Death | നോവായി മനോജ് ഭാരതിരാജയുടെ അകാല വിയോഗം; നന്ദനയുടെ 'ശ്രീരാഗ'ത്തിന് താങ്ങാനാവാത്ത വേദന; കോഴിക്കോടിന് നഷ്ടമായത് പ്രിയപ്പെട്ട മരുമകനെ


● സിനിമയിൽ അഭിനയിക്കുന്നതിനിടയിലാണ് മനോജുമായി പ്രണയത്തിലാകുന്നത്.
● 'താജ്മഹൽ' ചിത്രത്തിലൂടെയാണ് മനോജ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
● 2023 ൽ സംവിധായകനായും അരങ്ങേറ്റം കുറിച്ചു.
കോഴിക്കോട്: (KVARTHA) നടനും സംവിധായകനുമായ മനോജ് ഭാരതിരാജയുടെ (48) അപ്രതീക്ഷിതമായ വിയോഗം ഏവരെയും കണ്ണീരിലാഴ്ത്തി. ചെന്നൈയിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. ഹൃദയാഘാതമെന്നാണ് നിഗമനം. ഏതാനും നാളുകൾക്ക് മുൻപ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം വിശ്രമത്തിലായിരിക്കെയാണ് വിടവാങ്ങിയത്. ഭാര്യയും നടിയുമായ നന്ദനയുടെ കോഴിക്കോട്ടെ കോട്ടൺമിൽ റോഡിലുള്ള 'ശ്രീരാഗം' എന്ന വീടിന് ഈ വിയോഗം ഇനിയും വിശ്വസിക്കാനായിട്ടില്ല.
സംവിധായകൻ ഭാരതിരാജയുടെ മകനായിരുന്നെങ്കിലും മനോജ്, നന്ദനയുടെ വീട്ടുകാർക്ക് വെറുമൊരു മരുമകൻ മാത്രമായിരുന്നില്ല. അവർക്ക് അദ്ദേഹം 'കോഴിക്കോടിൻ്റെ മരുമകൻ' തന്നെയായിരുന്നു. കഴിഞ്ഞ വർഷം നന്ദനയും മനോജും അവരുടെ കുടുംബത്തോടൊപ്പം കോഴിക്കോട്ടെ നന്ദനയുടെ വീട്ടിൽ എത്തിയിരുന്നു. ഭാര്യ നടി നന്ദന, മക്കളായ അർഷിത, മതിവതാനി എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിൻ്റെ കുടുംബം.
മലയാള സിനിമയിൽ 'സേതുരാമയ്യർ സിബിഐ', 'സ്നേഹിതൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നന്ദന, ഒരു തമിഴ് സിനിമയിൽ അഭിനയിക്കുന്നതിനിടയിലാണ് അതിലെ നായകനായ മനോജുമായി പ്രണയത്തിലാകുന്നത്. വീട്ടുകാരുടെ പൂർണ സമ്മതത്തോടെ 2006 ഡിസംബറിൽ കാരപ്പറമ്പ് ആശീർവാദ് ലോൺസിൽ വെച്ച് ഇവരുടെ വിവാഹം ആഘോഷമായി നടന്നു. സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നയിക്കുകയായിരുന്നു ഇരുവരും. മരണം വിവരം അറിഞ്ഞു നന്ദനയുടെ അച്ഛൻ മണ്ണിൽ ശ്രീകുമാർ, അമ്മ പി.വി. ശ്രീലത എന്നിവരടക്കമുള്ള കുടുംബാംഗങ്ങൾ ചെന്നൈയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
1976 ൽ ഭാരതിരാജ - ചന്ദ്രലീല ദമ്പതികളുടെ മകനായി ജനിച്ച മനോജ്, 1999 ൽ പുറത്തിറങ്ങിയ പിതാവിൻ്റെ തന്നെ സിനിമയായ 'താജ്മഹൽ' ലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഈ സിനിമ ബോക്സ് ഓഫീസിൽ വിജയിച്ചില്ലെങ്കിലും എ.ആർ. റഹ്മാൻ്റെ എക്കാലത്തെയും മികച്ച സംഗീതവും ഭാരതിരാജയുടെ മനോഹരമായ ചിത്രീകരണവും മനോജിനെ തമിഴ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കി.
പിന്നീട് 'സമുദ്രം', 'കടൽ പൂക്കൾ' തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച അദ്ദേഹം, 'വായ്മൈ', 'ഈശ്വരൻ', 'മാനാട്', തുടങ്ങിയ ചിത്രങ്ങളിൽ സഹനടനായും തിളങ്ങി. 2023 ൽ 'മാർഗഴി തിങ്കൾ' എന്ന റൊമാൻ്റിക് സിനിമയിലൂടെ സംവിധായകനായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിൽ പിതാവ് ഭാരതിരാജ, ശ്യാം സെൽവൻ, രക്ഷന എന്നിവരും അഭിനയിച്ചിരുന്നു. മനോജ് അവസാനമായി അഭിനയിച്ചത് 'സ്‌നേക്സ് ആൻഡ് ലാഡേഴ്‌സ് ' എന്ന പ്രൈം വീഡിയോ സീരീസിലാണ്.
മനോജ് ഭാരതിരാജയുടെ നിര്യാണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു. ചെറുപ്പത്തിൽ തന്നെ മനോജ് വിടവാങ്ങിയത് അങ്ങേയറ്റം ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. നടൻ വിജയ് നീലാങ്കരയിലെ വീട്ടിൽ നിന്നും നടന്നുപോയാണ് മനോജ് ഭാരതിക്ക് അന്തിമോപചാരം അർപ്പിച്ചത്. സംഗീത സംവിധായകൻ ഇളയരാജ, നടൻ സൂര്യ, ഖുശ്ബു സുന്ദർ, ത്യാഗരാജൻ തുടങ്ങി നിരവധി പേരും മനോജിന് അനുശോചനം അറിയിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Actor-director Manoj Bharathiraja’s unexpected death at 48 leaves the film industry in mourning. He was recently recovering from heart surgery before his demise in Chennai.
#ManojBharathiraja #ActorDirector #TamilCinema #MalayalamCinema #RIPManoj #FilmIndustryLoss