വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നടപടിയെന്ന് കളക്ടർ; മലപ്പുറത്ത് മതനേതാക്കളുടെ യോഗത്തിൽ നിർണ്ണായക തീരുമാനം


● ആരോഗ്യവകുപ്പിൻ്റെ കാമ്പയിന് മതനേതാക്കളുടെ പിന്തുണ.
● ഒറ്റപ്പെട്ട സംഭവങ്ങൾക്ക് മതപരമായ പിന്തുണയില്ല.
● ആശുപത്രികൾ ഗർഭിണി-ശിശു സൗഹൃദമാക്കും.
● 2024-25 ൽ 192 ഗാർഹിക പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തു.
മലപ്പുറം: (KVARTHA) വീടുകളിലെ പ്രസവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാനും ആശുപത്രികളിലെ സുരക്ഷിതമായ പ്രസവം പ്രോത്സാഹിപ്പിക്കാനും മത നേതാക്കളുടെ യോഗത്തിൽ ധാരണയായി. ആശുപത്രികളിലെ സുരക്ഷിതമായ പ്രസവത്തിന് പകരം വീടുകളിൽ പ്രസവം നടത്താൻ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ അകറ്റാനും ബോധവത്ക്കരണം ശക്തമാക്കാനും ജില്ലാ കളക്ടർ വിളിച്ചു ചേർത്ത മതനേതാക്കളുടെ യോഗത്തിലാണ് സമവായമായത്. ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ആരോഗ്യവകുപ്പ് നടത്തുന്ന 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന കാമ്പയിന്റെ ഭാഗമായാണ് മതനേതാക്കളുടെ യോഗം വിളിച്ചത്.
ഒരു മതവും പ്രസവത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നതിനെ എതിർക്കുന്നില്ലെന്നും ചികിത്സയും ശരിയായ പരിചരണവും വേണമെന്ന് നിഷ്കർഷിക്കുകയാണ് ചെയ്യുന്നതെന്നും യോഗത്തിൽ പങ്കെടുത്ത വിവിധ മത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് പിന്നിലുള്ളവർക്ക് മത സംഘടനകളുടെയോ മത തത്വങ്ങളുടെയോ പിന്തുണയില്ല. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് തടയാൻ ശക്തമായ ബോധവത്ക്കരണം നടത്തണം. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും ശ്രമങ്ങൾക്ക് എല്ലാ മത സംഘടനാ നേതാക്കളും പിന്തുണ ഉറപ്പ് നൽകി.
ആശുപത്രികളിലെ പ്രസവത്തെ സംബന്ധിച്ച് ആളുകളുടെ ഇടയിൽ എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. വനിതകളെയും പിന്നോക്ക വിഭാഗത്തിൽ പെട്ടവരെയും യുവജനങ്ങളെയും ബോധവൽക്കരിക്കും. മതനേതാക്കൾ വഴിയും ബോധവൽക്കരണ പരിപാടികളും ആശുപത്രികളിലെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കും. ജനങ്ങളുടെ മനസ്സിലെ ആശങ്ക അകറ്റി ആശുപത്രികൾ ഗർഭിണി-ശിശു സൗഹൃദമാക്കി മാറ്റും. ഭാവി തലമുറയെ കൂടി ബാധിക്കുന്ന സാമൂഹിക പ്രശ്നമായി തന്നെയാണ് ഗാർഹിക പ്രസവത്തെ കാണുന്നത്. ഇത് പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കും. കാമ്പയിന്റെ ഭാഗമായി തുടർച്ചയായ യോഗങ്ങളും ചർച്ചകളും നടത്തും.
ആരോഗ്യ സൂചികയിൽ ഉയർന്നു നിൽക്കുന്ന കേരളം ലോകത്തിനുതന്നെ മാതൃകയാണ്. 2024-25 വർഷത്തിൽ 192 ഗാർഹിക പ്രസവങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Summary: Malappuram district collector warns of action against those promoting home births. Religious leaders agree to promote hospital deliveries and dispel misconceptions. Campaign launched by health department.
#KeralaHealth, #SafeDelivery, #HospitalBirth, #Malappuram, #ReligiousLeaders, #Awareness