7 കപ്പലുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരെണ്ണം മാത്രം; രാവിലെ കിട്ടിയേക്കാവുന്ന വെയ്റ്റിംഗ് ലിസ്റ്റിലെ ടികറ്റിനായി രാത്രിതന്നെ സ്ത്രീകളും കുട്ടികളുമടക്കം ക്യൂ നില്‍ക്കുന്നു; ലക്ഷദ്വീപിലേക്ക് പോകുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച് ആഇശ സുല്‍ത്വാന
Feb 18, 2022, 15:36 IST
കൊച്ചി: (www.kvartha.com 18.02.2022) ലക്ഷദ്വീപിലേക്കുള്ള യാത്രാദുരിതം വിവരിച്ച് ലക്ഷദ്വീപ് സ്വദേശിയായ ഒരു മോഡലും നടിയും സംവിധായികയുമായ ആഇശ സുല്‍ത്വാന. കപ്പലുകളുടെ കുറവ് മൂലം ലക്ഷദ്വീപിലേക്ക് പോകുന്നതിന് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നവെന്ന് ആഇശ സുല്‍ത്വാന ഫേസ്ബുക് പോസ്റ്റിലൂടെ വിവരിക്കുന്നു.
നേരത്തെ ഏഴ് കപ്പലുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരെണ്ണം മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇതാണ് യാത്രദുരിതത്തിന് കാരണമെന്ന് അവര്‍ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി വിലിങ്ടണ്‍ ഐലന്‍ഡിലേക്ക് പോയപ്പോള്‍ സ്ത്രീകളും കുട്ടികളുമടക്കം ടികറ്റിന് ക്യൂ നില്‍ക്കുന്നു. ഈ കാഴ്ച ദയനീയമാണെന്നും ആഇശ പറഞ്ഞു.
ആഇശ സുല്‍ത്വാനയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഒരു കാര്യം കേട്ടതിന്റെ അടിസ്ഥാനത്തില്‍ അതൊക്കെ ശെരിയാണോന്ന് ചെക് ചെയ്യാന്‍ വേണ്ടി രാത്രി ഏതാണ്ടൊരു പത്തരമണിക്ക് ഞാന്‍ വിലിങ്ടണ്‍ ഐലന്‍ഡിലേക്ക് പോയി, അവിടെ ഞാന്‍ കണ്ട കാഴ്ച വളരെ അധികം ദയനീയമായിരുന്നു, ആ നേരത്ത് പോലും ലക്ഷദ്വീപിലെ സ്ത്രീകളും കുട്ടികളുമടക്കം ടികറ്റിന് ക്യു നില്‍ക്കുന്നതാണ്...??
ഞാനവരോട് ചോദിച്ചു ഈ നേരത്ത് എന്തിനാ നില്‍ക്കുന്നത്? രാവിലെ അല്ലേ ടികറ്റ് കൊടുക്കാര്‍? അവരുടെ മറുപടി: ഞങ്ങള്‍ തുടരെ തുടരെ വന്നിട്ടും ഇതുവരെ ടികറ്റ് കിട്ടിട്ടില്ല. മാസങ്ങളായി ദ്വീപിലേക്ക് പോവാന്‍ പറ്റാതെ ഞങ്ങളിവിടെ കുടുങ്ങി കിടക്കുന്നു, ഇവിടത്തെ ഞങ്ങളുടെ ചിലവും താങ്ങാന്‍ സാധിക്കുന്നില്ല, ഈ ഒരു രാത്രി വെളുപ്പിച്ചാല്‍ ടികറ്റ് ചിലപ്പോ കിട്ടിയാലോ... അതും വെയ്റ്റിംഗ് ലിസ്റ്റിലെ ടികറ്റിനാണ് ഈ ക്യു എന്നത് എന്നെ ഞെട്ടിച്ചൊരു കാര്യമാണ്...
ലക്ഷദ്വീപിലെ വികസനം കൂടുന്നതിന്റെ ഭാഗമായാവും ദ്വീപിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ എണ്ണം വെട്ടി കുറച്ചത് അല്ലേ...? ഇത്രയിക്കും ആ മനുഷ്യരെ ദ്രോഹിക്കാന്‍ അവരെന്താ നിങ്ങളോട് ചെയ്തത്? ഏഴ് കപ്പലുകള്‍ ഓടിക്കൊണ്ടിരുന്ന ദ്വീപിലേക്ക് ഇന്ന് ഒരൊറ്റ കപ്പലാണ് ഓടുന്നത്... പല രോഗികളും ഇവിടത്തെ ഹോസ്പിറ്റലിലേക്ക് എത്താന്‍ സാധിക്കാതെ ദ്വീപിലും, ഇവിടെ എത്തിയവര്‍ക്ക് തിരിച്ചു ദ്വീപിലേക്കും പോവാന്‍ പറ്റാതെ കുടുങ്ങി നില്‍ക്കുന്നൊരു അവസ്ഥയാണ്...
കോറല്‍ എന്ന കപ്പല്‍ മാത്രമേ ഓടുന്ന. ബാക്കി കപ്പലുകളുടെ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നങ്ങള്‍ എന്ന നിസ്സാര കാരണങ്ങള്‍ കാണിച്ചു കൊണ്ട് ഇവിടെ പിടിച്ചിട്ടിരിക്കുന്നു, എല്ലാ കപ്പലുകള്‍ക്കും മൂന്ന് മൂന്ന് മാസം കൂടുമ്പോള്‍ ടൈം ബൗണ്ട് ഉള്ളതാണ്, അതൊക്കെ അപ്പൊ അപ്പൊ ക്ലിയര്‍ ചെയ്യുന്നതുമാണ്, ഇനിയിപ്പോ കപ്പലുകള്‍ക്ക് വേറെ എന്തേലും പ്രോബ്ലം ഉണ്ടെങ്കില്‍ ആന്‍ഡമാനിന്ന് കപ്പല്‍ കൊണ്ട് വന്നിട്ട് ദ്വീപിലെക്ക് ഓടിച്ചിട്ടുള്ള ചരിത്രവും ഭരണവും ഉണ്ടായിട്ടുണ്ട്...
അന്നൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ഭരണമായിരുന്നു... ഇന്നോ? ഈ പാവപ്പെട്ട മനുഷ്യരെ ബുദ്ധിമുട്ടിചിട്ട് പുകച്ചു പുറത്ത് ചാടിക്കുക എന്ന നയമാണ് ഇപ്പൊ കണ്ട് കൊണ്ടിരിക്കുന്നത്... എന്നാല്‍ വരും ദിവസങ്ങളെ ഓര്‍ത്താണ് എനിക്ക് ഭയം... കാരണം മണ്‍സൂണിലെ കാലാവസ്ഥ മോശമായി വരുമ്പോള്‍ ഈ ഒരു കപ്പലാണ് ദ്വീപിലേക്ക് ഓടുന്നതെങ്കില്‍ കഴിക്കാനൊരു പച്ചക്കറി പോലും ആ പത്ത് ദ്വീപിലും ഉണ്ടാവില്ല... അവരും ഒരു കൂട്ടം മനുഷ്യരാണ്, കുറച്ചെങ്കിലും മനുഷ്വത്വം കാണിചൂടെ...- അവര്‍ കുറിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.