സുകുമാരൻ: മലയാളി മറക്കാത്ത അഭിനയ സൗകുമാര്യം, കെടാത്ത ഓർമ്മകൾ

 
Black and white portrait of veteran Malayalam actor Sukumaran.
Black and white portrait of veteran Malayalam actor Sukumaran.

Photo Credit: Facebook/ Celebrity Born

● 49-ാം വയസ്സിൽ അപ്രതീക്ഷിത വിയോഗം.
● 'നിർമ്മാല്യം' എന്ന ചിത്രത്തിലൂടെ സിനിമാ പ്രവേശം.
● എം.ടി. വാസുദേവൻ നായർ കണ്ടെത്തുന്നു.
● 'ബന്ധനം' എന്ന ചിത്രത്തിന് സംസ്ഥാന അവാർഡ്.
● ജയൻ-സോമൻ-സുകുമാരൻ ത്രയത്തിന്റെ കാലഘട്ടം.
● അദ്ധ്യാപകനായും സുകുമാരൻ തിളങ്ങി.

ഭാമനാവത്ത്

(KVARTHA) മലയാള ചലച്ചിത്ര ലോകത്തിന് സ്വന്തം അഭിനയ സൗകുമാര്യം സമ്മാനിച്ച് കടന്നുപോയ അതുല്യ കലാകാരൻ പി. സുകുമാരൻ നായർ വിടവാങ്ങിയിട്ട് ഇന്ന് (ജൂൺ 16) 28 വർഷം തികയുന്നു. പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കെ, 1997 ജൂൺ 16-ന്, വെറും 49-ാം വയസ്സിൽ അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

വെള്ളം ചേർക്കാത്ത അഭിപ്രായങ്ങളും മുറുകെപ്പിടിച്ച ആദർശങ്ങളും കൊണ്ട് മലയാള സിനിമയിൽ തന്റേതായൊരു പാത വെട്ടിത്തെളിച്ച നടനായിരുന്നു സുകുമാരൻ. സിനിമ ലോകം ഇന്നും ആവേശത്തോടെ ഓർക്കുന്ന ഒരു കാലഘട്ടമാണ് 'സുകുമാര കാലം'. ജീവിതത്തിലും സിനിമയിലും ഒരുപോലെ ബന്ധനങ്ങളെ ഇഷ്ടപ്പെടാത്ത ഒരു വിപ്ലവകാരിയായിരുന്നു അദ്ദേഹം. തീപാറുന്ന സംഭാഷണങ്ങളിലൂടെ വെള്ളിത്തിരയിലും, ഉറച്ച ശബ്ദത്തോടെ തിന്മയോട് വിട്ടുവീഴ്ചയില്ലാത്ത ജീവിതത്തിലും സുകുമാരൻ വേറിട്ടുനിന്നു.

മലപ്പുറം ജില്ലയിലെ എടപ്പാളിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ സ്വർണ്ണ മെഡലോടെ മാസ്റ്റർ ബിരുദം നേടിയ പ്രതിഭാശാലിയായിരുന്നു സുകുമാരൻ. 

പഠനശേഷം കാസർകോട് ഗവൺമെന്റ് കോളേജ്, നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ അധ്യാപക ജീവിതം വിദ്യാർത്ഥികൾക്ക് എന്നും ഓർക്കാവുന്ന ഒന്നായിരുന്നുവെന്ന് സുകുമാരൻ മാഷിന്റെ ശിഷ്യനായിരുന്ന കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ പ്രൊഫസർ കെ.പി. ജയരാജൻ ഒരു ലേഖനത്തിൽ ഓർക്കുന്നു. സുകുമാരൻ മാഷിന്റെ പ്രീഡിഗ്രി ക്ലാസ്സിൽ ഒരുമിച്ച് പഠിച്ച ഏഴു കുട്ടികൾ പിന്നീട് കോളേജ് അധ്യാപകരായതും, അധ്യാപനത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സുകുമാരൻ ഹൃദയത്തോട് ചേർത്തുവെച്ച സംഭവമായിരുന്നു.

മലയാള സിനിമയിൽ ഏറെ ചരിത്രങ്ങൾ സൃഷ്ടിച്ച 'നിർമ്മാല്യം' എന്ന സിനിമയിലൂടെയാണ് സുകുമാരന്റെ സിനിമാ പ്രവേശം. മലയാളത്തിൽ ആദ്യമായി ഭരത് അവാർഡ് നേടിയ ചിത്രം, എം.ടി. വാസുദേവൻ നായർ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം, മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ചിത്രം എന്നിങ്ങനെ നിരവധി സവിശേഷതകളുള്ള ഈ ചിത്രത്തിലൂടെയാണ് സുകുമാരൻ എന്ന നടന്റെയും സുമിത്ര എന്ന നടിയുടെയും സിനിമാ പ്രവേശം എന്നതും ശ്രദ്ധേയമാണ്. എടപ്പാളിനടുത്ത് മുക്കുതല എന്ന സ്വന്തം നാട്ടിൽ വെച്ചായിരുന്നു സുകുമാരന് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ അവസരം ലഭിച്ചത്.

'നിർമ്മാല്യ'ത്തിന് മുമ്പ് സ്കൂൾ നാടകങ്ങളിൽ പോലും പ്രത്യക്ഷപ്പെടാത്ത സുകുമാരൻ, 'നിർമ്മാല്യ'ത്തിലെ വെളിച്ചപ്പാടിന്റെ മകൻ അപ്പു എന്ന കഥാപാത്രത്തിന് നൽകിയ അഭിനയ പ്രതിബദ്ധത എം.ടി. വാസുദേവൻ നായർ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു. തുടർന്ന് എം.ടി.യുടെ 'ബന്ധനം' എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ സുകുമാരനെ ഏൽപ്പിച്ചു. ആ ചിത്രം അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു.

പിന്നീട് മലയാള സിനിമ സാക്ഷ്യം വഹിച്ചത് ജയൻ-സോമൻ-സുകുമാരൻ ത്രയം മലയാള സിനിമ അടക്കിവാഴുന്നതിനായിരുന്നു. ജയനും സുകുമാരനും കൈകോർത്ത 'അങ്ങാടി' പോലുള്ള സൂപ്പർഹിറ്റ് ചിത്രങ്ങൾ, നീതി നിഷേധത്തിനെതിരെ പൊള്ളുന്ന സംഭാഷണങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടംനേടി. 

ജീവിതത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോളേജ് അധ്യാപകന്റെ റോൾ 'ശാലിനി എന്റെ കൂട്ടുകാരി' എന്ന ചിത്രത്തിലെ ജയദേവൻ മാഷിന്റെ രൂപത്തിൽ അവതരിപ്പിച്ചത് അന്നത്തെ ക്യാമ്പസുകളെ ഇളക്കിമറിച്ചിരുന്നു. ഭാര്യ മല്ലിക സുകുമാരനൊപ്പം ചേർന്ന് ചില ചിത്രങ്ങൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

മക്കളുടെ സിനിമാ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കാൻ സാധിക്കാതെ സുകുമാരൻ വിടവാങ്ങിയെങ്കിലും, അച്ഛന്റെ നടപ്പാത പിന്തുടരുന്ന പൃഥ്വിരാജും ഇന്ദ്രജിത്തും ചലച്ചിത്ര ലോകത്ത് തങ്ങളുടേതായ വേറിട്ട വഴി വെട്ടിത്തെളിയിച്ച് മുന്നേറുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക

 

Article Summary (English): Remembering Sukumaran, the iconic Malayalam actor, on his 28th death anniversary.

#Sukumaran, #MalayalamCinema, #FilmLegend, #Nirmalyam, #IndianActor, #RememberingSukumaran

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia