പ്രമുഖ കര്‍ണാടക സംഗീതജ്ഞനും മലയാള സിനിമാ സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി അന്തരിച്ചു
Dec 29, 2021, 16:29 IST
പിലാത്തറ: (www.kvartha.com 29.12.2021) പ്രമുഖ കര്‍ണാടക സംഗീതജ്ഞനും മലയാള സിനിമാ സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി (56) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു താമസം. സംഗീതജ്ഞനും ഗാന രചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്.
ദേശാടനം സിനിമ മുതല്‍ കൈതപ്രത്തിന്റെ നിരവധി ഗാനങ്ങള്‍ക്ക് ഓര്‍കസ്‌ട്രേഷനും സഹ സംഗീത സംവിധാനവുമായി സിനിമാ പിന്നണിയിലെത്തി. കണ്ണകി മുതല്‍ സ്വതന്ത്ര സംഗീത സംവിധാന രംഗത്ത് സജീവമായി.
തിളക്കം, ദൈവനാമത്തില്‍, ഉള്ളം, ഏകാന്തം, മധ്യവേനല്‍, കൗസ്തുഭം തുടങ്ങി നിരവധി സിനിമകള്‍ക്ക് സംഗീത സംവിധാനം ചെയ്തു. കൗസ്തുഭം സിനിമയില്‍ ഭാഗവതരായി വേഷമിട്ടു.
കൈതപ്രം ഗ്രാമത്തിലെ കണ്ണാടി ഇല്ലത്ത് പരേതരായ കണ്ണാടി ഭാഗവതര്‍ എന്ന കേശവന്‍ നമ്പൂതിരിയുടെയും അതിഥി അന്തര്‍ജനത്തിന്റെയും ഇളയ മകനായി ജനിച്ചു. ഭാര്യ: ഗൗരി അന്തര്‍ജനം (കാഞ്ഞങ്ങാട് ആലമ്പാടി)
മക്കള്‍: അതിഥി, നര്‍മദ (ഇരുവരും സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍), കേശവന്‍. സഹോദരങ്ങള്‍: കൈതപ്രം ദാമോദരന്‍ നമ്പൂതിരി (സംഗീതജ്ഞന്‍, കോഴിക്കോട്), കൈതപ്രം വാസുദേവന്‍ നമ്പൂതിരി (റിട. പ്രഥനാധ്യാപകന്‍, യോഗാചാര്യന്‍, എറണാകുളം), തങ്കം (നീലേശ്വരം പള്ളിക്കര കരക്കാട്), പരേതയായ സരസ്വതി (എടക്കാട് മന മഞ്ചേശ്വരം).
കൈതപ്രം വിശ്വനാഥന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
പ്രശസ്ത സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍റെ അകാല
വിയോഗം അങ്ങേയറ്റം ദു:ഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള ചലച്ചിത്ര ഗാനങ്ങളിൽ ശാസ്ത്രീയ സംഗീതത്തിൻ്റെ ഭാവം പകരുന്നതിന് വിജയകരമാം വിധം ശ്രമിച്ച സംഗീത സംവിധായകനാണദ്ദേഹം. കുറച്ചു ഗാനങ്ങൾ കൊണ്ട് ചലച്ചിത്ര ഗാനാസ്വാദകര്‍ക്ക് പ്രിയങ്കരനായി മാറിയ പ്രതിഭയാണ് കൈതപ്രം വിശ്വനാഥന്‍. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും സംഗീതാസ്വാദകരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.