LaQshya Certification | സംസ്ഥാനത്തെ 2 മെഡികല്‍ കോളജുകള്‍ക്ക് കേന്ദ്ര സര്‍കാരിന്റെ ലക്ഷ്യ സര്‍ടിഫികേഷന്‍; അംഗീകാരം ലഭിച്ചത് ലേബര്‍റും, മെറ്റേണല്‍ ഓപറേഷന്‍ തിയറ്റര്‍ എന്നിവയില്‍ മികച്ച സ്‌കോറോടെ
Jun 17, 2022, 18:09 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ രണ്ട് മെഡികല്‍ കോളജുകള്‍ക്ക് കേന്ദ്ര സര്‍കാരിന്റെ ലക്ഷ്യ സര്‍ടിഫികേഷന്‍ ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട്, കോട്ടയം മെഡികല്‍ കോളജുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃ ശിശു മരണ നിരക്ക് കുറയ്ക്കാനുമാണ് ലക്ഷ്യ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ലക്ഷ്യ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ലക്ഷ്യ സര്‍ടിഫിക്കേഷന്‍ നല്‍കുന്നത്.
ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ, അണുബാധ കുറയ്ക്കുക, പ്രസവ സമയത്തെ മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബര്‍ റൂമുകളുടേയും ഗര്‍ഭിണികള്‍ക്കുള്ള ഓപറേഷന്‍ തിയറ്ററുകളുടേയും ഗുണനിലവാരം എന്നിവയെല്ലാം സാധ്യമാക്കിയാണ് ലക്ഷ്യ അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.
ലേബര്‍ റൂമില്‍ അഡ്മിറ്റ് ചെയ്യുന്നത് മുതല്‍ പ്രസവ ശേഷം വാര്‍ഡില്‍ മാറ്റുന്നത് വരെ ഗര്‍ഭിണികള്‍ക്ക് വേണ്ട സംരക്ഷണം ഉറപ്പ് വരുത്തുന്നു. ലക്ഷ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ലേബര്‍ റൂമിലേയും ഓപറേഷന്‍ തിയറ്ററുകളുടേയും ഭൗതിക സാഹചര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്തു.
രോഗീപരിചരണത്തിനാവശ്യമായ സംവിധാനങ്ങളും വര്‍ധിപ്പിച്ചു. അതിതീവ്ര പരിചരണം ആവശ്യമായ ഗര്‍ഭിണികള്‍ക്ക് വെന്റിലേറ്റര്‍ സൗകര്യങ്ങളോട് കൂടിയ ഐസിയു, ഹൈ ഡെപന്റന്‍സി യൂനിറ്റ് എന്നിവ സജ്ജമാക്കി. ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായി ലക്ഷ്യ പദ്ധതി നടപ്പിലാക്കിയ ആശുപത്രിയാണ് കോഴിക്കോട് മെഡികല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം. ഗര്‍ഭകാല ചികിത്സയ്ക്കും പ്രസവത്തിനും ഏറ്റവും കൂടുതല്‍ പേര്‍ സമീപിക്കുന്ന ആശുപത്രി കൂടിയാണിത്. കോഴിക്കോടിന് പുറമേ മലപ്പുറം, വയനാട് ജില്ലകളിലുള്ള സങ്കീര്‍ണാവസ്ഥയിലുള്ള ഗര്‍ഭിണികളില്‍ ഭൂരിപക്ഷം പേരും ഈ ആശുപത്രിയെയാണ് സമീപിക്കുന്നത്.
മധ്യകേരളത്തില്‍ ഗര്‍ഭകാല ചികിത്സയ്ക്കും പ്രസവത്തിനും ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന ആശുപത്രിയാണ് കോട്ടയം മെഡികല്‍ കോളജ്. ലക്ഷ്യ പദ്ധതിയുടെ ഭാഗമായി മികച്ച ചികിത്സാ സൗകര്യങ്ങളാണ് കോട്ടയം മെഡികല്‍ കോളജില്‍ സജ്ജമാക്കിയിരിക്കുന്നത്.
മറ്റ് മെഡികല്‍ കോളജുകളെക്കൂടി ലക്ഷ്യ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.
Keywords: Central Government LaQshya Certification for 2 Medical Colleges in the State, Thiruvananthapuram, News, Pregnant Woman, Medical College, Treatment, Patient, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.