'എ' സർട്ടിഫിക്കേറ്റ് സിനിമകൾക്ക് കുട്ടികളെ കൊണ്ടുവരുന്നത് അഹങ്കാരം; രൂക്ഷവിമർശനവുമായി നടി സരിത ബാലകൃഷ്ണൻ
ADVERTISEMENT
● യാഷ് നായകനായ 'ടോക്സിക്' സിനിമയിലെ അനുഭവം ചൂണ്ടിക്കാട്ടിയാണ് നടിയുടെ രൂക്ഷവിമർശനം.
● അക്രമവാസന കുട്ടികളിൽ കുത്തിവെക്കുന്നത് ഭാവിയിൽ വലിയ വിപത്തായി മാറുമെന്ന് മുന്നറിയിപ്പ്.
● കുട്ടികളെ വെട്ടും കൊലയും കാണിച്ചേ വളർത്തൂ എന്ന മാതാപിതാക്കളുടെ നിലപാട് അഹങ്കാരമാണെന്ന് നടി.
● സെൻസർ ബോർഡ് നൽകുന്ന 'Adults Only' ബോർഡ് തിയേറ്ററുകളിൽ വെറുമൊരു അലങ്കാരമായി മാറിയോ എന്ന് ചോദ്യം.
● തിയേറ്ററുകളിൽ കുട്ടികൾക്ക് കർശനമായ പ്രായപരിശോധന വേണമെന്നും സരിത ആവശ്യപ്പെട്ടു.
● സാമ്പത്തിക ലാഭം മാത്രം ലക്ഷ്യംവെക്കുന്ന സർക്കാരും തിയേറ്ററുകളും ഈ വീഴ്ചയിൽ കുറ്റക്കാരാണ്.
കൊച്ചി: (KVARTHA) 'എ' സർട്ടിഫിക്കറ്റ് ഉള്ള സിനിമകൾ കാണാൻ മാതാപിതാക്കൾ കുട്ടികളെ കൊണ്ടുവരുന്ന പ്രവണതയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടി സരിത ബാലകൃഷ്‌ണൻ. യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്' സിനിമ കാണാൻ മാതാപിതാക്കൾ കുട്ടികളുമായി വരുന്നത് ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സരിത തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
മാതാപിതാക്കൾക്കെതിരെ രൂക്ഷവിമർശനം
സിനിമയുടെ പേര് മാത്രമല്ല 'Toxic', അതിലും മാരകമായ ടോക്‌സിസിറ്റി ആ തിയേറ്ററിലെ മുൻനിരയിൽ സ്വന്തം കുഞ്ഞുങ്ങളുടെ കൈയും പിടിച്ച് ഇരിപ്പുറപ്പിച്ചിട്ടുണ്ടെന്ന് സരിത കുറിച്ചു. നഴ്‌സറി സ്‌കൂളിൽ ചേർക്കാൻ പ്രായം തികഞ്ഞില്ലെന്ന് പറഞ്ഞ് കരയുന്ന മാതാപിതാക്കൾ, 18+ സിനിമയ്ക്ക് 4 വയസ്സുകാരന്റെ കൈയും പിടിച്ച് ഒന്നാം നിരയിൽ തന്നെ ടിക്കറ്റെടുത്ത് ഇരിപ്പുറപ്പിക്കും. ഭാവിയിൽ കുട്ടി ഒരു 'അധോലോക നായകനായി' സമൂഹത്തിന് ഉപകാരപ്പെടണ്ടേ എന്ന പരിഹാസവും പോസ്റ്റിലുണ്ട്.
