Food Poisoning | സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ? വയനാട്ടില്‍ ഹോടെല്‍ ഭക്ഷണം കഴിച്ച 15 വിനോദ സഞ്ചാരികള്‍ ആശുപത്രിയില്‍
May 3, 2022, 15:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വയനാട്: (www.kvartha.com) സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയെന്ന് സംശയം. വയനാട്ടില്‍ എത്തിയ 23 അംഗ വിനോദ സഞ്ചാരികളില്‍ 15 പേരെ കോഴിക്കോട് താമരശ്ശേരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികള്‍ക്കാണ് അസ്വസ്ഥതകളും അവശതയും അനുഭവപ്പെട്ടത്. വയനാട് കമ്പളക്കാട് ഉള്ള ഹോടെലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്.
ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി മോശമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കമ്പളക്കാട്ടെ ഒരു ഹോടെലില്‍ നിന്ന് എണ്ണക്കടികള്‍ ഇവര്‍ കഴിച്ചിരുന്നുവെന്നും ഇതിനുശേഷം മേപ്പാടിയിലെ ഒരു ഹോടെലില്‍ നിന്ന് ബിരിയാണി അടക്കമുള്ള ഭക്ഷണവും കഴിച്ചിരുന്നുവെന്നുമാണ് വിവരം. ഇതിനുശേഷം ഛര്‍ദിയും വയറിളക്കവും പ്രകടമായതോടെയാണ് ചികിത്സ തേടിയത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണമാരംഭിച്ചു.
അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍കോട് ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാര്‍ഥി മരിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കണ്ണൂര്‍ കരിവെള്ളൂര്‍ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്.
മൂന്ന് പേര്‍ പരിയാരം മെഡികല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നും ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡികല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. നാല് കുട്ടികള്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഡിയല്‍ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. പിന്നാലെ കട പൂട്ടി സീല്‍ ചെയ്തു. അതിനിടെ സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപോര്‍ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

