ദിലീപ് അടക്കമുള്ള പ്രതികള്‍ 6 ഫോണുകളും മുദ്രവെച്ച കവറില്‍ കോടതിയിലെത്തിച്ചു; നടന് നിര്‍ണായകദിനം, മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജിയും പരിഗണിക്കും

 


കൊച്ചി: (www.kvartha.com 31.01.2022) ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള വധഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ആറ് ഫോണുകളും കോടതിയിലെത്തിച്ചു. ദിലീപിന്റെ മൂന്ന് ഫോണുകള്‍, സഹോദരന്‍ അനൂപിന്റെ രണ്ട് ഫോണ്‍, സഹോദരി ഭര്‍ത്താവ് സൂരജിന്റെ ഒരു ഫോണ്‍ എന്നിവയാണ് മുദ്രവെച്ച കവറില്‍ രജിസ്ട്രാര്‍ക്ക് കൈമാറിയത്. തിങ്കളാഴ്ച 10.15-ന് മുന്‍പ് ഫോണുകള്‍ രജിസ്ട്രാര്‍ക്ക് കൈമാറണമെന്ന് കഴിഞ്ഞദിവസം കോടതി നിര്‍ദേശിച്ചിരുന്നു.

ദിലീപ് അടക്കമുള്ള പ്രതികള്‍ 6 ഫോണുകളും മുദ്രവെച്ച കവറില്‍ കോടതിയിലെത്തിച്ചു; നടന് നിര്‍ണായകദിനം, മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജിയും പരിഗണിക്കും

അതേസമയം നടനെ സംബന്ധിച്ച് നിര്‍ണായകദിനമാണ്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് പി ഗോപിനാഥാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണവുമായി സഹകരിച്ചതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവും ദിലീപ് പ്രധാനമായും കോടതിയോട് ആവശ്യപ്പെടുക.

മുംബൈയിലേക്ക് പരിശോധനയ്ക്കായി അയച്ച മൊബൈലുകള്‍ ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചെയുമായാണ് ദിലീപിന് തിരികെ ലഭിച്ചത്. തിരികെ ലഭിച്ചാല്‍ കോടതി നിര്‍ദേശപ്രകാരം ഫോണുകള്‍ കൈമാറുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം ദിലീപിന് നാല് ഫോണ്‍ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നതെങ്കിലും മൂന്ന് ഫോണ്‍ മാത്രമാണുള്ളതെന്നായിരുന്നു ദിലീപിന്റെ വാദം. നാലാമത്തെ ഫോണ്‍ സംബന്ധിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും.

യുവനടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നതാണു കേസ്. ഇതിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നാം പ്രതി ദിലീപ്, സഹോദരനും രണ്ടാം പ്രതിയുമായ പി അനൂപ്, സഹോദരീ ഭര്‍ത്താവും മൂന്നാം പ്രതിയുമായ ടി എന്‍ സുരാജ് എന്നിവര്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ പരിശോധിച്ചാല്‍ മാത്രമേ സാധിക്കൂ എന്ന പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ചാണു ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.

Keywords:  The accused, including Dileep, took all  six phones to the court in sealed envelopes, Kochi, News, Cine Actor, Cinema, Dileep, Mobile Phone, High Court of Kerala, Bail plea, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia