Jana Gana Mana | ജനഗണമന: 'സത്യത്തിന് വേണ്ടി ശബ്ദിക്കുന്നവരുടെ സിനിമയാണിത്, നേരിന്റെ വഴി കാട്ടി'; ഇന്‍ഡ്യയിലെ 136 കോടി ജനങ്ങളും ഈ സിനിമ കണ്ടിരിക്കണമെന്ന് ആഇശ സുല്‍ത്വാന
Apr 30, 2022, 14:41 IST
കൊച്ചി: (www.kvartha.com) പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ജനഗണമന തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്ത മട്ടാണ്. ഒരു സോഷ്യോ- പൊളിറ്റികല്‍- ത്രിലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ജനഗണമന.
ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഈയിടെ നടന്ന രാഷട്രീയവും, സാമൂഹികപരവുമായി ഏതാനും സംഭവങ്ങളെ, ഒരു കഥയുടെ നൂലുമായി ബന്ധിപ്പിച്ച്, കാണുന്ന പ്രേക്ഷകരോട് കുറിക്ക് കൊള്ളുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന തരത്തില്‍ കെട്ടിപ്പടുത്ത തിരക്കഥയാണ് ചിത്രത്തിന്റേത്. അതിനൊപ്പം ഏത് പക്ഷം പിടിക്കണമെന്നറിയാതെ പ്രേക്ഷകരെ ഒരുവേള കുഴക്കുന്ന വിധത്തില്‍ വിദഗ്ദ്ധമായി നടത്തിയ ട്രീറ്റ്മെന്റും ഒരു മികച്ച സിനിമാനുഭവമാക്കി ജനഗണമനയെ മാറ്റുന്നുണ്ട്.
ഇപ്പോഴിതാ ഈ അവസരത്തില്‍ ഇതൊരു മികച്ച ചിത്രമാണെന്ന പ്രകരണവുമായി എത്തിയിരിക്കുകയാണ് ലക്ഷദ്വീപ് സ്വദേശിയായ മോഡലും നടിയും സംവിധായികയുമായ ആഇശ സുല്‍ത്വാന (Aisha Sultana).
ഇന്‍ഡ്യയിലെ 136 കോടി ജനങ്ങളും ഈ സിനിമ കണ്ടിരിക്കണമെന്ന് ആഇശ പറയുന്നു.
'സത്യത്തിന് വേണ്ടി ശബ്ദിക്കുന്നവരുടെ സിനിമയാണിത്, നേരിന്റെ വഴി കാട്ടിയായ സിനിമ... അതുകൊണ്ട് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇന്‍ഡ്യയിലെ 136 കോടി ജനങ്ങളും ഈ സിനിമ കണ്ടിരിക്കണം'-ആഇശ കുറിച്ചു.
സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറി അസിസ്റ്റന്റ് കമീഷണര്‍ സജ്ജന്‍ കുമാര്‍. സിനിമയുടെ ആദ്യ പകുതി സുരാജായായിരുന്നു സ്കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ പൃഥ്വിരാജിന്റെ വക്കീല്‍ അരവിന്ദ് സ്വാമിനാഥന്റെ ആറാട്ടും കണ്ടു.
ഷമ്മി തിലകന്, ഗൗരിയായി എത്തിയ വിന്‍സി അലോഷ്യസ് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ചു. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.