ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഗൂഢാലോചനയാകുമോ എന്ന് ഹൈകോടതി; തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൃത്യമായ വധ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യുഷന്‍ ; ദിലീപിനെതിരെയുള്ള ഗൂഢാലോചന കേസില്‍ കോടതിയില്‍ നടന്നത് ശക്തമായ വാദം

 


കൊച്ചി: (www.kvartha.com 22.01.2022) നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ചില സംശയങ്ങള്‍ ഉന്നയിച്ച് ഹൈകോടതി. വിശദമായ വാദത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് പി ഗോപിനാഥ് ചില സംശയങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഗൂഢാലോചനയാകുമോ എന്ന് ഹൈകോടതി; തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൃത്യമായ വധ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യുഷന്‍ ; ദിലീപിനെതിരെയുള്ള ഗൂഢാലോചന കേസില്‍ കോടതിയില്‍ നടന്നത് ശക്തമായ വാദം

ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഗൂഢാലോചന സ്വഭാവത്തിലേക്ക് വരുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കൂടാതെ കൃത്യം നടത്തിയാല്‍ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ എന്നത് കുറ്റത്യമായി മാറുകയുള്ളൂ എന്നും കോടതി ആരാഞ്ഞു. എന്നാല്‍, തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട് പ്രോസിക്യുഷന്‍
ചോദ്യങ്ങളെ നേരിട്ടു.

കൃത്യമായ വധ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രോസെക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. അക്കാര്യം വ്യക്തമാക്കുന്ന രണ്ട് പുതിയ കൃത്യമായ തെളിവുകള്‍ പ്രോസെക്യുഷന് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് ഇപ്പോള്‍ പരസ്യമാക്കാനാകില്ലെന്നും പ്രോസിക്യുഷന്‍
കോടതിയില്‍ വ്യക്തമാക്കി. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസെക്യുഷന്‍ കോടതിയില്‍ സമര്‍പിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയിരുന്ന മറ്റ് ഇടപെടലുകള്‍ വ്യക്തമാക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടായിരുന്നു. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് പോലെ ഇല്ല ഈ കേസെന്നും, ഗൂഢാലോചന നടത്തുകയും അത് നടപ്പാക്കുന്നതുവരെ പോയിട്ടുണ്ടെന്നുമാണ് പ്രോസിക്യുഷന്‍
സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വടേഷന്‍ നല്‍കിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രോസെക്യുഷന്‍ ചൂണ്ടിക്കാട്ടുന്നു.

അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും എന്നാല്‍ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂവെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഒരു തെളിവുമില്ലാതെയാണ് വധഗൂഢാലോചന ചുമത്തിയതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. പൊലീസ് കെട്ടിച്ച കഥയാണ് വധഗൂഢാലോചനയെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. നേരത്തെ പറഞ്ഞുപഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖം. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുധ്യമുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി ഇല്ലാത്ത ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് എന്നും അഭിഭാഷകന്‍ പറഞ്ഞു.

കേസനേഷിക്കുന്ന ബൈജു പൗലോസിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് പുതിയ കേസെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. പൊതുജനാഭിപ്രായം ദിലീപിനെതിരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അറസ്റ്റു ചെയ്യുന്ന പഴയ ദൃശ്യം കണ്ടപ്പോള്‍ 'അവര്‍ അനുഭവിക്കുമെന്ന്' ശപിക്കുക മാത്രമാണ് ദിലീപ് ചെയ്തത്. ശപിക്കുന്നതെങ്ങനെ കൊലപാതക ഗൂഢാലോചനയാകുമെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു.

പ്രത്യേക സിറ്റിങ് നടത്തിയാണ് കേസ് പരിഗണിക്കുന്നത്. വിശദമായ വാദം കേള്‍ക്കാന്‍ സമയം വേണമെന്നു വിലയിരുത്തിയ ജസ്റ്റിസ് പി ഗോപിനാഥ് ഓണ്‍ലൈന്‍ സിറ്റിങ് ഒഴിവാക്കി കോടതിമുറിയില്‍ നേരിട്ടു വാദം കേള്‍ക്കാനായി മാറ്റുകയായിരുന്നു.

ദിലീപ്, സഹോദരന്‍ പി ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി എന്‍ സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്തും ഹോടെല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണു പരിഗണിച്ചത്. ഒടുവില്‍ ജാമ്യാപേക്ഷ നല്‍കിയ ശരത്ത് ഒഴികെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സര്‍കാര്‍ വിശദീകരണ പത്രിക നല്‍കിയിരുന്നു. ശരത്തിന്റെ ഹര്‍ജിയില്‍ കൂടുതല്‍ വിശദീകരണം നല്‍കാനുണ്ടെന്നു സര്‍കാര്‍ അറിയിച്ചു.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി.

സംഭാഷണങ്ങളുടെ റെകോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍, വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു.

അതിനിടെ, ക്വടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കുന്നതു തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസെക്യുഷന്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. അഡിഷനല്‍ സാക്ഷികളായി പ്രോസെക്യുഷന്‍ ഹാജരാക്കുന്ന നിലീഷ, കണ്ണദാസന്‍, ഡി സുരേഷ്, ഉഷ എന്നിവരെ 22 നും ബിഎസ്എന്‍എല്‍ നോഡല്‍ ഓഫിസര്‍ സത്യമൂര്‍ത്തിയെ 25 നും വിസ്തരിക്കാന്‍ കഴിഞ്ഞ ദിവസം വിചാരണ കോടതി തീരുമാനിച്ചിരുന്നു.

ഇവരുടെ സാക്ഷിവിസ്താരം നടത്താന്‍ ഹൈകോടതിയാണു നേരത്തെ അനുമതി നല്‍കിയത്. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ താമസിക്കുന്ന ഇവര്‍ക്കു കേരളത്തില്‍ എത്താന്‍ സമയം വേണമെന്നും സാക്ഷിവിസ്താരം ഒരാഴ്ച കൂടി നീട്ടിവയ്ക്കണമെന്നും പ്രോസിക്യുഷന്‍
വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അഡിഷനല്‍ സാക്ഷികളെ വിസ്തരിക്കുന്നതു പത്തു ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി വിചാരണക്കോടതി ഈ ആവശ്യം നിരസിച്ചു. തുടര്‍ന്നാണു പ്രോസിക്യുഷന്‍
ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്.

Keywords: HC considering Dileep’s anticipatory bail plea, he should be taken into custody and questioned, says prosecution, Kochi, Dileep, Cinema, Bail plea, High Court of Kerala, Trending, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia