Criticism | 'മാർക്കോ' ടെലിവിഷൻ പ്രേക്ഷകർക്ക് കാണാനാവില്ല; ടിവി പ്രദർശനാനുമതി നിഷേധിച്ച് സിബിഎഫ്‌സി; ഇനി വയലൻസ് സിനിമകളില്ലെന്ന് നിർമാതാവ്


● 'മാർക്കോ സിനിമയുടെ 'ലോവർ കാറ്റഗറി' മാറ്റാനുള്ള അപേക്ഷ സിബിഎഫ്‌സി തള്ളിക്കളഞ്ഞു.
● സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ അക്രമം വർധിക്കുന്ന സാഹചര്യത്തിൽ 'മാർക്കോ സിനിമക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
● 'മാർക്കോ' സിനിമയിലെ അതിക്രൂര വയലൻസ് രംഗങ്ങൾ കഥയുടെ പൂർണതയ്ക്ക് വേണ്ടിയാണ് ഉൾപ്പെടുത്തിയത്.
കൊച്ചി: (KVARTHA) തീയേറ്ററുകളിൽ വൻ വിജയം നേടിയ ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ടെലിവിഷൻ പ്രേക്ഷകർക്ക് കാണാനാവില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ് (സിബിഎഫ്‌സി) ചിത്രത്തിന് ടെലിവിഷൻ പ്രദർശനാനുമതി നിഷേധിച്ചത്. ചിത്രത്തിൻ്റെ 'ലോവർ കാറ്റഗറി' മാറ്റാനുള്ള അപേക്ഷ സിബിഎഫ്‌സി തള്ളുകയായിരുന്നു.
റീജണൽ എക്‌സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. സിനിമയിൽ യു അല്ലെങ്കിൽ യു/എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്തത്ര വയലൻസ് ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ രംഗങ്ങൾ വെട്ടിമാറ്റിയാൽ വീണ്ടും അപേക്ഷിക്കാമെന്നും സി.ബി.എഫ്.സി അറിയിച്ചു.
അതേസമയം, 'മാർക്കോ' പോലെ വയലൻസ് നിറഞ്ഞ സിനിമ ഇനി ചെയ്യില്ലെന്ന് നിർമാതാവ് ഷരീഫ് മുഹമ്മദ് പ്രതികരിച്ചു. സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ 'മാർക്കോ' സിനിമയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിർമ്മാതാവിൻ്റെ പ്രതികരണം. വയലൻസ് പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ല 'മാർക്കോ' എന്നും പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയെന്നും ഷരീഫ് മുഹമ്മദ് പറഞ്ഞു.
വരാനിരിക്കുന്ന 'കാട്ടാളൻ' എന്ന സിനിമയിലും കുറച്ച് വയലൻസ് സീനുകളുണ്ട്. 'മാർക്കോ'യിലെ അതിക്രൂര വയലൻസ് രംഗങ്ങൾ കഥയുടെ പൂർണതയ്ക്ക് വേണ്ടിയാണ് ഉൾപ്പെടുത്തിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണണം. 'മാർക്കോ'യിലെ ഗർഭിണിയുടെ സീൻ സിനിമയ്ക്ക് ആവശ്യമുളളതായിരുന്നു. സിനിമയിൽ കൂടുതൽ വയലൻസ് ഉണ്ടെന്ന് പരസ്യം നൽകിയത് ആളുകൾ തെറ്റിദ്ധരിക്കാതിരിക്കാനാണ്. 'മാർക്കോ' 18+ സർട്ടിഫിക്കറ്റുള്ള സിനിമയാണ്. അത് കാണാൻ കുട്ടികൾ ഒരിക്കലും തീയേറ്ററിൽ കയറരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായ ചിത്രമായിരുന്നു 'മാർക്കോ'. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ഉണ്ണി മുകുന്ദൻ എത്തിയത്. മലയാളികൾ മാത്രമല്ല മറ്റ് ഭാഷാ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിൻ്റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയുക.
Unni Mukundan's 'Marco' movie denied television broadcast by CBFC due to excessive violence. Producer Shareef Muhammed announces he will not make violent films anymore.
#MarcoMovie #UnniMukundan #CBFC #MalayalamCinema #ViolenceInFilms #MovieBan