സാമ്പത്തിക തട്ടിപ്പ് കേസില്‍ മലയാളി നടി ലീന മരിയ പോളിനെ ഇഡി ചോദ്യം ചെയ്തു; ആഡംബര കാറുകളും പണവും പിടിച്ചെടുത്തു
Aug 24, 2021, 10:12 IST
ചെന്നൈ: (www.kvartha.com 24.08.2021) 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. മണിക്കൂറുകളോളമാണ് ലീനയെ ഇഡി ചോദ്യം ചെയ്തത്.
സുകാഷിന്റെ ചെന്നൈയിലെ ബംഗ്ലാവില്‍ ഇഡി നടത്തിയ റെയ്ഡില്‍ ആഡംബര കാറുകളും പണവും പിടിച്ചെടുത്തിട്ടുണ്ട്. 10 ആഡംബര കാറുകളാണ് പിടിച്ചെടുത്തത്.
കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു. ലീന സെക്രടറിയാണെന്നാണ് സുകാഷ് പരിചയപ്പെടുത്തിയിരുന്നത്.
സുകാഷ് തിഹാറിലായതിനു ശേഷം ലീന കടവന്ത്രയില്‍ ആരംഭിച്ച ബ്യൂടിപാര്‍ലറില്‍ അധോലോക നായകന്‍ രവി പൂജാരിയുടെ സംഘത്തില്‍പെട്ട അധോലോകസംഘം വെടിവയ്പ് നടത്തിയ കേസുമുണ്ട്. അതിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. അണ്ണാ ഡി എം കെയുടെ പാര്‍ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തില്‍ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസും അന്വേഷണത്തിലാണ്.
തിഹാര്‍ ജയിലില്‍ കഴിയവേ ആണ് സുകാഷ് ചന്ദ്രശേഖര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. സുകാഷ് തിഹാറിലായതിന് ശേഷമാണ് ലീന കടവന്ത്രയില്‍ ബ്യൂടി പാര്‍ലര്‍ ആരംഭിച്ചതും. റെഡ് ചിലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര എന്നീ മലയാള സിനിമകളില്‍ ലീന അഭിനയിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.