Stray Dog Attack | വീണ്ടും തെരുവ് നായ ആക്രമണം: കേടായ കാര്‍ നന്നാക്കുന്നതിനിടെ 2 പേര്‍ക്ക് പട്ടിയുടെ കടിയേറ്റു; ആശുപത്രിയില്‍ ചികിത്സ തേടി
Sep 6, 2022, 17:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) നെടുവന്നൂരില്‍ കേടായ കാര്‍ നന്നാക്കുന്നതിനിടെ രണ്ടുപേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. റോഡില്‍ നിന്നാണ് ഇരുവര്‍ക്കും കടിയേറ്റത്. ആലുവ നെടുവന്നൂര്‍ സ്വദേശികളായ ഹനീഫ, ജോര്‍ജ് എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.
ഇവരെ കടിച്ചിട്ട് ഓടിപ്പോയ നായക്കായി നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. നെടുവന്നൂരില്‍ തൈക്കാവിന് സമീപം റോഡരികില്‍ കാറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവ് നായ ഫനീഫയെ കടിച്ചത്. കാലില്‍ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചതെന്ന് ഫനീഫ പറഞ്ഞു.
ഈ തെരുവുനായ പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളെയും കടിച്ചിട്ടുണ്ടെന്നാണ് വിവരം. ഓടിരക്ഷപ്പെട്ട തെരുവ് നായയ്ക്കായി നാട്ടുകാര്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. തൈക്കാവില്‍ വച്ചാണ് ജോര്‍ജിനും നായയുടെ കടിയേറ്റത്. ഇരുവരും സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കളമശ്ശേരി മെഡികല്‍ കോളജ് ആശുപത്രിയിലുമെത്തി വാക്‌സീന്‍ എടുത്തു.
സംസ്ഥാനത്ത് തെരുവ് നായകളുടെ ശല്യം ദിനേന വര്‍ധിക്കുകയാണ്. സാധാരണക്കാരായ കാല്‍ നടക്കാരാണ് ഏറ്റവും കൂടുതല്‍ നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നത്. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് പേവിഷബാധ മൂലം 21 പേര്‍ മരണത്തിന് കീഴടങ്ങി. പേവിഷത്തിനെതിരെയുള്ള വാക്‌സീന്‍ സ്വീകരിച്ചിട്ടും ചിലര്‍ മരിച്ചത് കടുത്ത ആശങ്കയ്ക്കിടയാക്കുകയാണ്.
പത്തനംതിട്ടയില്‍ നായയുടെ കടിയേറ്റ 12 കാരി അഭിരാമി പേവിഷ ബാധയേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. വാക്‌സീനെടുത്തിട്ടും അഭിരാമിക്ക് പേവിഷ ബാധയേറ്റതും ചോദ്യ ചിഹ്നമായി ബാക്കി നില്‍ക്കുകയാണ്.
അതേസമയം ഈ സംഭവത്തിന് പിന്നാലെയുണ്ടായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പേവിഷ ബാധയെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന്ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

