ആയുര്‍വേദ ഗവേഷണരംഗത്ത് വിദേശ യൂണിവേഴ്‌സിറ്റികളുമായി ധാരണാപത്രം ഒപ്പുവെക്കും: മന്ത്രി വീണാ ജോർജ്


● ഗവേഷണ കേന്ദ്രത്തിലെ ആശുപത്രിയുടെ നിർമ്മാണം പൂർത്തിയായി.
● വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർക്ക് ഇവിടെ പഠനം നടത്താം.
● ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ആയുർവേദ കോൺക്ലേവ് സംഘടിപ്പിക്കും.
● കോളേജ് കാമ്പസിൽ നിർമ്മിച്ച ഓപ്പൺ എയർ സ്റ്റേജും ഉദ്ഘാടനം ചെയ്തു.
പരിയാരം: (KVARTHA) ആയുര്‍വേദ ഗവേഷണരംഗത്ത് വിദേശ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ധാരണാപത്രം ഒപ്പുവെക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ പുതുതായി നിർമ്മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം ഇരിക്കൂറിലെ കല്യാട് പൂർത്തിയായി വരികയാണ്. ഇതിന്റെ ഉദ്ഘാടനം ഉടൻതന്നെ മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു. ഗവേഷണകേന്ദ്രത്തിലെ ആശുപത്രിയുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയും ഗവേഷണ ബ്ലോക്കും ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളും ഉടൻ പൂർത്തിയാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗവേഷകർക്ക് ഇവിടെയെത്തി ആയുർവേദത്തിൽ ഗവേഷണം നടത്താനുള്ള അവസരം ഒരുക്കും. അന്താരാഷ്ട്രതലത്തിൽ മികവിന്റെ കേന്ദ്രമായി ഈ സ്ഥാപനത്തെ മാറ്റുന്നതിന്റെ ഭാഗമായാണ് വിദേശ യൂണിവേഴ്സിറ്റികളുമായി അക്കാദമിക് സഹകരണത്തിനായി ധാരണാപത്രം ഒപ്പുവെക്കുന്നത്. ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു അന്താരാഷ്ട്ര ആയുർവേദ കോൺക്ലേവും സംഘടിപ്പിക്കും.
കോളേജ് കാമ്പസിൽ നിർമ്മിച്ച ഓപ്പൺ എയർ സ്റ്റേജിന്റെ ഉദ്ഘാടനവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു. എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.വി. രാജേഷ്, ടി. സുലജ, കെ. പത്മനാഭൻ, പി.പി. ദാമോദരൻ, കെ.പി. ജനാർദനൻ, കെ.വി. ബാബു, ടി. രാജൻ, പി.പി. ദിവാകരൻ, ഡോ. കെ.സി. അജിത്കുമാർ, കെ. ഗോപാലൻ, ഡോ. വി.കെ.വി. ബാലകൃഷ്ണൻ, ഡോ. ജനിൻജിത്ത്, കെ. ഉണ്ണികൃഷ്ണൻ, സി.ടി. സ്മിത, അമൃത എസ്. രാജ്, ഡോ. ഗോവിന്ദ്‌രാഗ്, ഡോ. എസ്.എ. ലക്ഷ്മി എന്നിവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പി.ആർ. ഇന്ദുകല സ്വാഗതവും വാർഡൻ ഡോ. എം.പി. ശ്രീലേഖ നന്ദിയും പറഞ്ഞു.
ആയുർവേദ മേഖലയിലെ ഈ പുതിയ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kerala to sign MoUs with foreign universities for Ayurveda research.
#Ayurveda #Kerala #VeenaGeorge #Kannur #Research #PublicHealth