

● സോഷ്യൽ മീഡിയയിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
● കുടുംബജീവിതം തകർക്കാൻ ചിലർ ശ്രമിക്കുന്നതായി ആരോപണം.
● ഡോ. എലിസബത്തിന് മെഡിക്കൽ അറ്റൻഷൻ വേണമെന്ന് ബാല.
● നാല് മാസം മുമ്പ് കോടതിയെ സമീപിച്ചതായും വ്യക്തമാക്കി.
(KVARTHA) മുൻ പങ്കാളിയായ ഡോ. എലിസബത്ത് ഉദയൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ബാല രംഗത്ത്. താൻ ആരെയും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും, ഭാര്യ കോകിലയെയും കുടുംബത്തെയും ഈ വിഷയത്തിൽ നിന്ന് ദയവായി ഒഴിവാക്കണമെന്നും ബാല വൈകാരികമായി അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ബാല തൻ്റെ സങ്കടങ്ങളും ആശങ്കകളും പങ്കുവെച്ചത്.
ബാലയുടെ വാക്കുകളിൽ നിന്ന്:
‘മനസ്സു തുറന്ന് ചില കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നി. കൃത്യമായി പറയാനൊന്നും അറിയില്ല, പക്ഷേ പറയേണ്ടത് പറയണം. ഇത്രയും വർഷം ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിച്ചു. ഇപ്പോഴും സ്നേഹിക്കുന്നുണ്ട്.
എന്നിട്ടും എന്നെക്കുറിച്ച് പല തെറ്റിദ്ധാരണകളും ആളുകൾ ഉണ്ടാക്കുന്നു. മനസ്സു നിറയെ വേദനയാണ്. ലിവർ മാറ്റിവച്ച ആളാണ് ഞാൻ, കഴിഞ്ഞ ആഴ്ചയും അമൃത ആശുപത്രിയിലുണ്ടായിരുന്നു. കുഴപ്പമില്ല, പോരാടി തന്നെ മുന്നോട്ടുപോകും.’
41-ാം വയസ്സിൽ തനിക്ക് ലഭിച്ച കുടുംബജീവിതം തകർക്കാൻ ചിലർ ശ്രമിക്കുന്നതായി ബാല ആരോപിച്ചു. ‘എനിക്ക് ഇതുവരെ കിട്ടാത്തൊരു കുടുംബജീവിതം 41-ാം വയസ്സിൽ ലഭിച്ചു. എൻ്റെ ഭാര്യ കോകിലയെ ഞാൻ നന്നായി നോക്കുന്നുണ്ട്. പക്ഷേ എന്തിനാണ് ആ ജീവിതത്തെ ബുദ്ധിമുട്ടിപ്പിക്കുന്നത്? എന്തുകൊണ്ടാണ് എല്ലാവരും... എല്ലാവരുമെന്ന് ഞാൻ പറയില്ല, ആരെക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങൾക്കറിയാം. സത്യമായും ഞാനും എൻ്റെ കുടുംബവും അവരെ ഉപദ്രവിച്ചിട്ടില്ല, ഞങ്ങൾ അങ്ങനെ ചെയ്യുന്ന ആളുകളല്ല. അതിൻ്റെ ആവശ്യവും ഞങ്ങൾക്കില്ല,’ ബാല വ്യക്തമാക്കി.
ഡോ. എലിസബത്തിന് വേണ്ടത് മാധ്യമശ്രദ്ധയല്ല, മറിച്ച് മെഡിക്കൽ അറ്റൻഷനാണെന്നും ബാല ആവർത്തിച്ചു. ‘ആദ്യം മുതലേ ഞാൻ പറയുന്നുണ്ട്, അവർക്ക് മെഡിക്കൽ അറ്റൻഷൻ വേണം, മീഡിയ അറ്റൻഷൻ അല്ല. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുക. സ്വന്തം കുടുംബം പോലും അവരെ നോക്കുന്നില്ല. അതിൻ്റെ വിഷമം എനിക്കുണ്ട്.’
