Controversy | നയന്‍താരയും വിഘ്നേഷ് ശിവനും വാടകഗര്‍ഭധാരണത്തിന് ചികിത്സ നടത്തിയ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍; ഗര്‍ഭം ധരിച്ച യുവതി നയന്‍താരയുടെ ബന്ധുവല്ല

 


ചെന്നൈ: (www.kvartha.com) ഇരട്ടക്കുട്ടികളുടെ അമ്മയായ നടി നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും വാടകഗര്‍ഭധാരണം സംബന്ധിച്ച നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് തമിഴ്നാട് സര്‍കാര്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി. കഴിഞ്ഞദിവസം റിപോര്‍ട് പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍, ഇവരെ ചികിത്സിച്ച ആശുപത്രി അതുസംബന്ധിച്ച രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്ന് റിപോര്‍ട് കുറ്റപ്പെടുത്തി.

നയന്‍താരയ്ക്കും വിഘ്നേഷിനും ഇരട്ടക്കുട്ടികള്‍ പിറന്നെന്ന വാര്‍ത്ത വന്നതുമുതല്‍ ഇരുവരും വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. ജൂണ്‍ ഒമ്പതിനാണ് നയന്‍താരയും വിഘ്നേഷും വിവാഹിതരായതെന്നും ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നതിന് വിവാഹം കഴിഞ്ഞ് ചുരുങ്ങിയത് അഞ്ചുവര്‍ഷം കഴിഞ്ഞാലേ അനുമതി ലഭിക്കൂ എന്നുമായിരുന്നു പ്രധാന ആരോപണം.

Controversy | നയന്‍താരയും വിഘ്നേഷ് ശിവനും വാടകഗര്‍ഭധാരണത്തിന് ചികിത്സ നടത്തിയ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍; ഗര്‍ഭം ധരിച്ച യുവതി നയന്‍താരയുടെ ബന്ധുവല്ല

എന്നാല്‍ ഔപചാരികമായ വിവാഹ ചടങ്ങുനടന്നത് ഈ വര്‍ഷം ജൂണിലാണെങ്കിലും 2016 മാര്‍ച് 11-നുതന്നെ നയന്‍താരയും വിഘ്നേഷും നിയമപരമായി വിവാഹിതരായിരുന്നുവെന്ന് അന്വേഷണ റിപോര്‍ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷമാണ് വാടകഗര്‍ഭധാരണ നിയന്ത്രണനിയമം പ്രാബല്യത്തില്‍ വന്നത്. അതിനു മുമ്പുതന്നെ അവര്‍ വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും നിയമം ലംഘിച്ചെന്ന് പറയാനാവില്ലെന്ന് ആരോഗ്യവകുപ്പു ഡയറക്ടര്‍ ബുധനാഴ്ച പുറത്തുവിട്ട അന്വേഷണ റിപോര്‍ടില്‍ പറയുന്നു.

വാടക ഗര്‍ഭധാരണം നടത്തുന്നതു ബന്ധുവായിരിക്കണമെന്ന നിബന്ധനയും താരദമ്പതികള്‍ക്ക് ബാധകമാവില്ല. എന്നാല്‍, ദമ്പതികള്‍ വാടക ഗര്‍ഭധാരണം അര്‍ഹിക്കുന്നുവെന്ന് തെളിയിക്കുന്ന ചികിത്സയുടെയും ഗര്‍ഭധാരണം നടത്തിയ യുവതിയുടെ ആരോഗ്യവിവരങ്ങളും ആശുപത്രിയില്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല.

വാടക ഗര്‍ഭധാരണം നടത്തിയ യുവതി നയന്‍താരയുടെ ബന്ധുവല്ലെന്നും വിവാഹിതയായ ഇവര്‍ക്ക് ഒരു കുട്ടിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വാടകഗര്‍ഭധാരണത്തിനു നിര്‍ദേശിക്കുന്ന കുടുംബ ഡോക്ടറുടെ സര്‍ടിഫികറ്റും ഹാജരാക്കിയിരുന്നു. എന്നാല്‍, ഡോക്ടര്‍ വിദേശത്തേക്കു പോയതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം, ഇവരെ ചികിത്സിച്ച ആശുപത്രി അതു സംബന്ധിച്ച രേഖകളൊന്നും സൂക്ഷിക്കാത്തത് ഗുരുതരമായ കാര്യമാണെന്ന് റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയുടെ ലൈസന്‍സ് എന്തുകൊണ്ട് റദ്ദാക്കിക്കൂടാ എന്നും സമിതി ആരാഞ്ഞിട്ടുണ്ട്. സ്ഥാപന ഉടമകള്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോടിസില്‍ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ആശുപത്രി അടച്ചുപൂട്ടും.

വാടകഗര്‍ഭധാരണം സംബന്ധിച്ച വിശദാംശങ്ങള്‍ നയന്‍താരയോ വിഘ്നേഷോ വെളിപ്പെടുത്തിയിട്ടില്ല. പരാതികള്‍ വന്ന സാഹചര്യത്തില്‍ തമിഴ്നാട് ആരോഗ്യവകുപ്പ് സ്വമേധയാ അന്വേഷണം തുടങ്ങുകയായിരുന്നു.

Keywords: Nayanthara and Vignesh Shivan did not break surrogacy laws, Tamil Nadu government blames hospital for confusion, Chennai, News, Actress, Report, Allegation, Controversy, Cinema, Nayan Thara, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia