ജോൺസൺ മാഷും മലയാള മണ്ണിന് സമ്മാനിച്ച ഒരു പിടി ഗാനങ്ങളും; മലായാളത്തിന്റെ പ്രിയപ്പെട്ട ദേവാംഗണം ഓർമയായിട്ട് 10 വർഷങ്ങൾ

 


കൊച്ചി: (www.kvartha.com 18.08.2021) മലയാളികളുടെ പ്രിയപ്പെട്ട ജോൺസൺ മാഷ് ഓർമയായിട്ട് 10 വർഷങ്ങൾ പിന്നിടുന്നു. കൂടെവിടെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഞാൻ ഗന്ധർവൻ, കിരീടം, ചെങ്കോൽ, ചുരം തുടങ്ങി നിരവധി സിനിമകളിലെ മനം മയക്കുന്ന പാട്ടിലൂടെ അദ്ദേഹം ഇന്നും മലയാളികളുടെ മനസിൽ ഈണമിട്ടുകൊണ്ടിരിക്കുന്നു.

1953 മാർ‍ച് 26 നാണ് ജോൺസൺ മാഷിൻറെ ജനനം. പള്ളിയിൽ ക്വയർ ടീമിനൊപ്പം പാടിയായിരുന്നു അദ്ദേഹം സംഗീതമെന്ന ജീവിതരേഖയിലേക്ക് കാലെടുത്തുവെച്ചത്. 1968ൽ വോയിസ് ഓഫ് തൃശൂർ എന്ന സംഗീതക്കൂട്ടായ്മയുടെ ഭാഗമായി. ഓടക്കുഴലും വയലിനും ഡ്രംസുമൊക്കെ വായിക്കാൻ അദ്ദേഹം പഠിച്ചത് ഈ സമയങ്ങളിലാണ്. അവരോടൊപ്പമാണ് സിനിമാ ഗാനങ്ങളുടെ പിന്നണി വായിക്കാൻ ജോൺസൺ മാഷ് തുടക്കമിടുന്നത്.

ദേവരാജൻ മാസ്റ്ററുടെ സഹായത്താൽ 1974-ൽ ജോൺസൺ ചെന്നൈയിലെത്തി. 1978-ൽ ആരവം എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി ചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്. 1981 ൽ ആന്റണി ഈസ്റ്റുമാൻറെ സംവിധാനത്തിൽ സിൽക് സ്മിത നായികയായി അഭിനയിച്ച ഇണയെ തേടി എന്ന സിനിമയിലെ ഗാനങ്ങൾക്കാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം നിർവഹിച്ചത്.

ജോൺസൺ മാഷും മലയാള മണ്ണിന് സമ്മാനിച്ച ഒരു പിടി ഗാനങ്ങളും; മലായാളത്തിന്റെ പ്രിയപ്പെട്ട ദേവാംഗണം ഓർമയായിട്ട് 10 വർഷങ്ങൾ

തുടർന്നാണ് ഭരതന്റെ പാർവതി എന്ന ചിത്രത്തിന് ഈണം നല്കിയത്. പിന്നീട് കൈതപ്രം, സത്യൻ അന്തിക്കാട്, പത്മരാജൻ എന്നിവരോടൊപ്പമുള്ള ജോൺസന്റെ പ്രവർത്തനം വളരെ ശ്രദ്ധിക്കപ്പെട്ടു. പത്മരാജൻ ചിത്രങ്ങളായ കൂടെവിടെ (1983), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), നൊമ്പരത്തിപ്പൂവ് (1987), അപരൻ (1988), ഞാൻ ഗന്ധർവൻ (1991) എന്നിവയിലെ ഈണങ്ങളിലൂടെ ഇദ്ദേഹം ഈ മേഖലയിൽ പ്രാമുഖ്യം നേടി.

1994ൽ പൊന്തൻമാടയിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയപ്പോൾ ആ അവാർഡ് നേടുന്ന ആദ്യ മലയാളിയുമായി ജോൺസൺ മാഷ്. പറന്ന് പറന്ന് പറന്ന്, എൻറെ ഉപാസന, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, കരിയില കാറ്റുപോലെ, അപരൻ, പൊന്മുട്ടയിടുന്ന താറാവ്, മാളൂട്ടി, കളിക്കളം, സസ്നേഹം, സദയം, പക്ഷേ, പിൻഗാമി, കിരീടം, ചെങ്കോൽ, ഞാൻ ഗന്ധർവ്വൻ തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങൾ അദ്ദേഹത്തിൻറെ ഈണങ്ങളാൽ ഇന്നും പ്രശസ്തമാണ്.

മണിച്ചിത്രത്താഴ് സിനിമയ്ക്കുൾപെടെ നൽകിയ പശ്ചാത്തല സംഗീതവും ഇന്നും മലയാളികൾക്ക് മറക്കാനാവില്ല. കണ്ണീർപ്പൂവിൻറെ കവിളിൽത്തലോടി, ദേവാംഗണങ്ങൾ കൈയൊഴിഞ്ഞ താരം, ദേവീ, കുന്നിമണിചെപ്പു തുറന്ന്, പാലപ്പൂവേ, ആടിവാ കാറ്റേ, രാജഹംസമേ, മോഹം കൊണ്ടു ഞാൻ, മനസിൻ മടിയിലെ, ഗോപികേ നിൻ വിരൽ, മധുരം ജീവാമൃത ബിന്ദു, അനുരാഗിണി തുടങ്ങി നിരവധി ഗാനങ്ങളാണ് അദ്ദേഹത്തിൻറെ മാസ്മരിക ഈണങ്ങളിലൂടെ ഇന്നും മലയാളി മനസിൽ ജീവിക്കുന്നത്.

അഞ്ചുതവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്. മലയാള സിനിമാ സംഗീത സംവിധായകരിൽ ദേശീയ പുരസ്കാരം ലഭിച്ച ആദ്യത്തെ വ്യക്തിയാണ് ജോൺസൺ. 1994, 1995 എന്നീ വർഷങ്ങളിൽ തുടർച്ചയായി ദേശീയ പുരസ്കാരം ലഭിച്ചു. 1994-ൽ പൊന്തൻമാട എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് പുരസ്കാരം ലഭിച്ചപ്പോൾ, 1995-ൽ സുകൃതം എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് പുരസ്കാരം നേടിയത്.

സിനിമയിലൂടെ സാധ്യമായ ജനപ്രിയ സംഗീതത്തിന്റെ സുവർണ കാലഘട്ടത്തിൽ അതിൽ സാധ്യമായ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് മലയാളിയുടെ ഗൃഹാതുരത്വത്തിൽ ജോൺസൺ മാസ്റ്ററുടെ പാട്ടുകൾ ഇന്നും സവിശേഷമായ സ്ഥാനം നേടുന്നത്.

Keywords:  News, Kochi, Entertainment, Cinema, Film, Song, Death, Anniversary, Kerala, State, Johnson master, 10th death anniversary of legend Johnson master.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia