Apology | നടി അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ഥി മോശമായി പെരുമാറിയെന്ന സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചും മാപ്പ് പറഞ്ഞും ലോ കോളജ് യൂനിയന്‍
Jan 19, 2023, 19:31 IST
കൊച്ചി: (www.kvartha.com) നടി അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ഥി മോശമായി പെരുമാറിയെന്ന സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചും മാപ്പ് പറഞ്ഞും എറണാകുളം ഗവ. ലോ കോളജ് യൂനിയന്‍. സംഭവ സമയത്തു തന്നെ വിദ്യാര്‍ഥിയുടെ മോശം പെരുമാറ്റം തടയാന്‍ ഒരു യൂനിയന്‍ ഭാരവാഹി ശ്രമിക്കുകയും യൂനിയന്റെ ഭാഗത്തുനിന്നു ഖേദം അറിയിക്കുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ ബുദ്ധിമുട്ടില്‍ കോളജ് യൂനിയന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഈ വിഷയത്തെ യൂനിയന്‍ ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ യൂനിയന്‍ നേതൃത്വം വ്യക്തമാക്കി.
തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവര്‍ ലോ കോളജിലെത്തിയത്. നടിക്ക് പൂവു നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി കൈയില്‍ പിടിക്കുകയും തോളില്‍ കൈയിടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതില്‍ നടി അസ്വസ്ഥയാകുകയും 'എന്താടോ, ലോ കോളജ് അല്ലേ' എന്ന് ചോദിക്കുകയും ചെയ്തു. സംഭവത്തില്‍ സ്തബ്ധയായിപ്പോയെന്ന് അപര്‍ണ പിന്നീട് ഫേസ്ബുകില്‍ കുറിച്ചു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വലിയ വിമര്‍ശനമാണ് കോളജ് യൂനിയനെതിരെ ഉയര്‍ന്നത്. ഇത്രയും ആളുകളുടെ മുന്നില്‍ വച്ച് നടിയോട് മോശമായി പെരുമാറിയ വിദ്യാര്‍ഥിക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് യൂനിയന്റെ ഖേദ പ്രകടനം.
രണ്ടാം തവണ വേദിയിലെത്തിയപ്പോഴും യുവാവ് അപര്‍ണ ബാലമുരളിയുടെ കൈ പിടിക്കാന്‍ ശ്രമിച്ചത് പുറത്തുവന്ന വീഡിയോയില്‍ കാണാം. എന്നാല്‍ കൈ പിന്നോട്ട് വലിക്കുകയായിരുന്നു അപര്‍ണ. തൊട്ടടുത്തിരുന്ന വിനീത് ശ്രീനിവാസന് കൈ കൊടുക്കാന്‍ പിന്നീട് ഇയാള്‍ ശ്രമിച്ചു. വിനീതും പിന്മാറി. കൈ കൊടുക്കാതിരുന്ന വിനീത് കുഴപ്പമില്ല, പൊക്കോളൂ എന്ന് പറയുകയായിരുന്നു.
കൈയില്‍ പിടിച്ച യുവാവിന്റെ നടപടി അപര്‍ണ ബാലമുരളിക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന് ശേഷം വിനീത് ശ്രീനിവാസന്‍ അപര്‍ണയോട് സംസാരിക്കുന്നതും നടി അനിഷ്ടം പ്രകടിപ്പിച്ച് മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.
Keywords: Law College Union regrets and apologizes for student's misbehavior with actress Aparna Balamurali, Kochi, News, Actress, Student, Social Media, Trending, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.