Endosulfan | എന്തുകൊണ്ട് ഇത്രയും വൈകി? എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണത്തിലെ കാലതാമസത്തില്‍ സംസ്ഥാന സര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി
May 14, 2022, 08:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാന് വൈകിയതില്‍ സംസ്ഥാന സര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് വര്‍ഷമായിട്ടും എന്തുകൊണ്ടാണ് നഷ്ടപരിഹാരം നല്‍കാത്തതെന്ന് സുപ്രീംകോടതി ചോദിച്ചു. എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് സര്‍കാരിന് നിര്‍ദേശം നല്കി.
ജനക്ഷേമം ലക്ഷ്യമാക്കുന്ന സര്‍കാരിന് ഇരകളെ അവഗണിക്കാന്‍ കഴിയില്ല. നഷ്ടപരിഹാരം ലഭിക്കാതെ എത്രപേര്‍ മരിച്ചിട്ടുണ്ടാകും എന്നും കോടതി വിമര്‍ശിച്ചു. കോടതിയെ സമീപിച്ച എട്ട് പേര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ മൂന്നാഴ്ചക്കകം 50,000 രൂപ കൂടി സര്‍കാര്‍ നല്‍കാനും കോടതി ഉത്തരവിട്ടു. ചീഫ് സെക്രടറിയുടെ അധ്യക്ഷതയില്‍ നഷ്ടപരിഹാര വിതരണത്തിലെ പുരോഗതി പ്രതിമാസം വിലയിരുത്താനും ഇരകള്‍ക്കുള്ള ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പുവരുത്താനും കോടതി നിര്‍ദേശം നല്കി.
അഞ്ച് ലക്ഷം രൂപ വീതം എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്‍കാനുള്ള 2017 ജനുവരിയിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ റൈറ്റ്സ് വിക്ടിംസ് കലക്ടിവ് നേതൃത്വത്തില്‍ എട്ട് ഇരകള്‍ സമര്‍പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്.
ഉത്തരവ് പുറപ്പെടുവിച്ച് അഞ്ച് വര്‍ഷമായിട്ടും നഷ്ടപരിഹാരം നല്‍കാത്തതെന്തെന്ന് ചോദിച്ച കോടതി ഇരകള്‍ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി. 3,704 പേര്‍ക്ക് അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്.
കോടതിയില്‍ വന്ന എട്ട് പേര്‍ക്ക് മാത്രമാണ് സംസ്ഥാന സര്‍കാര്‍ അഞ്ച് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കിയത്. മറ്റുള്ളവര്‍ക്ക് നല്‍കിയില്ല. ഇരകളില്‍ അര്‍ബുദം ഉള്ളവരും മാനസിക വൈകല്യമുള്ളവരുമുണ്ട്. എന്തിനാണ് ഈ പാവങ്ങള്‍ നീതിക്കായി ഡെല്‍ഹിയില്‍ വരേണ്ടത്. സര്‍കാര്‍ അത് സ്വയം ചെയ്യണം. ഞങ്ങളുടെ വിധി അഞ്ചുവര്‍ഷം മുമ്പ് ഉണ്ടായിട്ടുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ഇരകള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതുവരെയുള്ള പുരോഗതി വ്യക്തമാക്കി പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാനും കോടതി സര്‍കാരിനോട് ആവശ്യപ്പെട്ടു. ജൂലൈ മൂന്നാം വാരത്തില്‍ ഹര്‍ജി വീണ്ടും പരിഗണിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

