പശ്ചിമബംഗാളില്‍ സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണയേകി രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം സംസ്ഥാനത്ത് പൂര്‍ണം; എമര്‍ജന്‍സി തിയേറ്ററൊഴികെയുള്ള ഓപ്പറേഷന്‍ തിയേറ്ററുകളുടെ പ്രവര്‍ത്തനം നിശ്ചലം; വലഞ്ഞ് രോഗികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 17.06.2019) പശ്ചിമബംഗാളില്‍ സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണയേകി രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഐ.എം.എയുടെയും കെ.ജി.എം.ഒ.എയുടെയും നേതൃത്വത്തില്‍ തിങ്കളാഴ്ച നടത്തുന്ന സൂചനാ പണിമുടക്ക് പൂര്‍ണം.

തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രാവിലെ പത്തുമുതല്‍ പതിനൊന്നുമണിവരെയും ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടു മുതല്‍ പത്തുവരെയും നടന്ന പണിമുടക്കില്‍ രോഗികള്‍ വലഞ്ഞു. കെ.ജി.എസ്.ഡി.എയുടെ നേതൃത്വത്തില്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരും ഒ.പി.യില്‍നിന്നു വിട്ടുനിന്നു.

പശ്ചിമബംഗാളില്‍ സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണയേകി രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം സംസ്ഥാനത്ത് പൂര്‍ണം; എമര്‍ജന്‍സി തിയേറ്ററൊഴികെയുള്ള ഓപ്പറേഷന്‍ തിയേറ്ററുകളുടെ പ്രവര്‍ത്തനം നിശ്ചലം; വലഞ്ഞ് രോഗികള്‍

സാധാരണയായി ഒ.പികളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ് തിങ്കളാഴ്ച. പണിമുടക്ക് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ആശുപത്രികളിലെ തിരക്കിന് കുറവുണ്ടായില്ല. രാവിലെ എട്ടുമണിക്ക് മുമ്പ് ഒ.പിയിലെത്തിയവര്‍ക്ക് രണ്ടുമണിക്കൂറിന് ശേഷമാണ് ഡോക്ടര്‍മാരെ കാണാനായത്. രാവിലെ തന്നെ ദൂര സ്ഥലങ്ങളില്‍ നിന്നുപോലും നിരവധി പേര്‍ ഡോക്ടര്‍മാരെ കാണാനെത്തി.

രാവിലെ ആറുമുതല്‍ ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളതെങ്കിലും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് സൂചനാ സമരത്തിലൊതുങ്ങിയത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചാണ് എല്ലാവരും രാവിലെ ജോലിക്കെത്തിയത്. സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും ഒഴിവാക്കി. മെഡിക്കല്‍ കോളജിലെ അധ്യാപനത്തില്‍ നിന്ന് ഡോക്ടര്‍മാരും പ്രൊഫസര്‍മാരും ഒരുമണിക്കൂര്‍ വിട്ടുനില്‍ക്കും.

അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസം കൂടാതെ നടക്കുമെന്ന് അറിയിച്ചെങ്കിലും പലയിടത്തും ജൂനിയര്‍ ഡോക്ടര്‍മാരാണ് കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഐ.സിയൂണിറ്റുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ എമര്‍ജന്‍സി തിയേറ്ററൊഴികെയുള്ള ഓപ്പറേഷന്‍ തിയേറ്ററുകളുടെ പ്രവര്‍ത്തനം പണിമുടക്കില്‍ തടസപ്പെട്ടു.

മുന്‍കൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകള്‍ പലതും വൈകി. പണിമുടക്ക് അവസാനിക്കുന്നതോടെ തിയേറ്ററുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലാകുമെന്ന് ആശുപത്രി അധികൃതര്‍ രോഗികളെ അറിയിച്ചിട്ടുണ്ട്.

വാര്‍ഡുകളില്‍ കിടത്തി ചികിത്സയില്‍ തുടരുന്ന രോഗികളുടെ പരിശോധനയും നടന്നിട്ടില്ല. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കാളികളായതോടെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം രാവിലെ പൂര്‍ണമായും നിശ്ചലമായി. ഡെന്റല്‍ ക്ലിനിക്കുകളും അടച്ചിട്ടിരിക്കുകയാണ്.

ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുണ്ടാകുന്ന അക്രമം നേരിടാന്‍ സമഗ്രമായ കേന്ദ്രനിയമം വേണമെന്നാവശ്യപ്പെട്ടും പശ്ചിമബംഗാള്‍ സംഭവത്തില്‍ പ്രതിഷേധിച്ചും ഡോക്ടര്‍മാര്‍ തിരുവനന്തപുരത്ത് രാജ് ഭവനുമുന്നില്‍ ധര്‍ണ നടത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ഡോക്ടര്‍മാര്‍ ധര്‍ണയില്‍ പങ്കെടുത്തു.

സ്വകാര്യ ആശുപത്രികളില്‍ അത്യഹിത സേവനങ്ങള്‍ ഒഴികെ 24 മണിക്കൂര്‍ നീളുന്ന പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, ലേബര്‍ റൂം, ശസ്ത്രക്രിയാ വിഭാഗം തുടങ്ങിയിടങ്ങളില്‍ പണിമുടക്കുണ്ടാകില്ല.

പകര്‍ച്ചപ്പനി കൂടുതല്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ നേരം ഡോക്ടര്‍മാരെ കാത്തിരിക്കേണ്ടി വരുന്നത് രോഗികളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: All India doctors strike: medical services across public and private sector hospitals in Kerala affected, Thiruvananthapuram, News, Health, Health & Fitness, Doctors Strike, Patient, Medical College, Trending, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia