Actor Dileep | സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല, തനിക്കെതിരെ കളളത്തെളിവുകള്‍ ഉണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം; ജാമ്യം റദ്ദാക്കരുതെന്ന് ദിലീപ് കോടതിയില്‍
May 9, 2022, 15:59 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ കളളത്തെളിവുകള്‍ ഉണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും ജാമ്യം റദ്ദാക്കരുതെന്നും നടന്‍ ദിലീപ് കോടതിയില്‍. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിനെതിരെ കോടതിയില്‍ മറുപടി നല്‍കുകയായിരുന്നു ദിലീപ്. നടിയെ ആക്രമിച്ചെന്ന കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം എടുക്കുകയാണ്. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാധവന്റെ മൊഴിയെടുക്കുന്നത്. എസ് പി മോഹന ചന്ദ്രനും ഡി വൈ എസ് പി ബൈജു പൗലോസും സംഘത്തില്‍ ഉണ്ട്. കാവ്യക്ക് മുന്‍കൂറായി നോടിസ് നല്‍കിയ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാനെത്തിയത്. മൊഴിയെടുക്കാനുള്ള സ്ഥലം തീരുമാനിക്കാന്‍ കാവ്യയോട് ആവശ്യപ്പെട്ടിരുന്നു.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയില്‍ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. നേരത്തെയും ദിലീപിന്റെ പത്മ സരോവരം വീട്ടില്‍ വെച്ച് ചോദ്യംചെയ്യലാകാമെന്ന നിലപാട് കാവ്യ സ്വീകരിച്ചിരുന്നു.
എന്നാല്‍ പത്മസരോവരം വീട്ടില്‍ പോയി ചോദ്യം ചെയ്യേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാട്. എന്നാല്‍ മൊഴി എടുക്കല്‍ വൈകുന്നതോടെയാണ് കാവ്യയുടെ സൗകര്യം പരിഗണിച്ച് ആലുവയിലെ പത്മസരോവരം വീട്ടില്‍ തന്നെ ചോദ്യം ചെയ്യലാകാമെന്ന നിലപാടിലേക്ക് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. പ്രോജക്ടര്‍ ഉപയോഗിച്ച് ചില ദൃശ്യങ്ങള്‍ കാണിച്ചും സംഭാഷണ ശകലങ്ങള്‍ കേള്‍പിച്ചുമാണ് കാവ്യയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
Keywords: Everything is false evidence, no attempt to influence witnesses, says actor Dileep in court on actress attack, Kochi, News, Dileep, Cine Actor, Cinema, Court, Trending, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

