Celebration | സ്നേഹ ബന്ധങ്ങളുടെ ഹൃദ്യമായ കഥകളുമായി 'ഏഴും എഴുപതും' പരസ്പരം; തലമുറകൾ ഒന്നിച്ചപ്പോൾ മിർച്ചിയിൽ വേറിട്ട ശിശുദിന ആഘോഷം


● 7 വയസ്സുകാരും 70 വയസുകാരും തമ്മിലുള്ള അനുഭവങ്ങൾ പങ്കുവെച്ചു.
● തലമുറകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾ നടന്നു.
● പരിപാടിയിൽ സെലിബ്രിറ്റികളും പങ്കെടുത്തു.
കൊച്ചി: (KVARTHA) ഏഴ് വയസുകാരനും 70 വയസുകാരനും ഒന്നിച്ചിരുന്ന് ജീവിതത്തെ കുറിച്ച് ചിന്തിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന അപൂർവ ദൃശ്യമായിരുന്നു റേഡിയോ മിർച്ചിയുടെ 'ഏഴും എഴുപതും' എന്ന ശിശുദിന ആഘോഷം. തലമുറകൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥ പറഞ്ഞു റേഡിയോ മിർച്ചി സംഘടിപ്പിച്ച ഈ വേറിട്ട ശിശുദിന ആഘോഷം ഏറെ ശ്രദ്ധേയമായി.
പലവിധ ജീവിത പശ്ചാത്തലങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഏഴ് വയസ് മുതലുള്ള കുട്ടികളും എഴുപത് വയസിനടുത്ത് പ്രായമുള്ളവരെയും ഒരുമിച്ച് ചേർത്തായിരുന്നു വ്യത്യസ്തമായ പരിപാടി. കുട്ടികളും മുതിർന്നവരും തമ്മിൽ പങ്കുവെച്ച വർത്തമാനങ്ങളും കഥകളും ചോദ്യങ്ങളും ഒരേ സമയം രസകരവും ചിന്തിപ്പിക്കുന്നതുമായ ഒരു ശ്രവ്യാനുഭവമാണ് ശ്രോതാക്കൾക്ക് നൽകിയത്.
മോർണിംഗ് ഷോയിൽ പാറു തങ്കം- മുത്തശ്ശൻ, അമ്മാളു - മുത്തശ്ശൻ എന്നീ കുട്ടി - മുത്തശ്ശൻ സംസാരത്തിലൂടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കാലങ്ങളായി ഉള്ളിൽ കൊണ്ട് നടന്ന ചില ചോദ്യങ്ങളും സംശയങ്ങളും കുഞ്ഞു കുഞ്ഞു തർക്കങ്ങളും അവർക്കിടയിലുള്ള സ്നേഹബന്ധങ്ങളുടെ ഊഷമളതയും നിഷ്ക്കളങ്കമായ ചിരിയുമാണ് ശ്രോതാക്കൾക്ക് സമ്മാനിച്ചത്
മിഡ് മോണിംഗ് ഷോയിൽ കേരളത്തിലെ ഒരു റിട്ടയർമെൻ്റ് ഹോമിലെ അന്തേവാസികളായ കുട്ടി മുത്തശ്ശൻമാരും, മുത്തശ്ശിമാരുമാണ് പങ്കെടുത്തത്. അന്തേവാസികളുടെ ചോദ്യങ്ങൾക്ക് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട്, അഭിനേതാക്കളായ ശ്വേത മേനോൻ, കലാഭവൻ ഷാജോൺ, സലിം കുമാർ, ഗായികമാരായ സുജാത മോഹൻ, മധു ബാലകൃഷ്ണൻ എന്നിവർ ഉത്തരം നൽകി.
'ഗർഭധാരണവും പ്രസവവും പരസ്യമായി പങ്കുവെച്ചപ്പോൾ മോളുടെ അച്ഛനും അമ്മക്കും വിഷമം ആയില്ലേ..?' എന്ന ചോദ്യമാണ് ഒരു മുത്തശ്ശി നടി ശ്വേതാമേനോനോട് ചോദിച്ചത്. നിഷ്ക്കളങ്കമായ ഈ ചോദ്യം ശ്വേതാമേനോനെ ചിരിപ്പിച്ചു. കരിയറിന്റെ തിരക്കിനിടയിൽ മകൾക്കൊപ്പം പങ്കുവെക്കാൻ കഴിയാതിരുന്ന നിമിഷങ്ങൾക്ക് പകരം പേരകുട്ടിയോടൊപ്പം ഓരോ നിമിഷവും താൻ ആസ്വദിക്കുകയാണെന്ന് ഗായിക സുജാത മോഹൻ പറഞ്ഞു.