നാല് മാസം മുമ്പുതന്നെ ഈ വിഷയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിരുന്നതായും, അതിനാലാണ് കോടതിയെ സമീപിച്ചതെന്നും ബാല പറഞ്ഞു. എന്നാൽ അവർ കോടതിയിൽ ഹാജരായില്ല. ‘തുടർച്ചയായി കോകിലയെയും ഞങ്ങളുടെ കുടുംബത്തെയും ഉപദ്രവിക്കുകയാണ്. ദൈവം സത്യം ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല. എല്ലാം എന്തിനുവേണ്ടിയാണെന്ന് കാണുന്നവർക്കു മനസ്സിലാകും. ഞാനും എൻ്റെ ഭാര്യയും സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. അവരും അങ്ങനെ ജീവിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.’
തൻ്റെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഭാവിയിൽ തനിക്കുണ്ടായേക്കാവുന്ന കുഞ്ഞിനെപ്പോലും ബാധിക്കുമെന്നും ബാല ആശങ്കപ്പെട്ടു. ‘ഞങ്ങൾ രണ്ടുപേരും മനസ്സുതൊട്ടു പറയുകയാണ്, ഞങ്ങളെ ഉപദ്രവിക്കരുത്. കള്ളങ്ങൾ പറയരുത്. സത്യങ്ങൾ പുറത്തു വരണമെങ്കിൽ ഞാൻ അത്രയും തരംതാഴ്ന്ന അവസ്‌ഥയിൽ എത്തണം.
അതുവേണ്ട, അത് നിങ്ങൾക്കൊരു എൻ്റർടെയിൻമെൻ്റ് ആയിരിക്കും. പക്ഷേ ഭാവിയിൽ ഞങ്ങൾക്കൊരു കുഞ്ഞ് വരുമ്പോൾ അത് ഭയങ്കര ഉപദ്രവമായിരിക്കും. അപേക്ഷിക്കുകയാണ്, ദയവു ചെയ്ത് ഞങ്ങളെ രണ്ടുപേരെയും വിട്ടേക്കുക. വിശ്വസിച്ച് ഈ നാട്ടിൽ കാല് ചവിട്ടിയതാണ്. ഇപ്പോഴും എന്നെ ആളുകൾ സ്നേഹിക്കുന്നുണ്ട്.’
കോകിലയുടെ യൂട്യൂബ് ചാനൽ നിർത്തലാക്കിയതിനെക്കുറിച്ചും ബാല സംസാരിച്ചു. ‘കോകില എവിടെപ്പോയാലും ആളുകൾ ചോദിക്കും പുതിയ കുക്കിങ് വീഡിയോ വന്നില്ലല്ലോ എന്ന്. ആ യൂട്യൂബ് ചാനലേ ഞാൻ നിർത്തി. ഇതൊന്നും എഴുതിവച്ചിട്ടല്ല പറയുന്നത്, മനസ്സിൽ നിന്നു വരുന്നതാണ്.
ബാല കള്ളനല്ല, ഞങ്ങളുടെ കുടുംബം മോശക്കാരല്ല. സിനിമയിൽ നിന്നുണ്ടായ പൈസ കൊണ്ട് വളർന്നു വന്നവരാണ്. ഞങ്ങളുടെ കുടുംബത്തെ വെറുതെ വിടണം. അതിനുവേണ്ടിയാണ് കോടതിയിൽ പോയത്. കോടതിയിൽ നിന്നും ഉത്തരവു വന്നിട്ടും ഇതാണ് അവസ്‌ഥ.’
മാധ്യമങ്ങൾ ഈ വിഷയത്തിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ബാല അഭ്യർത്ഥിച്ചു. ‘ദയവ് ചെയ്ത് മീഡിയ ഒന്ന് ചിന്തിക്കണം. അവർ നന്നായി ഇരിക്കണം, അവർക്ക് മെഡിക്കൽ ട്രീറ്റ്‌മെൻ്റ് വേണം. പത്ത്-പതിനഞ്ച് കൊല്ലമായി മെഡിസിൻ കഴിക്കുന്നുണ്ട്. ഇത് നടക്കുമെന്ന് മുന്നേ പറഞ്ഞിരുന്നു. തീരുമാനിക്കുക.’ - ബാലയുടെ വാക്കുകൾ.
ഈ വിഷയത്തിൽ ബാലയുടെ പ്രതികരണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Actor Bala appeals for privacy in emotional video, denies allegations.
#ActorBala #EmotionalVideo #KarthikaBala #CelebrityNews #KeralaNews #SocialMedia