മോഹൻലാൽ-രതീഷ്-അംബിക-സുരേഷ് ഗോപി ടീമിന്റെ 'വഴിയോരക്കാഴ്ചകൾ'ക്ക് 35 വർഷം


● 'രാജാവിൻ്റെ മകന്' ശേഷം ഇതേ ടീം ഒന്നിച്ച സിനിമ.
● ഡെന്നിസ് ജോസഫിൻ്റെ തിരക്കഥ, തമ്പി കണ്ണന്താനം സംവിധാനം.
● മോഹൻലാൽ ലോറി ഡ്രൈവറായും ആർമി ഉദ്യോഗസ്ഥനായും അഭിനയിച്ചു.
● സുരേഷ് ഗോപിയുടെ നെഗറ്റീവ് വേഷം ശ്രദ്ധിക്കപ്പെട്ടു.
● ക്ലൈമാക്സിലെ മോഹൻലാലിൻ്റെ പ്രകടനം സിനിമയുടെ വിജയകാരണമായി.
ഹന്നാ എൽദോ
(KVARTHA) 'രാജാവിൻ്റെ മകൻ' എന്ന സിനിമയ്ക്ക് ശേഷം അതേ ടീം ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു 'വഴിയോരക്കാഴ്ചകൾ'. ഡെന്നിസ് ജോസഫിൻ്റെ രചനയിൽ തമ്പി കണ്ണന്താനം സംവിധാനവും നിർമാണവും നിർവ്വഹിച്ചു. 'രാജാവിൻ്റെ മകൻ' എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാൽ, രതീഷ്, അംബിക, സുരേഷ് ഗോപി എന്നിവർ തന്നെയായിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങളും.
മോഹൻലാലിൻ്റെയും രതീഷിൻ്റെയും മികച്ച കഥാപാത്രങ്ങളും സുരേഷ് ഗോപിയുടെ നെഗറ്റീവ് വേഷവും ശ്രദ്ധേയമായിരുന്നു. രതീഷിൻ്റെ ഭാര്യയായി അംബികയും എത്തി. മോഹൻലാൽ രാഘവൻ എന്ന ലോറി ഡ്രൈവറായും, ആർമി ഉദ്യോഗസ്ഥനായ ആൻ്റണി ഐസക് എന്ന കഥാപാത്രമായും (ഇരട്ട റോൾ അല്ല) സ്ക്രീനിൽ നിറഞ്ഞുനിന്നു. ജയരേഖയായിരുന്നു മോഹൻലാലിൻ്റെ ഭാര്യയുടെ റോളിൽ.
‘ഐ ആം ആൻ്റണി ഐസക്. ലാൻസ് നായ്ക്.. 56 എ.പി.ഒ.. ഡെറാഡൂൺ.. പോലീസിൻ്റെ ഡയറിയിലെ വാണ്ടഡ് ക്രിമിനൽ..!!’ എന്ന ഈ വാചകം അന്നത്തെ സിനിമയുടെ പ്രധാന ആകർഷണമായിരുന്നു. ക്ലൈമാക്സിലെ മോഹൻലാലിൻ്റെ പ്രകടനം തന്നെയായിരുന്നു സിനിമയുടെ വിജയത്തിന് പ്രധാന കാരണം.
ജോലിയുടെ ഭാഗമായുള്ള പരിശീലനത്തിനിടയിൽ അപകടം സംഭവിച്ച് വീൽചെയറിലാകുന്ന പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് ബാബുരാജിനെയും കൊണ്ട് കൊടൈക്കനാലിലെ ഹിൽ സ്റ്റേഷൻ ബംഗ്ലാവിൽ എത്തുന്ന ശ്രീദേവി. അവിടെ അവർക്ക് എല്ലാ സഹായവും ചെയ്തുകൊണ്ട് രാഘവൻ എന്ന മലയാളി ഡ്രൈവറും എത്തുന്നു. രാഘവൻ്റെ പരിചയത്തിലുള്ള സ്വാമിജിയുടെ ചികിത്സയിലൂടെ ബാബുരാജ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. ഓർമ്മശക്തി തിരികെ ലഭിക്കുന്ന ബാബുരാജ് തൻ്റെ മുന്നിലുള്ള രാഘവൻ പോലീസ് അന്വേഷിക്കുന്ന പ്രതിയാണെന്ന് ഉറപ്പിക്കുന്നു.
ആരാണ് രാഘവൻ? അയാൾ എങ്ങനെ പോലീസ് അന്വേഷിക്കുന്ന പ്രതിയായി? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സിനിമയുടെ ക്ലൈമാക്സ്. സോമൻ, ജഗതി ശ്രീകുമാർ, ചാരു ഹാസൻ, മീന, സിദ്ദിഖ്, മോഹൻ ജോസ്, നളിനി എന്നിവരും മറ്റ് വേഷങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ചു.
‘നിയമത്തിൻ്റെ മുന്നിൽ നിന്നും ഒളിച്ചോടി രക്ഷപെട്ട എന്നെ സാറൊരു ഭീരുവായി കരുതരുത്. ആൻ്റണി ഐസക് എന്ന ഈ ഞാൻ രാഘവനായി ഇത്രയും കാലം ജീവിച്ചത് തന്നെ ഈ ഒരു നിമിഷത്തിന് വേണ്ടിയാണ്. സാർ എന്നെ തടയരുത്.’ ക്ലൈമാക്സ് രംഗത്ത് മോഹൻലാൽ ഒടുവിൽ പറയുന്ന ഈ വാചകം ശരിക്കും പ്രേക്ഷകർ ഏറ്റെടുത്തു.
ഷിബു ചക്രവർത്തി - എസ്.പി. വെങ്കിടേഷ് ടീമിൻ്റെ മനോഹരമായ ഗാനങ്ങൾ ഈ സിനിമയുടെ പ്രത്യേകതയായിരുന്നു. ‘യദുകുല ഗോപികേ…’, ‘കരിമണ്ണൂരൊരു ഭൂതത്താനുടെ…’, ‘പവിഴമല്ലി പൂവുറങ്ങീ…’, ‘ഓണനാളിൽ താഴേ കാവിൽ…’ എന്നിവ ഇന്നും എല്ലാവരുടെയും ഇഷ്ടഗാനങ്ങളാണ്.
ക്യാമറ - ജയാനൻ വിൻസെൻ്റ്, എഡിറ്റിംഗ് - കെ. ശങ്കുണ്ണി എന്നിവരായിരുന്നു. കാലം ഇത്ര കഴിഞ്ഞിട്ടും 'വഴിയോരക്കാഴ്ചകൾ' എന്ന സിനിമയും അതിലെ കഥാപാത്രങ്ങളും മനോഹരമായ ഗാനങ്ങളും മലയാളി മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The superhit Malayalam movie 'Vazhiyorakazhchakal', starring Mohanlal, Ratheesh, Ambika, and Suresh Gopi, celebrates its 35th anniversary. Directed by Thampi Kannanthanam and written by Dennis Joseph, it was a reunion of the 'Rajavinte Makan' team and is remembered for Mohanlal's dual roles and memorable songs.
#Vazhiyorakazhchakal, #Mohanlal, #Ratheesh, #Ambika, #SureshGopi, #MalayalamMovie