ആഫ്റ്റർനൂൺ ഷോയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും എഐ വിദഗ്‌ധനുമായ റാൾ ദ റോക്ക്സ്റ്റാറും അഭിനേതാവ് രാധാകൃഷ്ണൻ ചക്യാട്ടും തമ്മിലുള്ള സംഭാഷണം പ്രധാനമായും സാങ്കേതികവിദ്യയുടെ സാധ്യതകളും പരിമിതികളും ചർച്ച ചെയ്യുന്നതായിരുന്നു. സംഭാഷണത്തിനിടയിൽ രാധാകൃഷ്ണൻ ഉന്നയിച്ച ഒരു രസകരമായ ചോദ്യം റാളിനെ കുഴപ്പിച്ചു. 'വീട്ടിൽ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ആ രുചി ഒരു എഐ നിർമിത ഭക്ഷണത്തിന് എപ്പോഴെങ്കിലും നൽകാൻ സാധിക്കുമോ?', എന്നായിരുന്നു രാധാകൃഷ്ണന്റെ ചോദ്യം.
60 വർഷത്തോളം നീണ്ട സൗഹൃദബന്ധം പങ്കിടുന്ന നളിനിയും നിർമലയും ഈ ഇവനിംഗ് ഷോയിലെ ആദ്യത്തെ അതിഥികളായി എത്തി. ഷോയിൽ വച്ച് ഇരുവരും പരസ്പരം പുതിയ കാര്യങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. നളിനി നിർമലയുമായി ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിനുള്ള ചില നുറുങ്ങുകൾ പങ്കുവെച്ചു. തുടർന്ന്, ന്യൂ ജനറേഷൻ കുട്ടികൾ സാധാരണയായി ഉപയോഗിക്കുന്ന പുതിയ തലമുറയുടെ പദപ്രയോഗങ്ങളെക്കുറിച്ചും ഇവർ സംസാരിച്ചു.
അച്ച മാസ് (acha_mass) എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രശസ്തരായ വൈറൽ സോഷ്യൽ മീഡിയ ദമ്പതികളായ രത്നമ്മയും തുളസീധരനും തങ്ങളുടെ ആദ്യകാലത്തെ പിണക്കങ്ങളും നടക്കാതെ പോയ അവധിക്കാല പദ്ധതികളും പങ്കുവെച്ചു. പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവേ, 'എനിക്ക് ഇങ്ങേരുടെ ഒരു സ്വഭാവവും ഇഷ്ടമല്ല, ഞാൻ ഇടയ്ക്കിടെ ദേഷ്യപ്പെടാറുമുണ്ട്', എന്ന് രത്നമ്മ തുറന്ന് പറഞ്ഞു.
ഏഴും എഴുപതും' എന്ന പരിപാടി തലമുറകൾ തമ്മിലുള്ള അകലം ചുരുക്കി അവരെ ഒന്നിച്ചു ചേർക്കുന്ന ഒരു മനോഹരമായ അനുഭവമാണ് സമ്മാനിച്ചത്. തലമുറകൾക്ക് തമ്മിൽ പരസ്പരം മനസിലാക്കാനും മുതിർന്ന മനുഷ്യരുടെ ഉള്ളിലുള്ള കുട്ടികളെ കണ്ടെത്താനും ആഘോഷിക്കാനും സഹായകരമായി. ഇത്തരം പ്രത്യേക ദിനങ്ങൾ ചുറ്റുമുള്ള ലോകത്തെ അൽപ്പം വ്യത്യസ്തമായ കോണിൽ കാണാനുള്ള അവസരമാണ്. വ്യത്യസ്തമായ അനുഭവങ്ങളിലേക്കും അവഗണിക്കപ്പെട്ട കാഴ്ചകളിലേക്കും വെളിച്ചം വീശാനുള്ള അവസരങ്ങളായി ഇതുപോലെയുള്ള പ്രത്യേക ദിനങ്ങൾ മിർച്ചി എന്നും ഉപയോഗപ്പെടുത്താറുണ്ട്.
#ChildrensDay #RadioMirchi #Intergenerational #Friendship #Kerala #India