Surrogacy case | നയന്‍താരയും വിഗ്‌നേഷ് ശിവനും വാടക ഗര്‍ഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ്
Oct 26, 2022, 18:44 IST
ചെന്നൈ: (www.kvartha.com) ചലച്ചിത്രതാരം നയന്‍താരയും സംവിധായകന്‍ വിഗ്‌നേഷ് ശിവനും വാടക ഗര്‍ഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ്. വാടകഗര്‍ഭധാരണം സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ട് ബുധനാഴ്ച വൈകിട്ട് പുറത്തുവിട്ടു. ഡയറക്ടറേറ്റ് ഓഫ് മെഡികല്‍ സര്‍വീസസ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ കണ്ടെത്തലുകളാണ് റിപോര്‍ടിലുള്ളത്.
റിപോര്‍ട് പ്രകാരം 2016 മാര്‍ച് 11 ന് ഇരുവരുടെയും വിവാഹം കഴിഞ്ഞുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാടക ഗര്‍ഭധാരണത്തിനുള്ള കരാറില്‍ ഒപ്പിടുന്നതിന് മുന്‍പ് ഇരുവരും ഈ രെജിസ്ട്രേഷന്‍ സര്‍ടിഫികറ്റ് ഹാജരാക്കിയിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. രെജിസ്ട്രേഷന്‍ സര്‍ടിഫികറ്റിന്റെ ആധികാരികത അന്വേഷണത്തിലൂടെ ഉറപ്പായെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.
ഐ സി എം ആര്‍ നിര്‍ദേശപ്രകാരമുള്ള മാര്‍ഗനിര്‍ദേശമെല്ലാം പാലിച്ചുകൊണ്ടാണ് ദമ്പതികള്‍ വാടക ഗര്‍ഭധാരണം നടത്തിയതെന്നും ആരോഗ്യവകുപ്പ് പറയുന്നു. വാടക ഗര്‍ഭധാരണത്തിനായി മുന്നോട്ട് വന്ന സ്ത്രീയും നിര്‍ദേശങ്ങള്‍ എല്ലാം തന്നെ പാലിച്ചിട്ടുണ്ടെന്നും അന്വേഷണ റിപോര്‍ടിലുണ്ട്.
2021 നവംബറിലാണ് വിഗ്‌നേഷ് ശിവനും നയന്‍താരയും വാടക ഗര്‍ഭധാരണത്തിനായി യുവതിയുമായി കരാറില്‍ ഒപ്പിട്ടത്. തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ വച്ചായിരുന്നു ചികിത്സ. താരദമ്പതികളുടെ വാടക ഗര്‍ഭധാരണത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് അന്ത്യം കുറിക്കുന്ന റിപോര്‍ടാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.
ഒക്ടോബര്‍ ഒന്‍പതിനാണ് തങ്ങള്‍ക്ക് ഇരട്ട കുട്ടികള്‍ ജനിച്ചവിവരം ദമ്പതികള്‍ സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. രണ്ടും ആണ്‍കുട്ടികളാണ്. 2022 ജൂണ്‍ ഒമ്പതിനാണ് ദമ്പതികളുടെ വിവാഹം ചടങ്ങുകളായി നടക്കുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞുങ്ങള്‍ പിറന്നതോടെ വിവാദം ഉടലെടുത്തിരുന്നു.
തുടര്‍ന്ന് തങ്ങള്‍ നിയമം തെറ്റിച്ചിട്ടില്ലെന്നും നിയമങ്ങള്‍ക്ക് അനുസരിച്ചാണ് ഗര്‍ഭധാരണം സ്വീകരിച്ചതെന്നും വ്യക്തമാക്കി വിഗ് നേഷ് ശിവന്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
Keywords: Nayanthara-Vignesh surrogacy case: TN report says no rules were broken by couple, Chennai, News, Actress, Child, Report, Social Media, Cinema, Director, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.