സ്ക്രീനിൽ കാണിക്കുന്ന അക്രമവും വെട്ടും കൊലയും സ്ത്രീവിരുദ്ധതയുമൊക്കെ ഫിക്ഷനാണെന്നും അത് കുട്ടികൾക്കുള്ളതല്ലെന്നും നായകൻ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ ‘എന്റെ കൊച്ച്, എന്റെ ടിക്കറ്റ്... അവനെ ഞാൻ വെട്ടും കൊലയും പച്ചത്തെറിയും കാണിച്ചേ വളർത്തൂ’ എന്ന അന്ധമായ അഹങ്കാരമാണ് ചില മാതാപിതാക്കൾക്ക്. ‘കാർട്ടൂണും കളികളും കണ്ട് ചിരിച്ചുല്ലസിക്കേണ്ട പ്രായത്തിലാണ്, സ്ക്രീനിൽ ചോര ചീറ്റുന്നതും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും കണ്ട് ഇവർ പോപ്കോൺ ചവച്ചിരിക്കുന്നത്. ശരിയും തെറ്റും തിരിച്ചറിയാൻ പ്രായമാകാത്ത തലച്ചോറുകളിലേക്ക് ഈ അക്രമവാസന കുത്തിവെച്ചു കൊടുത്തിട്ട്, നാളെ അവൻ സ്വന്തം അച്ഛന്റെയും അമ്മയുടെയും നെഞ്ചത്തോട്ട് കത്തിയും തോക്കുമെടുക്കുമ്പോൾ കൂട്ടുകെട്ട് ചീത്തയായതാണെന്ന് പറഞ്ഞ് കരയാൻ ഇപ്പോഴേ പ്രാക്ടീസ് ചെയ്‌തു വെച്ചോളൂ’ എന്നും അവർ ഓർമ്മിപ്പിക്കുന്നു.
സർക്കാരിനും തിയേറ്ററുകൾക്കും പങ്ക്
ഇതിലൊക്കെ വലിയ തമാശ തിയേറ്ററുകാരുടെയും സർക്കാരിന്റെയുമാണെന്ന് സരിത ചൂണ്ടിക്കാട്ടുന്നു. സെൻസർ ബോർഡ് നൽകുന്ന 'Adults Only' സർട്ടിഫിക്കറ്റ് വെറുമൊരു അലങ്കാര ബോർഡാണോ എന്ന ചോദ്യവും അവർ ഉന്നയിക്കുന്നുണ്ട്. ടിക്കറ്റ് വിറ്റുകിട്ടുന്ന കാശും സർക്കാരിന് കിട്ടുന്ന നികുതിയും മാത്രമാണ് ലക്ഷ്യമെങ്കിൽ, കുട്ടി കുറ്റവാളികളെ വാർത്തെടുക്കുന്ന പ്രക്രിയയിൽ നിങ്ങളും ഒന്നാം പ്രതികളാണ്. തിയേറ്ററുകളിൽ കൃത്യമായ പ്രായപരിശോധന നടത്താത്തതിനെയും സരിത ചോദ്യം ചെയ്യുന്നു.
ടോക്‌സിസിറ്റിക്ക് ആന്റിഡോട്ടില്ല
വകതിരിവും ഉത്തരവാദിത്തവുമില്ലാതെ വളർത്താൻ ഇറങ്ങിത്തിരിക്കുന്നവർ ദയവുചെയ്ത് പേരന്റിങ് എന്ന വാക്കിനെ അപമാനിക്കരുത്. നല്ലൊരു മനുഷ്യനായി കുട്ടികളെ വളർത്താൻ ശേഷിയില്ലെങ്കിൽ, സമൂഹത്തിന് തലവേദനയാകുന്ന ക്രിമിനലുകളെ സമ്മാനിക്കാതിരിക്കുക. തിയേറ്ററിലെ സ്ക്രീൻ ഓഫായാൽ സിനിമയിലെ 'Toxic' കഴിയും. പക്ഷേ ഈ അപ്പനും അമ്മയും കൂടി പിഞ്ചുമനസ്സുകളിലേക്ക് കുത്തിവെക്കുന്ന 'ടോക്‌സിസിറ്റി'ക്ക് കാലം കഴിഞ്ഞാലും ഒരു ആന്റിഡോട്ടും ഉണ്ടാവില്ലെന്നും പറഞ്ഞുകൊണ്ടാണ് സരിത തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ച കുറിപ്പ് അവസാനിപ്പിക്കുന്നത്.
പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Actress Saritha slams parents showing 'A' movies to kids.
#SarithaBalakrishnan #ToxicMovie #Parenting #ACertificateMovies #MalayalamCinema #KeralaNews #GeetuMohandas #Yash #AnjanaNews
