കോള്‍ഡ്രിഫ് സിറപ്പിന് കേരളത്തില്‍ വിലക്ക് വില്‍പ്പനയും വിതരണവും നിര്‍ത്തിവെച്ചു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പൊതുജന സുരക്ഷ ഉറപ്പാക്കാൻ എട്ട് വിതരണക്കാർക്കും മെഡിക്കൽ സ്റ്റോറുകൾക്കും നിർദ്ദേശം നൽകി.
● കോൾഡ്രിഫ് സിറപ്പ് ഉൾപ്പെടെയുള്ള മറ്റ് ചുമ മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
● സംസ്ഥാനത്തെ ചുമ മരുന്ന് നിർമ്മാതാക്കളായ അഞ്ച് കമ്പനികളുടെ സാമ്പിളുകളും പരിശോധിക്കും.
● രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്നുകൾ നൽകരുത് എന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് നിർദ്ദേശം.
തിരുവനന്തപുരം: (KVARTHA) കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന കേരളത്തില്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കോള്‍ഡ്രിഫ് സിറപ്പിന്റെ 'എസ്.ആര്‍. 13' ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയെന്ന വിവരമാണ് കര്‍ശന നടപടിയിലേക്ക് നയിച്ചത്.

പ്രാഥമിക അന്വേഷണത്തില്‍ ഈ പ്രത്യേക ബാച്ച് മരുന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് മനസ്സിലാക്കിയത്. എങ്കിലും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
കേരളത്തില്‍ എട്ട് വിതരണക്കാര്‍ വഴിയാണ് ഈ മരുന്നിന്റെ വില്‍പ്പന നടക്കുന്നത്. ഈ എല്ലാ വിതരണ കേന്ദ്രങ്ങളിലും വില്‍പ്പനയും വിതരണവും നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പനയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ചുമ മരുന്നുകൾക്ക് ശക്തമായ നിരീക്ഷണം
സംസ്ഥാനത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകളാണ് ഇപ്പോള്‍ നടന്നു വരുന്നത്. കോള്‍ഡ്രിഫ് സിറപ്പിന്റെ സാമ്പിളുകള്‍ ഇതിനോടകം തന്നെ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിനൊപ്പം മറ്റ് ചുമ മരുന്നുകളുടേയും (സിറപ്പ്) സാമ്പിളുകള്‍ ശേഖരിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
കേരളത്തില്‍ ചുമ മരുന്നുകള്‍ നിര്‍മ്മിക്കുന്ന അഞ്ച് കമ്പനികളുടെ മരുന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സെന്‍ട്രല്‍ ഡി.ജി.എച്ച്.എസ്സിന്റെ നിര്‍ദ്ദേശപ്രകാരം കര്‍ശന ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്‌ക്രൈബ് ചെയ്യരുതെന്നും അഥവാ അത്തരത്തില്‍ മരുന്ന് കുറിപ്പടി വന്നാലും ചുമയ്ക്കുള്ള സിറപ്പ് നല്‍കരുതെന്നും എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചുമയ്ക്കുള്ള സിറപ്പ് നല്‍കുന്നെങ്കില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. കെ.എം.എസ്.സി.എല്‍. വഴി കോള്‍ഡ്രിഫ് സിറപ്പ് വിതരണം ചെയ്യുന്നില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഈ ആരോഗ്യ മുന്നറിയിപ്പ് എല്ലാവരിലേക്കും എത്തേണ്ടതല്ലേ? നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് ഉടൻ ഷെയർ ചെയ്യുക.
Article Summary: Kerala bans Coldriff cough syrup sale and strengthens monitoring on all cough medications.
#ColdriffBan #KeralaHealth #CoughSyrup #DrugSafety #WeenaGeorge #KeralaNews