'അമ്മ മകന്റെ സെറ്റിലെത്തിയ അപൂർവ്വ നിമിഷം'; മോഹൻലാലിന്റെ അമ്മയുടെ ഓർമ്മച്ചിത്രങ്ങൾ പങ്കുവെച്ച് അനന്തപത്മനാഭൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മകന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെയാണ് അവർ ലൊക്കേഷനിൽ എത്തിയത്.
● മോഹൻലാലിന്റെ മാതാപിതാക്കളും പത്മരാജന്റെ കുടുംബവും തമ്മിലുള്ള പഴയകാല സൗഹൃദം കുറിപ്പിൽ വിവരിക്കുന്നു.
● പത്ത് വർഷത്തോളമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ശാന്തകുമാരി.
● അമ്മയുടെ 89-ാം പിറന്നാളിന് മോഹൻലാൽ നടത്തിയ സംഗീതാർച്ചന ആരാധകർക്ക് നോവുന്ന ഓർമ്മയാകുന്നു.
● അമ്മയും മകനും തമ്മിലുള്ള ഗാഢമായ ബന്ധത്തെക്കുറിച്ച് അനന്തപത്മനാഭൻ കുറിപ്പിൽ വ്യക്തമാക്കുന്നു.
കൊച്ചി: (KVARTHA) നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തിൽ സിനിമാലോകവും ആരാധകരും അനുശോചനം രേഖപ്പെടുത്തുന്നതിനിടെ, സംവിധായകൻ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.
പത്മരാജൻ സംവിധാനം ചെയ്ത ക്ലാസിക് ചിത്രം 'തൂവാനത്തുമ്പിക'ളുടെ ചിത്രീകരണ വേളയിൽ മോഹൻലാലിനെ കാണാൻ അമ്മ ശാന്തകുമാരി ലൊക്കേഷനിൽ എത്തിയപ്പോഴുള്ള അപൂർവ്വ നിമിഷങ്ങളാണ് അനന്തപത്മനാഭൻ പങ്കുവെച്ചിരിക്കുന്നത്.
ശാന്തകുമാരിയുടെ പിറന്നാൾ ദിനത്തിൽ മുൻപ് പങ്കുവെച്ച ചിത്രങ്ങളാണിവയെങ്കിലും, അവരുടെ വിയോഗവാർത്തയ്ക്ക് പിന്നാലെ ഈ ഓർമ്മച്ചിത്രങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. തൂവാനത്തുമ്പികളുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് അമ്മ സെറ്റിലെത്തുന്നത്.
മോഹൻലാലിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ടുള്ള ഒരു യാത്രയിലായിരുന്നു ശാന്തകുമാരി എന്നും, ആ യാത്രയ്ക്കിടെ മകന്റെ സിനിമയുടെ ചിത്രീകരണം കാണാൻ കയറിയതാണെന്നും അനന്തപത്മനാഭൻ ഓർമ്മിക്കുന്നു. അമ്മയും മകനും തമ്മിലുള്ള സ്നേഹം വ്യക്തമാക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശാന്തകുമാരി അന്തരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി ഇവർ ചികിത്സയിലായിരുന്നു. അമ്മയുമായി അതീവ ഹൃദയബന്ധം സൂക്ഷിച്ചിരുന്ന മോഹൻലാൽ പല പൊതുവേദികളിലും അമ്മയെക്കുറിച്ച് വാചാലനായിട്ടുണ്ട്. അമ്മയുടെ 89-ാം പിറന്നാൾ ദിനത്തിൽ എളമക്കരയിലെ വീട്ടിൽ മോഹൻലാൽ സംഗീതാര്‍ച്ചന നടത്തിയിരുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
അമ്മ മകന്റെ സെറ്റിൽ വന്ന അപൂർവ്വ നിമിഷം.1977 ലാണ് വിശ്വനാഥൻ നായർ അങ്കിളിനെയും, ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു , എം. ശേഖരൻ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടിൽ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥൻ നായർ അങ്കിളിന്റെ സഹപ്രവർത്തകൻ. അന്ന് ലാലേട്ടൻ തുടങ്ങിയിട്ടില്ല. പിന്നെയുളള വർഷങ്ങളിൽ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി , നല്ല കൂട്ടുകാരികളും.
അന്ന് തൃശ്ശൂർ സെറ്റിൽ അമ്മയും വന്നത് കൊണ്ട് അവർക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകൾ.
ഷോട്ടിനിടക്ക് ലാലേട്ടൻ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാധാകൃഷ്ണനും ഉണ്ട്. "തൂവാനത്തുമ്പി " കളിലെ
"മൂലക്കുരുവിന്റെ അസ്ക്യത " എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തിൽ തോന്നിയിട്ടുണ്ട്.
ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. കോളേജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിൽ . " ലാലുവിന്റെ കല്യാണ ആലോചനകൾ " തന്നെ വിഷയം.
ഓർമ്മ ശരിയെങ്കിൽ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴി മദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്.
"തൂവാനത്തുമ്പികൾ " കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു.
ചിത്രത്തിൽ ലാലേട്ടനും ,ശാന്ത ആന്റിക്കും. രാധാകൃഷ്ണൻ സാറിനും ഒപ്പം അമ്മയും മാതുവും.
പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊർജ്ജം ചോരാത്ത മനസ്സിന്,
ദീർഘായുസ്സ്
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Ananthapadmanabhan shares vintage photos and memories of Mohanlal's mother Santhakumari from Thoovanathumbikal movie set.
#Mohanlal #Santhakumari #Padmarajan #Thoovanathumbikal #MalayalamCinema #Tribute
