Surgery |മെഷീനില്‍ ചതഞ്ഞരഞ്ഞ അതിഥി തൊഴിലാളിയുടെ കൈ വച്ചുപിടിപ്പിച്ച് തിരുവനന്തപുരം മെഡികല്‍ കോളജിലെ ഡോക്ടര്‍മാര്‍
Nov 18, 2022, 17:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ജാര്‍ഖണ്ഡ് സ്വദേശിയായ അതിഥി തൊഴിലാളിയ്ക്ക് (21) പുതുജന്മമേകി തിരുവനന്തപുരം മെഡികല്‍ കോളജിലെ ഡോക്ടര്‍മാര്‍. മെഷീനില്‍ കുടുങ്ങി ചതഞ്ഞരഞ്ഞ കൈ അഞ്ചുമണിക്കൂര്‍ നീണ്ട അതി സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് വച്ചുപിടിപ്പിച്ചത്. കൈ ചലിപ്പിച്ച് തുടങ്ങിയ യുവാവ് മെഡികല്‍ കോളജില്‍ ചികിത്സയിലാണ്.
ആരോഗ്യനില തൃപ്തികരമായ യുവാവിനെ അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൃത്യ സമയത്ത് ഇടപെട്ട് അതിഥി തൊഴിലാളിക്ക് കൈകള്‍ വച്ചുപിടിപ്പിച്ച് കൈയ്യും ജീവനും രക്ഷിച്ച ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
ഇക്കഴിഞ്ഞ ഒമ്പതാം തീയതി വൈകുന്നേരം ആറേ കാലോടെയാണ് അപകടത്തില്‍പ്പെട്ട അതിഥി തൊഴിലാളിയെ മെഡികല്‍ കോളജിലെത്തിച്ചത്. വലത് കൈയ്യില്‍ ഇട്ടിരുന്ന വള മെഷീനില്‍ കുടുങ്ങി കൈത്തണ്ടയില്‍ വച്ച് കൈ മുറിഞ്ഞുപോകുകയായിരുന്നു. മസിലും ഞരമ്പും പൊട്ടി ചതഞ്ഞരഞ്ഞ് വേര്‍പെട്ട നിലയിലായിരുന്നു.
സാധാരണ ഇത്തരം കേസുകളില്‍ കൈകള്‍ വച്ച് പിടിപ്പിക്കാന്‍ കഴിയാറില്ല. എന്നാല്‍ യുവാവിന്റെ പ്രായം കൂടി പരിഗണിച്ച് കൈ വച്ച് പിടിപ്പിക്കുന്ന വെല്ലുവിളി ഏറ്റെടുത്ത് രാത്രി ഒമ്പതു മണിയോടെ അപൂര്‍വ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
പ്ലാസ്റ്റിക് സര്‍ജറി, ഓര്തോപീഡിക്സ്, അനസ്തീഷ്യ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സര്‍ജറി നടത്തിയത്. കൈയ്യിലെ പ്രധാന രണ്ട് രക്തക്കുഴലുകള്‍, സ്പര്‍ശനശേഷി, ചലനശേഷി എന്നിവ നല്കുന്ന ഞരമ്പുകള്‍, മറ്റ് ഞരമ്പുകള്‍, മസിലുകള്‍ എന്നിവ ഓപറേറ്റിംഗ് മൈക്രോസ്കോപ് മുഖേന വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമായി.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരായ കലേഷ് സദാശിവന്, എന്‍പി ലിഷ, എസ് ആര് ബൃന്ദ, ജെ എ ചാള്‍സ്, താര അഗസ്റ്റിന്, സി ആതിര, ഓര്‍ത്തോപീഡിക്സിലെ ഡോക്ടര്‍മാരായ ശിജു മജീദ്, ദ്രുതിഷ്, അര്ജന്, പി ജിതിന്, വി ജിതിന്, ഗോകുല്‍, അനസ്തീഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരായ അഞ്ജന മേനോന്, ആതിര എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
Keywords: Doctors of Thiruvananthapuram Medical College put hand of guest worker crushed in machine, Thiruvananthapuram, News, Health, Health and Fitness, Health Minister, Kerala, Hospital, Treatment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

