ജെല്ലിക്കെട്ടിന് പിന്തുണയുമായി കമല്‍ഹാസന്‍ വീണ്ടും രംഗത്ത്; കേരളത്തില്‍ ആന എഴുന്നള്ളിപ്പുണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടും വേണം

 


ചെന്നൈ: (www.kvartha.com 24.01.2017) തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുമ്പോള്‍ ജെല്ലിക്കെട്ടിന് പിന്തുണയുമായി തമിഴ് സൂപ്പര്‍ താരം കമല്‍ഹാസന്‍ വീണ്ടും രംഗത്ത്. തമിഴ്‌നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ടെന്ന് പറഞ്ഞ അദ്ദേഹം കേരളത്തില്‍ ആന എഴുന്നള്ളിപ്പുണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടും വേണമെന്നും വ്യക്തമാക്കി.

ആനകളെ പൂരത്തിനും ഉത്സവങ്ങള്‍ക്കും ഉപയോഗിക്കുമ്പോള്‍ അവയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ജെല്ലിക്കെട്ട് നടക്കുമ്പോള്‍ കാളകള്‍ക്ക് ഉണ്ടാക്കുന്നതിലുമധികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിട്ടും കേരളത്തില്‍ ഇപ്പോഴും എഴുന്നള്ളിപ്പിന് ആനകളെ ഉപയോഗിക്കുന്നുണ്ട്. എല്ലാവരും ഒരുപോലെ നികുതി നല്‍കുന്നവരാണെന്നിരിക്കെ, കേരളത്തിനും തമിഴ്‌നാടിനും രണ്ടു നിയമം എന്ന രീതി ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു. ജെല്ലിക്കെട്ടില്‍ മരിക്കുന്നതിലേറെ ആളുകള്‍ വാഹനാപകടങ്ങളിലും മറ്റും മരിക്കാറുണ്ടെന്നും ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.

ജെല്ലിക്കെട്ട് നിരോധിക്കുകയല്ല, നിയന്ത്രിക്കുകയാണ് വേണ്ടതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. സമരക്കാര്‍ക്കെതിരായ പോലീസ് നടപടി ശരിക്കും ഞെട്ടിച്ചു. ഇത് ഒഴിവാക്കേണ്ടതായിരുന്നു. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

 തമിഴ്‌നാട് മുഖ്യമന്ത്രി മറീന ബീച്ചിലെ സമരമുഖം സന്ദര്‍ശിക്കേണ്ടതായിരുന്നു. എംജിആര്‍ ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ അദ്ദേഹം ഉറപ്പായും സമരക്കാരെ സന്ദര്‍ശിക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടക്കുന്നതിനിടെ പോലീസുകാര്‍ ഓട്ടോറിക്ഷകള്‍ കത്തിക്കുന്ന വീഡിയോ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം ലഭിച്ചാല്‍ സമരക്കാര്‍ ശാന്തരായേനെയെന്നും അദ്ദേഹം പറഞ്ഞു.

ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്ജനതയ്ക്ക് ഇടയിലുള്ള അതൃപ്തിയുടെ സൂചനയാണ് മറീന ബീച്ചിലും മറ്റ് സമരമുഖങ്ങളിലും കണ്ടതെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട നിയമത്തിന് ഭേദഗതി വേണമെന്ന ആവശ്യത്തിന് 20 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് പണ്ടു നടന്ന സമരത്തില്‍ താന്‍ പങ്കെടുത്ത കാര്യവും അദ്ദേഹം ഓര്‍മിച്ചു. 

അത് ഹിന്ദി ഭാഷയ്‌ക്കോ ഹിന്ദി സംസാരിക്കുന്നവര്‍ക്കോ എതിരായ സമരമായിരുന്നില്ല. മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയവര്‍ സംസാരിച്ചിരുന്നത് ഹിന്ദിയായിരുന്നുവെന്ന് നമുക്കറിയാം. ഹിന്ദി ഭാഷ നമുക്കുമേല്‍ അടിച്ചേല്‍പ്പിച്ച് ഒരു ജനതയെ നിരക്ഷരരാക്കാനുള്ള ശ്രമത്തിനെതിരായിരുന്നു ആ സമരം. അങ്ങനെ തമിഴ് ജനതയ്ക്ക് സര്‍ക്കാര്‍ ജോലികള്‍ അന്യമാകുമെന്ന് വന്നപ്പോഴാണ് പ്രക്ഷോഭം അരങ്ങേറിയതെന്നും കമല്‍ഹാസന്‍ പറഞ്ഞു.

1924ലാണ് താന്‍ ജനിച്ചിരുന്നതെങ്കില്‍, മഹാത്മ ഗാന്ധിയുടെ മുന്നിലിരുന്ന് ഇന്ത്യ- പാക്കിസ്ഥാന്‍ ഐക്യത്തിനായി വാദിച്ചേനെയെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനെ വെറുക്കുകയല്ല വേണ്ടത്. അതിര്‍ത്തികള്‍ ഇല്ലാതാക്കണം. നമ്മളാണ് അതിര്‍ത്തികള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജെല്ലിക്കെട്ടിന് പിന്തുണയുമായി കമല്‍ഹാസന്‍ വീണ്ടും രംഗത്ത്; കേരളത്തില്‍ ആന എഴുന്നള്ളിപ്പുണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടും വേണം

Also Read:
ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘര്‍ഷം; കത്തിക്കുത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്

Keywords: Kamal Hassan again supports Jallikettu, chennai, Vehicles, Accident, Press meet, Allegation, Protesters, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia