ആര്യന്‍ ഖാന്റെ ഇടക്കാല ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി; ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് എന്‍ സി ബി
Oct 8, 2021, 18:35 IST
ADVERTISEMENT
മുംബൈ: (www.kvartha.com 08.10.2021) ആഡംബര കപ്പലില്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്ത കേസില്‍ ബോളിവുഡ് താരം ശാറൂഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ഇടക്കാല ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി. ആര്യന്‍ ഖാന്‍ സ്വാധീനമുള്ള വ്യക്തിയാണെന്നും തെളിവുകള്‍ നശിപ്പിച്ചേക്കാമെന്നുമുള്ള വാദങ്ങള്‍ ഉന്നയിച്ച് ജാമ്യാപേക്ഷയെ എന്‍സിബി ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ചന്റ്, കുറ്റാരോപിതരായ മറ്റ് ആറുപേര്‍ എന്നിവരുടെ ജാമ്യാപേക്ഷകള്‍ കോടതി തള്ളി. ഇവര്‍ക്ക് ജാമ്യത്തിനായി സ്‌പെഷ്യല്‍ എന്‍ഡിപിഎസ് കോടതിയില്‍ അപേക്ഷ നല്‍കാവുന്നതാണ്.
ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയുടെ യോഗ്യത നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കോടതിയില്‍ ചോദ്യം ചെയ്തു. ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരി മരുന്ന് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ സതീഷ് മനേഷിന്ദെ കോടതിയോട് പറഞ്ഞു.
'എനിക്ക് 23 വയസുണ്ട്, ലഹരി മരുന്നുമായി ബന്ധപ്പെട്ട് മുന്‍ഗാമികളില്ല. പിടികൂടിയത് മുതല്‍ അവര്‍ എന്നെ പരിശോധിച്ചതാണ്. ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. എല്ലാ വിവരങ്ങളും ശേഖരിക്കുകയും ഫോറന്‍സിക് പരിശോധനയ്ക്കായി മൊബൈല്‍ അയക്കുകയും ചെയ്തു,' ആര്യന്‍ ഖാനുവേണ്ടി സതീഷ് മനേഷിന്ദെ കോടതിയില്‍ പറഞ്ഞു.
'ആദ്യ ദിവസം മുതല്‍ ഇതുവരെയും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആര്‍ചിത് കുമാറുമായുള്ള ബന്ധം തുടക്കത്തിലെ പുറത്തു വന്നതാണ്. അന്വേഷണ സംഘം ആവശ്യത്തിന് സമയം എടുക്കുകയും ചെയ്തു. അന്വേഷണത്തിന് ഞാന്‍ ആവശ്യമാണെന്ന വാദം സുപ്രീം കോടതി തള്ളിയിരുന്നു. ജാമ്യത്തിലിറങ്ങിയാലും ചോദ്യം ചെയ്യാനും അന്വേഷണം നടത്താനും സാധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി,'എന്നും സതീഷ് മനേഷിന്ദെ കോടതിയില്‍ പറഞ്ഞു.
ഒക്ടോബര്‍ മൂന്നിനാണ് മുംബൈ തീരത്തുനിന്നും ആഡംബര കപ്പല്‍ ക്രൂയിസില്‍ നിന്നും ലഹരി പാര്‍ടിക്കിടെ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. കേസില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ചന്റ്, മറ്റ് ആറ് കുറ്റാരോപിതര്‍ എന്നിവര്‍ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന എന്‍സിബിയുടെ ആവശ്യം കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
Keywords: Mumbai Magistrate court rejects bail applications of Aryan Khan and 2 others, Mumbai, News, Bollywood, Actor, Court, Bail plea, Cinema, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

