Poster Controversy | 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ'; ന്നാ താന്‍ കേസു കൊട് ചിത്രത്തിന്റെ പോസ്റ്ററില്‍ രാഷ്ട്രീയ വിവാദം; സര്‍കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററെന്ന് വിമര്‍ശകര്‍; ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണണമെന്ന് പ്രതിപക്ഷ നേതാവ്, പ്രതികരിക്കാനില്ലെന്ന് പൊതുമരാമത്ത് മന്ത്രി

 



കൊച്ചി: (www.kvartha.com) കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ന്നാ താന്‍ കേസു കൊട്' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ രാഷ്ട്രീയ വിവാദത്തില്‍. വ്യാഴാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിനെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. പരസ്യത്തില്‍ ഉള്‍പെടുത്തിയ ഒരു പരസ്യ വാചകത്തെച്ചൊല്ലിയാണ് തര്‍ക്കം ഉയര്‍ന്നിരിക്കുന്നത്.
 
'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകമാണ് വിവാദത്തിന് കാരണമായത്. സര്‍കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററാണ് ഇതെന്നാണ് വിമര്‍ശകരുടെ വാദം. 
ചാനല്‍ ചര്‍ചകളില്‍ നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്.

അതിനിടെ, സിനിമാ പോസ്റ്ററിലെ വാചകത്തെ ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും, പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി.

ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് പോസ്റ്ററില്‍ ഈ വാചകം ചേര്‍ത്തിരിക്കുന്നത്. പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ആന്റണി സ്റ്റീഫനാണ്. കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക് പേജില്‍ ഈ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ഇതിനു താഴെയും സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും ട്രോളുകളുമാണ് വരുന്നത്. മന്ത്രി മുഹമ്മദ് റിയാസിനെ ട്രോളിക്കൊണ്ടുള്ള മീമുകളും ട്രോളുകളും കൂടാതെ വഴിയിലെ കുഴികളുടെ ചിത്രങ്ങളടക്കം കമന്റുകളായി വരുകയാണ്.

Poster Controversy | 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ'; ന്നാ താന്‍ കേസു കൊട് ചിത്രത്തിന്റെ പോസ്റ്ററില്‍ രാഷ്ട്രീയ വിവാദം; സര്‍കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററെന്ന് വിമര്‍ശകര്‍; ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണണമെന്ന് പ്രതിപക്ഷ നേതാവ്, പ്രതികരിക്കാനില്ലെന്ന് പൊതുമരാമത്ത് മന്ത്രി


എന്നാല്‍, സിപിഎം അനുകൂല സൈബര്‍ പേജുകളില്‍ ഈ പോസ്റ്ററിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇന്നു തന്നെ ഈ സിനിമ കാണാന്‍ തീരുമാനിച്ചിരുന്നുവെന്നും, സംസ്ഥാന സര്‍കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ പ്രസിദ്ധീകരിച്ചതിനാല്‍ തീരുമാനം മാറ്റിയെന്നുമാണ് ഇടത് അനുകൂല പേജുകളിലെ വികാരം.

കേരളത്തിലെ റോഡിലെ കുഴികള്‍ സംസ്ഥാന സര്‍കാരിന്റേതാണോ അതോ കേന്ദ്ര സര്‍കാരിന്റേതാണോ എന്ന ചര്‍ച കൊടുമ്പിരി കൊള്ളുമ്പോഴാണ് ഒരു സിനിമാ പോസ്റ്ററിലെ 'കുഴി പരാമര്‍ശം' വിവാദമായിരിക്കുന്നത്. പോസ്റ്ററിലെ വിവാദ വാചകത്തില്‍ ഒരു സര്‍കാരിനെയും പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍, കുഴിയുടെ കാര്യത്തിലെന്നപോലെ പരസ്യ വാചകത്തിലെ പരാമര്‍ശം ഏതു സര്‍കാരിനെ ഉദ്ദേശിച്ചാണ് എന്നതിനെക്കുറിച്ചും ചര്‍ചകള്‍ വ്യാപകമാണ്.

അതേസമയം, സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാത്രം നല്‍കിയ വാചകമാണ് ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. കേരളം മുഴുവന്‍ ചര്‍ച ചെയ്യുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ട് കൗതുകത്തിനായി മാത്രം തയാറാക്കിയ പോസ്റ്ററാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

Keywords:  News,Kerala,State,Kochi,Entertainment,Cinema,Kunjacko Boban,Social-Media,Theater,Controversy,Politics,Government, Political Controversy Erupts Over The Poster Of Kunchacko Boban Starrer film 'Nna Thaan Case Kodu'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia