Sankaradi | പരാജയ കാരണങ്ങൾ വിലയിരുത്താൻ കുമാരപ്പിള്ള സാർ ജീവിച്ചിരിപ്പില്ല; ജന്മശതാബ്ദിയിലും മലയാളി മറക്കാത്ത ശങ്കരാടി


ഭാമനാവത്ത്
കണ്ണൂർ: (KVARTHA) നായകനെയോ നായികയോ സപ്പോർട്ട് ചെയ്തു അഭിനയിക്കാൻ നിയോഗിക്കപ്പെടുന്ന ഉപകഥാപാത്രങ്ങൾ അവരുടെതായ ഒരു ലോകം സൃഷ്ടിക്കുന്നതും മറ്റാരെക്കാളും പ്രേക്ഷകരുടെ കയ്യടി നേടുന്നതും മലയാള സിനിമയിൽ പൊതുവെ കണ്ടു വരുന്നതാണ്. ഇത്തരം കഥാപാത്രങ്ങളുടെ ഒരു ദ്വീപ് സമൂഹം തന്നെ സൃഷ്ടിച്ച അതുല്യകലാകാരനാണ് ശങ്കരാടി.
സന്ദേശത്തിലെ കുമാരപ്പിള്ള സാർ തൊട്ടു ശങ്കരാടി അവിസ്മരണമാക്കിയ കഥാപാത്രങ്ങൾ ഇപ്പോഴും ട്രോളുകളായി നിറയുന്നത് അതു കൊണ്ടാണ് ജന്മശതാബ്ദിക്കാലത്തും മലയാളിയുടെ മനസിൽ ചാരുകസേരയിട്ട് നിറഞ്ഞ ചിരിയും ഗൗരവവുമായി ശങ്കരാടി ചേട്ടനുണ്ട് ഒരു കാരണവരെപ്പോലെ.
ജീവിതം
1962 ൽ തുടങ്ങിയ സിനിമാജീവിതം അവസാനിക്കുമ്പോൾ ശങ്കരാടിയുടെ ലിസ്റ്റിൽ 700 ലധികം മറക്കാനാകാത്ത കഥാപാത്രങ്ങളുണ്ടായിരുന്നു. ചെറായിയിലെ ശങ്കരാടി എന്ന തറവാട്ടുപേരിലൂടെ മലയാളി കേരളത്തിന്റെ കാരണവരെ ഓർക്കുമ്പോൾ ചന്ദ്രശേഖര മേനോൻ എന്നൊരു പേര് അദ്ദേഹത്തിനുണ്ടെന്ന് പോലും ആരും അറിഞ്ഞില്ല. പൂർത്തിയാക്കാൻ കഴിയാത്ത എൻജിനീയറിങ് മോഹവുമായി ഗുജറാത്തിലെ ബറോഡയിൽ നിന്ന് യൗവനകാലത്ത് വണ്ടി കയറിയ ശങ്കരാടിക്ക് തിരിച്ച് വന്നപ്പോൾ ജീവിതത്തിൽ അനുഭവിച്ച് തീർത്ത ഒരു ജയിൽ കാലഘട്ടത്തിന്റെ ഓർമയുമുണ്ടായിരുന്നു.
കമ്യൂണിസ്റ്റായതിൻ്റെ പേരിൽ സ്കൂൾ വിദ്യാർത്ഥിയായിരിക്കെ സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് മറ്റൊരു സ്കൂളിലാണ് വിദ്യാഭ്യാസം തുടർന്നത്. എറണാകുളം മഹാരാജാസ് കോളേജിൽ ഇൻ്റർമീഡിയറ്റിനു പഠിക്കുമ്പോൾ പാർട്ടി പ്രവർത്തനത്തിൽ കൂടുതൽ സജീവമായി. തുടർന്നാണ് ബറോഡയിലേക്ക് വണ്ടി കയറിയത്. അതും വിപ്ലവത്തിന്റെ ചോരത്തിളപ്പിൽ അവസാനിപ്പിച്ചു. നാട്ടിൽ തിരിച്ചെത്തിയ ശങ്കരാടി പഴയ കൊച്ചി സംസ്ഥാനത്ത് അച്യുതമേനോൻ അനിഷേധ്യ നേതാവായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ പാർട്ടിക്കുവേണ്ടി സ്വയം സമർപ്പിച്ച മുഴുവൻ സമയപ്രവർത്തകനും അച്യുതമേനോൻ്റെ ഉറ്റ സഹപ്രവർത്തകനുമായി മാറി.
വിവാഹവും കുടുംബവും
ഏറെ വൈകി 50 വയസിനു ശേഷമായിരുന്നു വിവാഹം. ഒരു മുഴുവൻ സമയ കമ്മ്യൂണിസ്റ്റ് ‘കല്യാണം കഴിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞ് വീഴുമോ’ എന്ന സന്ദേശത്തിലെ കുമാരപിള്ള സാറിന്റെ വാദം അന്വർത്ഥമാക്കികൊണ്ട് ജീവിക്കാനായിരുന്നു താല്പര്യം. തോപ്പിൽ ഭാസിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഒടുവിൽ എറണാകുളം എളംകുളം ചെറുപറമ്പത്ത് വീട്ടിൽ ശാരദയെ വിവാഹം കഴിച്ചത്.
ചെറായിയിലെ വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് ശങ്കരാടി പതിവായി പോകുന്ന റോഡിന് ശങ്കരാടി റോഡ് എന്ന് പേര് നൽകിയിട്ടുണ്ട്. അധികമാരും അറിയാതെ പോയ ഒരു കലാസാംസ്കാരിക പ്രവർത്തകന് നാട് സ്മാരകങ്ങളൊന്നും നൽകിയില്ല എന്നതാണ് സത്യം. 2001 ഒക്ടോബർ ഒൻപതിനായിരുന്നു മരണം. ശങ്കരാടി പോയതിനു പിന്നാലെ തന്നെ ഭാര്യയും മടങ്ങി.
കലാജീവിതം
എത്ര വർഷം കടന്നാലും ശങ്കരാടി തൻ്റെ കഥാപാത്രങ്ങളിലുടെ ഇപ്പോഴും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. കമ്യുണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ സന്ദേശത്തിലെ കുമാരൻ പിള്ള സാറിൻ്റെ താത്വിക അവലോകനങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നതും അതുകൊണ്ടുതന്നെയാണ്.
ശങ്കരാടിയുടെ വ്യക്തവും സ്പഷ്ടവുമായ വാക്കുകളെല്ലാം തമാശയുടെ അതിർവരമ്പുകൾ ഭേദിച്ച് മലയാളി ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയതിൻ്റെ തെളിവായി കണക്കാക്കാം.
റീലുകളിലും ട്രോളുകളിലും വാട്ട്സാപ്പ് സ്റ്റിക്കറുകളിലും ഒരു പഴയ മനുഷ്യൻ പലതിന്റെയും പ്രതീകമായി. മുണ്ടിന്റെ ഒരു തലപ്പ് കൈയിൽ പിടിച്ച് നടവരമ്പിലൂടെ നടന്നു വരുന്ന ഒരു കാരണവർ എന്ന് ആര് പറഞ്ഞാലും മലയാളിക്കത് ശങ്കരാടിയായി മാറുകയാണ്.