Complaint | വഞ്ചിച്ച് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന സംഭവത്തില്‍ യുവാവിന് പിന്നാലെ പരാതിയുമായി മലപ്പുറം സ്വദേശിനിയും രംഗത്ത്; നായികയാക്കാമെന്ന് പറഞ്ഞ് എഴുത്തും വായനയും അറിയാത്ത തന്നെയും കെണിയില്‍പെടുത്തിയെന്ന് യുവതി; പൊലീസും വീഡിയോ പച്ചയ്ക്കിരുന്ന് കണ്ടുവെന്ന് ആരോപണം; 'വീട്ടുകാര്‍ പുറത്താക്കിയതോടെ 2 വയസുള്ള കുഞ്ഞുമായി ഉറക്കം റെയില്‍വേ സ്റ്റേഷനില്‍'
Oct 22, 2022, 12:13 IST
കൊച്ചി: (www.kvartha.com) സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തി കരാറില്‍ ഒപ്പിടീപ്പിച്ച് അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന സംഭവത്തില്‍ യുവാവിന് പിന്നാലെ പരാതിയുമായി മലപ്പുറം സ്വദേശിനിയും രംഗത്ത്. യെസ്മ ഒടിടി പ്ലാറ്റ്‌ഫോമിനെതിരെയും എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കുമെതിരെയാണ് പരാതി.
കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി ശനിയാഴ്ച വെങ്ങാനൂര്‍ സ്വദേശിയായ 26 കാരനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയും ഗുരുതര ആരോപണങ്ങളുമായെത്തിയത്. അശ്ലീല വെബ് സീരിസിന്റെ ചതിക്കുഴിയില്‍ വീണതോടെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് രണ്ടു വയസുള്ള കുഞ്ഞിന്റെ അമ്മ കൂടിയായ യുവതി പറയുന്നു.
സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് യുവതി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. യുവതി അഭിനയിച്ച ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം എസ്മ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്ത് വന്നിരുന്നു. എറണാകുളം സ്വദേശിയായ ഒരാള്‍ സീരിയലില്‍ നായികയായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് തന്നെ കെണിയില്‍പെടുത്തിയതെന്ന് യുവതി ആരോപിക്കുന്നു.
തിരുവനന്തപുരത്തായിരുന്നു ഷൂടിങ്. ആദ്യ ദിവസത്തെ ഷൂടിങ് കഴിഞ്ഞ ശേഷമാണ് ഇത് സീരിയലല്ലെന്ന് തിരിച്ചറിയുന്നത്. എഴുതാനും വായിക്കാനും അറിയാത്ത തന്നെകൊണ്ട് ഒരു കരാറില്‍ ഒപ്പ് വയ്പ്പിച്ചെന്നും എന്താണ് കരാറിലെന്ന് മനസിലാക്കാതെയാണ് എല്ലാം ഒപ്പിട്ടതെന്നും യുവതി പറയുന്നു.
'ഷൂടിന് ചെല്ലുമ്പോള്‍ വീട്ടുകാരെ കൊണ്ടുവരാന്‍ പാടില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ ആരെയും കൂട്ടാതെയാണ് പോയത്. അവിടെ ചെന്നപ്പോള്‍ പല സീരിയല്‍ നടിമാരും അവരുടെ അമ്മമാരും ചേച്ചിമാരുമെല്ലാമുണ്ട്. ഇക്കാര്യം ചോദിച്ചപ്പോള്‍ നീ ഹീറോ അല്ലേ, അങ്ങനെ കൊണ്ടുവരാന്‍ പാടില്ല എന്നായിരുന്നു മറുപടി. സംശയിക്കാന്‍ ഒന്നും ഇല്ലാത്ത നല്ല ആഘോഷമായിരുന്നു ആദ്യ ദിവസം. ആദ്യമായി ഒരു ഷൂടിന് വന്നതിന്റെ സന്തോഷമായിരുന്നു. ഈ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് കരാറില്‍ ഒപ്പുവപ്പിച്ചത്. വേറെ ഷൂടിങ്ങിന് പോകാതിരിക്കാനാണ് കരാര്‍ എന്നും പറഞ്ഞു.'
'സ്‌കൂളില്‍ പോയിട്ടില്ലാത്തതിനാല്‍ പേരെഴുതി ഒപ്പിടാന്‍ മാത്രമാണ് ആകെ അറിയുന്നത്. മേല്‍വിലാസം പോലും ഐഡി കാര്‍ഡ് നോക്കിയാണ് എഴുതുന്നത്. താഴെ ഒപ്പിട്ട് കൊടുത്തു. ഈ പേയ്പര്‍ കണ്ടിട്ട് എന്നെ പറ്റിച്ചതാണെന്ന് വക്കീല്‍ പറയുന്നു. ഷൂടിങ് രണ്ടാം ദിവസം ഇവരുടെ സ്വഭാവം ഒക്കെ മാറി. അഭിനയിക്കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ എന്തായാലും ചെയ്തില്ലേ ഇനി കൂട്ടി വാങ്ങിക്ക് എന്നാണ് അവരുടെ ഒരു നിര്‍മാതാവ് പറഞ്ഞത്. 20,000 രൂപയ്‌ക്കൊന്നും ഇത്തരം സീന്‍ ചെയ്യാന്‍ ആരും നില്‍ക്കില്ലെന്ന് പറഞ്ഞു. ഇനി ചെയ്യുമ്പോള്‍ ഒരു ലക്ഷം രൂപ വാങ്ങണം എന്നൊക്കെ പറഞ്ഞു. അവര്‍ക്കെല്ലാം ഇത് പറ്റിക്കലാണെന്ന് അറിയാമെന്നാണ് മനസിലാക്കുന്നത്. മനഃപൂര്‍വം വലയിലാക്കാനായിരുന്നു ശ്രമം.'
മോശം സിനിമയിലാണ് അഭിനയിക്കേണ്ടതെന്ന് മനസിലായതോടെ പറ്റില്ലെന്ന് പറഞ്ഞു. ഇതോടെ തന്നെ സംവിധായകയും അണിയറപ്രവര്‍ത്തകരും ഭീഷണിപ്പെടുത്തി. ഏഴ് ലക്ഷം രൂപ നഷ്ടപരിഹാം തന്നിട്ടേ തിരിച്ച് പോകാനാവൂവെന്ന് പറഞ്ഞു. ഒടുവില്‍ ഭീഷണിക്ക് വഴങ്ങിയാണ് അശ്ലീല സിനിമയില്‍ അഭിനയിക്കേണ്ടി വന്നതെന്ന് യുവതി പറയുന്നു. മുഖം കാണില്ല, സ്വകാര്യ ഭാഗങ്ങളും കാണാത്തത് പോലെയാക്കി മാത്രമേ റിലീസ് ചെയ്യൂവെന്ന് സംവിധായിക പറഞ്ഞിട്ടാണ് സിനിമയില്‍ അഭിനയിച്ചത്. ചിത്രം പറത്ത് വന്നപ്പോഴാണ് ചതി മനസിലായത്- യുവതി പറഞ്ഞു.
സൈബര്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ മോശം പെരുമാറ്റമാണ് നേരിട്ടതെന്നും യുവതി ആരോപിച്ചു. തിരുവനന്തപുരം സൈബര്‍ സെല്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ എല്ലാവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പരാതിക്കാരിയായ തന്നെ മുന്നിലിരുത്തി വീഡിയോ പച്ചയ്ക്കിരുന്ന് പൊലീസ് കണ്ടെന്നും യുവതി ആരോപിച്ചു.
'വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ പൊലീസില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞു. പൊലീസുമായും മന്ത്രിമാരും എംഎല്‍എമാരുമായും ബന്ധമുണ്ട്, നീ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞു സംവിധായിക വെല്ലുവിളിച്ചു. തിരുവനന്തപുരം സൈബര്‍ സെല്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ എല്ലാവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പിന്നെ ചോദിക്കുമ്പോള്‍ കേസെടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞു. എന്നെ മുന്നിലിരുത്തി എന്റെ വീഡിയോ പച്ചയ്ക്കിരുന്നു കണ്ട അയാള്‍ ഒരു ബഹുമാനത്തിനും അര്‍ഹതയില്ലാത്ത ആളാണ്.'
'അശ്ലീലചിത്രത്തില്‍ അഭിനയിച്ചതോടെ വീട്ടില്‍നിന്ന് പുറത്തായെന്നും രണ്ടു വയസുള്ള കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനുകളിലും ബസ്റ്റാന്‍ഡുകളിലും സുഹൃത്തുക്കളുടെ വീട്ടിലുമാണ് ഇപ്പോള്‍ കഴിയുന്നത്. ഭര്‍ത്താവിനും സ്വന്തം നാട്ടിലേയ്ക്ക് പോകാനാവാത്ത സാഹചര്യമായി. സിനിമ പുറത്തുവന്നതോടെ എല്ലാവരും എന്നോട് പോയി ചാവാനാണ് പറയുന്നത്. എന്റെ മാതാപിതാക്കള്‍ നേരത്തേ മരിച്ചതാണ്. ഭര്‍ത്താവിന്റെ വീട്ടുകാരാണ് ആകെ ഉള്ളത്.'
'നാട്ടുകാരും വീട്ടുകാരും കുറ്റപ്പെടുത്തുകയാണ്. അവരെ പറഞ്ഞിട്ടു കാര്യമില്ല, സിനിമ അങ്ങനെ ആയിപ്പോയതുകൊണ്ടാണ്. സിനിമ സ്റ്റോപ് ചെയ്യിക്കണം എന്നതാണ് ആവശ്യം. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കണം. അവര്‍ക്കും ഒന്നും ചെയ്യാനായില്ലെങ്കില്‍ അവരുടെ വീട്ടില്‍ പോയി മരിക്കുകയേ വഴിയുള്ളൂ. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുന്നതിനു മുന്‍പ് വീഡിയോ സ്റ്റോപ് ചെയ്യാന്‍ ഹൈകോടതിയില്‍ ഹര്‍ജി കൊടുക്കണമെന്നാണ് വക്കീല്‍ പറഞ്ഞിരിക്കുന്നത്. വൈകാതെ ഹര്‍ജി നല്‍കും' യുവതി പറഞ്ഞു.
അതേസമയം അശ്ലീല ഒടിടിക്കെതിരായ നടന്റെ പരാതിക്ക് പിന്നാലെ പ്രൊഡക്ഷന്‍ സ്ഥാപനവുമായി നടന്‍ ഒപ്പിട്ട കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. അശ്ലീല ഉള്ളടക്കമുള്ള വെബ് സീരീസ് എന്ന് കരാറിലില്ല, മാത്രമല്ല ചിത്രത്തെ ബാധിക്കുന്ന രീതിയില്‍ ഇടപെട്ടാല്‍ നിര്‍മാണ ചെലവ് പൂര്‍ണമായി നഷ്ടപരിഹാരമായി ഈടാക്കുമെന്നും കരാറില്‍ പറയുന്നുണ്ടെന്നാണ് വിവരം.
ഒക്ടോബര്‍ ഒന്നിനാണ് പരാതിക്കാരന്‍ കരാര്‍ ഒപ്പിട്ടത്. പരാതി ഉയര്‍ന്നതിന് പിന്നാലെ വെബ് സീരിസിന്റെ ലൊകേഷന്‍ വീഡിയോ വിവാദ ഒടിടി പ്ലാറ്റ്‌ഫോം പുറത്തുവിട്ടു. പരാതിക്കാരന്‍ അശ്ശീല വീഡിയോ ഷൂടിന് സഹകരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.