'പദ്മാവത്' സിനിമയ്ക്കെതിരെ പ്രതിഷേധിച്ചവരുടെ കേസുകള്‍ റദ്ദാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍
Oct 28, 2020, 10:24 IST
ഭോപ്പാല്‍: (www.kvartha.com 28.10.2020) ദീപിക പദുകോണ്‍ നായികയായി എത്തിയ പദ്മാവത് സിനിമയ്ക്കെതിരായ പ്രതിഷേധം മധ്യപ്രദേശ് അടക്കമുള്ള ആറ് സംസ്ഥാനങ്ങളില്‍ അക്രമാസക്തമായി മാറിയിരുന്നു. രജ്പുത് വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ചായിരുന്നു സിനിമയ്‌ക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്.
ചിത്രത്തിനെതിരെ കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു. പദ്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ ജീവനൊടുക്കുക വരെയുണ്ടായി. സിനിമ തീയേറ്ററുകളും മാളുകളും ചന്തകളുംവരെ അക്രമ സംഭവങ്ങള്‍ക്ക് വേദിയായി.
എന്നാലിപ്പോള്‍ ബോളിവുഡ് സിനിമയായ പദ്മാവതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ അറിയിച്ചു. ഭോപ്പാലില്‍ റാണി പദ്മാവതിയുടെ സ്മാരകം നിര്‍മ്മിക്കുമെന്നും ശിവ്രാജ് സിങ് വ്യക്തമാക്കി. പ്രാദേശിക രജപുത്ര സമൂഹത്തിന്റെ പരമ്പരാഗത ശാസ്ത്ര പൂജന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചൗഹാന്‍. അടുത്ത അധ്യായന വര്‍ഷം മുതല്‍ റാണി പദ്മാവതിയെ കുറിച്ചുള്ള പാഠങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ചൗഹാന്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.
ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത് ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരായിരുന്നു. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും 'പദ്മാവത്'ന് വാര്‍ത്താപ്രാധാന്യം നേടി കൊടുത്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.