വരുന്നത് ക്രിസ്മസും പുതുവത്സരവും; ഒമിക്രോണ്‍ ഭീതിയില്‍ രാജ്യം; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി സംസ്ഥാനങ്ങള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 22.12.2021) ഒമിക്രോണ്‍ ഭീതി നിലനില്‍ക്കെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി സംസ്ഥാനങ്ങള്‍. 

വരുന്നത് ക്രിസ്മസും പുതുവത്സരവും; ഒമിക്രോണ്‍ ഭീതിയില്‍ രാജ്യം; കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി സംസ്ഥാനങ്ങള്‍

കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ രോഗവ്യാപനത്തോത് മൂന്നിരട്ടി കൂടുതലാണെന്നും പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍കാര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഡെല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, ഗുജറാത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപോര്‍ട് ചെയ്യപ്പെട്ടിരിക്കുന്നത് ഡെല്‍ഹിയിലാണ് (57 പേര്‍ക്ക്). ഈ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഡെല്‍ഹിയില്‍ ഏര്‍പെടുത്തിയിരിക്കുന്നത്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് ഡെല്‍ഹി ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണമായും വിലക്ക് ഏര്‍പെടുത്തി.

സാമൂഹ്യ-സാംസ്‌കാരിക ഒത്തുചേരലുകള്‍ക്കെല്ലാം വിലക്കുണ്ട്. ഹോടെലുകളിലും പബുകളിലും 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളു. പൊതുയോഗം, വിവാഹം, സമ്മേളനങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.

മഹാരാഷ്ട്രയില്‍ 54 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടിയുടെ ഭാഗമായി ഡിസംബര്‍ 16 മുതല്‍ 31 വരെ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ കടകളിലും പൊതു ഗതാഗത വാഹനങ്ങളിലും പ്രവേശനമുള്ളു. വാക്സിന്‍ എടുക്കാത്തവര്‍ മറ്റുള്ളവര്‍കൊപ്പം പൊതുഗതാഗത വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് അപകടകരമാണെന്ന് മഹാരാഷ്ട്ര സര്‍കാര്‍ ബോംബെ ഹൈകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തിലും അറിയിച്ചു.

200ലധികം ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ക്ക് വാര്‍ഡ് ഓഫിസര്‍മാരില്‍ നിന്നും പ്രത്യേക അനുമതി വാങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ ഹാളുകളില്‍ നടക്കുന്ന പരിപാടിക്ക് സീറ്റിങ് കപാസിറ്റി 50 ശതമാനമായും നിജപ്പെടുത്തി.

അതേസമയം എല്ലാ പൊതുപരിപാടികള്‍ക്കും കര്‍ണാടക സര്‍കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെന്‍ഗ്ലൂറു എംജി റോഡിലും ബ്രിഗേഡ് റോഡിലും നടക്കുന്ന പരിപാടികളും ഇതില്‍ ഉള്‍പെടുന്നു. സംസ്ഥാനത്ത് ഒരിടത്തും പൊതു ചടങ്ങുകളോ ആഘോഷ പരിപാടികളോ നടത്തരുതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിര്‍ദേശിച്ചിട്ടുണ്ട്.

ഹോടെലുകളിലും ക്ലബുകളിലും 50 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. എന്നാല്‍ പ്രത്യേക പുതുവത്സര പാര്‍ടിയോ ഡിജെ പരിപാടിയോ നടത്താന്‍ അനുമതിയില്ല. ഇത്തരം കേന്ദ്രങ്ങളിലെ മുഴുവന്‍ ജീവക്കാരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരും ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് ലഭിച്ചവരും ആയിരിക്കണം.

ഗുജറാതില്‍ 11 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രതിരോധ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ രാത്രികാല കര്‍ഫ്യൂ ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. ഹോടെലുകളിലും വ്യായാമ കേന്ദ്രങ്ങളിലും 75 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളു.

രണ്ട് ഡോഡ് വാക്സിനും സ്വീകരിക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശനം നിരോധിക്കാനാണ് ഹരിയാന സര്‍കാരിന്റെ തീരുമാനം. വിവാഹ ഹാളുകള്‍, ഹോടെല്‍, ബാങ്ക്, സര്‍കാര്‍ ഓഫിസ്, ബസ് ഉള്‍പെടെയുള്ള ഇടങ്ങളില്‍ രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് അറിയിച്ചു.

പഞ്ചാബ് സര്‍കാര്‍ കുറച്ചുകൂടി കടുത്ത തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്. ഇനിയും കോവിഡ് വാക്സിന്‍ സ്വീകരിക്കാത്ത സര്‍കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്നാണ് പഞ്ചാബ് സര്‍കാരിന്റെ തീരുമാനം. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ വാക്സിനേഷന്‍ കൂടുതല്‍ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചാബ് സര്‍കാരിന്റെ നടപടി. വാക്സിനേഷന്‍ സെര്‍ടിഫികെറ്റ് സര്‍കാര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തവര്‍ക്ക് മാത്രമേ ശമ്പളം വിതരണം ചെയ്യുകയുള്ളു എന്ന നിലപാടിലാണ് സര്‍കാര്‍.

ഒമിക്രോണ്‍ ഉയര്‍ത്തുന്ന ഭീതിയും രോഗവ്യാപനം തടയുന്നതും ഉള്‍പെടെയുള്ള നടപടികളും ചര്‍ച ചെയ്യാനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക യോഗം വ്യാഴാഴ്ച ചേര്‍ന്നേക്കും. നിലവില്‍ 223 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രതിവാര കേസുകളില്‍ 10 ശതമാനം വര്‍ധനവുണ്ടായാലോ ഐസിയു ബെഡുകളില്‍ 40 ശതമാനം രോഗികളെത്തിയാലോ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

Keywords:  As Omicron raises alarm, states impose curbs ahead of festive week, New Delhi, News, COVID-19, Health, Health and Fitness, New Year, Christmas, Festival, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia