അടച്ചിടും. കടല്‍ വഴി ആളുകള്‍ പൂന്തുറയില്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസിന് നിര്‍ദേശം നല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും. കൂടുതല്‍ ആളുകള്‍ക്കു പരിശോധന നടത്തും. പൂന്തുറയിലെ മൂന്നു വാര്‍ഡുകളില്‍ ഓരോ കുടുംബത്തിനും വ്യാഴാഴ്ച മുതല്‍ അഞ്ചു കിലോ വീതം സൗജന്യ റേഷന്‍ നല്‍കും. ഇതിനു കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്നു തമിഴ്‌നാട്ടിലേക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പൂന്തുറയില്‍ വളരെ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ഇവിടെ സ്‌പെഷല്‍ ഡ്യൂട്ടിക്കായി എസ്എപി കമാന്‍ഡന്റ് ഇന്‍ ചാര്‍ജ് എല്‍ സോളമന്റെ നേതൃത്വത്തില്‍ 25 കമാന്‍ഡോകളെ നിയോഗിച്ചു. ഡപ്യൂട്ടി കമ്മിഷണര്‍ ദിവ്യ വി ഗോപിനാഥ്, അസിസ്റ്റന്റ് കമ്മിഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവര്‍ പൂന്തുറയിലെ പൊലീസ് നടപടികള്‍ക്കു നേതൃത്വം നല്‍കും. ക്രമസമാധാന വിഭാഗം എഡിജിപി ഡോ. ഷെയ്ക് ദെര്‍വേഷ് സാഹിബ് മേല്‍നോട്ടം വഹിക്കും.

പൂന്തുറ മേഖലയില്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള ബോധവല്‍കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടും. ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേക്കും തിരിച്ചും അതിര്‍ത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പൊലീസ് ഉറപ്പാക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇക്കാര്യം തമിഴ്‌നാട് ഡിജിപി ജെ കെ ത്രിപാഠിയുമായി ഫോണില്‍ സംസാരിച്ചു.

പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളും പ്രഖ്യാപിച്ചു. കാരോട് ഗ്രാമപഞ്ചായത്തിലെ കാക്കാവിള (വാര്‍ഡ് നമ്പര്‍ 14), പുതുശേരി (വാര്‍ഡ് നമ്പര്‍ 15), പുതിയ ഉച്ചകട (വാര്‍ഡ് നമ്പര്‍ 16) എന്നീ വാര്‍ഡുകളെയും ആര്യനാട് ഗ്രാമപഞ്ചായത്തിനെ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.

 ഈ വാര്‍ഡുകളോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല. സര്‍ക്കാര്‍ മുന്‍നിശ്ചയിച്ച പരീക്ഷകള്‍ കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തും.

Keywords:  High alert in Thiruvananthapuram poonthura, Thiruvananthapuram, News, Health, Health & Fitness, Police, Chief Minister, Pinarayi vijayan, Meeting, Patient, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia