ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചിട്ട് എന്തു സുഖമാണ് കിട്ടാനുള്ളത്, എസ് ജാനകിയുടെ വ്യാജവാര്‍ത്തയ്ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് സംഗീത സംവിധായകന്‍ ശരത്

 


കൊച്ചി: (www.kvartha.com 30.06.2020) ഗായിക എസ് ജാനകി മരിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയില്‍ പടച്ചു വിട്ട വ്യാജ വാര്‍ത്ത പരന്നത്. എസ് ജാനകിയുടെ വ്യാജവാര്‍ത്തയ്‌ക്കെതിരെ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. വാര്‍ത്ത ശരിയെന്നോ അല്ലെയോ എന്നൊന്നും നോക്കാതെ ഷെയര്‍ ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഇവരൊക്കെ എന്ത് അംസബന്ധമാണ് കാട്ടുന്നത് എന്നാണ് എസ് പി ബാലസുബ്രഹ്മണ്യം പറഞ്ഞത്.

ഇത്തരം വാര്‍ത്ത പ്രചരിപ്പിച്ചിട്ട് എന്തു സുഖമാണ് കിട്ടാനുള്ളത്, എസ് ജാനകിയുടെ വ്യാജവാര്‍ത്തയ്ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് സംഗീത സംവിധായകന്‍ ശരത്

താരങ്ങള്‍ മരിച്ചുവെന്ന് പ്രചരിപ്പിക്കുന്നത് ഒരുപാട് തവണയുണ്ടായിട്ടുണ്ട്. ജീവനോട് ഇരിക്കുന്ന നല്ല ആളുകളെ കൊന്നിട്ട് ഇവര്‍ക്ക് കിട്ടുന്ന ലാഭം എന്താണ് എന്ന് സംഗീത സംവിധായകന്‍ ശരതും ഒരു വീഡിയോയിലൂടെ ചോദിക്കുന്നു.

''വളരെ വിഷമം തോന്നിയിട്ടാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത്. ജാനകിയമ്മയെക്കുറിച്ച് രാവിലെ കാട്ടുതീ പോലെയാണ് സോഷ്യല്‍ മീഡിയയില്‍ തികച്ചും വസ്തുതാവിരുദ്ധവും വ്യാജവുമായ ഒരു വാര്‍ത്ത പരന്നത്. അതു കേട്ടതു മുതല്‍ ടെന്‍ഷന്‍ അടിച്ച് ഒരു നിവര്‍ത്തിയുമില്ലാതെ. ആരെ വിളിച്ചു ചോദിക്കും എന്നു പോലും അറിയാത്ത അവസ്ഥ ആയിരുന്നു. കുറച്ചു മുന്‍പ് ചിത്ര ചേച്ചിയുടെ കരഞ്ഞുകൊണ്ടുള്ള വോയ്‌സ് ക്ലിപ് കിട്ടി. ചേച്ചി കരഞ്ഞതിനു കാര്യം അവര്‍ക്ക് അത്രയും അടുപ്പമുണ്ട് ജാനകിയമ്മയുമായി. പിന്നെ എനിക്ക് വിഷമം അടക്കി വയ്ക്കാന്‍ കഴിയാതെ ആയി.

ഉടനെ തന്നെ ഞാന്‍ ജാനകിയമ്മയുടെ മകന്‍ മുരളി സാറിനെ വിളിച്ചു സംസാരിച്ചു. ജാനകിയമ്മയ്ക്ക് ഒരു കുഴപ്പവുമില്ല. ഒന്നും സംഭവിച്ചിട്ടില്ല. ജാനകിയമ്മ പരിപൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നു. ഈ വ്യാജവാര്‍ത്ത വന്നതില്‍ മുരളി അണ്ണന്‍ ഒത്തിരി വേദനിച്ചു. എസ്പിബി സര്‍ വിളിച്ചിരുന്നുവെന്ന് അപ്പോഴാണ് താന്‍ അറിഞ്ഞത് എന്നും ശരത് പറയുന്നു.

ജീവനോടെ ഇരിക്കുന്ന നല്ല ആളുകളെ ഒരു കൂട്ടം ആളുകള്‍ ഇരുന്ന് ഇങ്ങനെ കൊന്നിട്ട് എന്താണ് കിട്ടാന്‍ പോകുന്നത്? നമ്മുടെ പ്രിയപ്പെട്ട ജഗതി ചേട്ടനെ ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ കൊന്നു. അതുപോലെ നമുക്കേവര്‍ക്കും പ്രിയപ്പെട്ട സലിംകുമാറിനെ കൊന്നു. എന്താണ് ഇവര്‍ക്കു കിട്ടുന്ന ലാഭം? എന്താണ് ഇവര്‍ക്കു കിട്ടുന്ന സുഖം? അതാണ് എനിക്ക് മനസിലാകാത്തത്. നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം. നിങ്ങളീ തമാശ കളിക്കുമ്പോള്‍ ദൈവം എന്നു പറയുന്ന ഒരാള്‍ അവിടെ ചുമ്മാ ഇരിക്കുകയല്ല. ഇതിനൊക്കെ ഒരു കണക്കുണ്ട്. തിരിച്ചു കിട്ടുമ്പോഴേ പഠിക്കൂ. ശിക്ഷ കിട്ടും എന്നുറപ്പാണ്, എന്നെങ്കിലും. ദയവു ചെയ്ത് ഇത്തരം വ്യാജ വാര്‍ത്തകള്‍ പരത്താതിരിക്കുക''. നന്മ മാത്രം മനസില്‍ ആലോചിക്കുകയെന്നും ശരത് പറയുന്നു.

Keywords: News, Kerala, Kochi, Entertainment, Music Director, Singer, Cinema, Fake, Music director Sarath reacts bitterly against S Janaki's fake news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia