ഓർമ്മയിലെ പണിക്കർ സാർ: ഒരു ഗുരുവിന്റെ പാദമുദ്രകൾ

 
A black and white photo of P.N. Panicker speaking at an event.
A black and white photo of P.N. Panicker speaking at an event.

Photo: Arranged Image Credit: Facebook/ B S Balachandran

● 1977-ൽ ആദ്യ കൂടിക്കാഴ്ച.
● അവസാനമായി കണ്ടത് ജൂൺ 12-ന്.
● ഡയറി എഴുത്തിൽ ശുഷ്‌കാന്തി കാണിച്ചു.
● പ്രവർത്തകരെ എന്നും പ്രോത്സാഹിപ്പിച്ചു.|
● ലളിതമായ ജീവിതശൈലി.
● അക്ഷരവെളിച്ചം പകരാൻ പ്രയത്നിച്ചു.
● ഐ.എ.എസ്. കളക്ടർക്ക് പ്രചോദനമായി.

 

ഓർമ്മത്തുരുത്ത് ഭാഗം - 7 / കൂക്കാനം റഹ്‌മാൻ

(KVARTHA) പി.എൻ. പണിക്കർ സാറിനൊപ്പമുള്ള കാൽ നൂറ്റാണ്ടുകാലത്തെ പ്രവർത്തനാനുഭവങ്ങൾ അദ്ദേഹത്തിന്റെ 30-ാം ചരമവാർഷിക ദിനത്തിൽ അയവിറക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. 1977 ഡിസംബറിലാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി നേരിൽ കാണുന്നതും പരിചയപ്പെടുന്നതും. അന്നുമുതൽ അദ്ദേഹം അന്തരിക്കുന്നതിന് ഒരാഴ്ച മുമ്പ്, കൃത്യമായി പറഞ്ഞാൽ ജൂൺ 12-ന് രാത്രി 8 മണിക്ക് മലബാർ എക്സ്പ്രസ് ചെറുവത്തൂരിൽ എത്തിയപ്പോഴാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.

 

അന്ന് രാവിലെ മുതൽ ഉദുമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കാൻഫെഡ് പ്രവർത്തകരുടെ ജില്ലാ യോഗം നടക്കുകയായിരുന്നു. പണിക്കർ സാറിന് അന്ന് രാത്രിവണ്ടിക്ക് തിരുവനന്തപുരത്തേക്ക് മടങ്ങുകയും വേണം. പ്രായാധിക്യമുണ്ടായിട്ടും അദ്ദേഹത്തിന് രണ്ടു മണിക്കൂറോളം സംസാരിക്കാൻ സാധിക്കുമായിരുന്നു. വൈകുന്നേരമാകുമ്പോൾ നല്ലപോലെ ക്ഷീണിതനാകും. കൂടെ അദ്ദേഹത്തിന്റെ സന്തത സഹചാരിയായ രാമചന്ദ്രനും എന്നും ഉണ്ടാകും.

A black and white photo of P.N. Panicker speaking at an event.

പള്ളിക്കര റെയിൽവേ സ്റ്റേഷനിലേക്ക് ഞാനും അവരോടൊപ്പം പോയി. ‘റഹ്‌മാനും കയറൂ, ചെറുവത്തൂരിൽ ഇറങ്ങാം,’ എന്ന് അദ്ദേഹം പറഞ്ഞു. ഞാനും അവരോടൊപ്പം ട്രെയിനിൽ കയറി. അവിടെവെച്ചും ജില്ലയിൽ കാൻഫെഡ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള വിവിധ പരിപാടികളെക്കുറിച്ച് അദ്ദേഹം എന്നോട് സംസാരിച്ചുകൊണ്ടേയിരുന്നു.

ചെറുവത്തൂരിൽ ട്രെയിൻ എത്താറായപ്പോൾ ഇറങ്ങാൻ അനുവാദം ചോദിച്ചു. ‘രാമചന്ദ്രാ, ഒരു അഞ്ഞൂറ് രൂപ തരൂ,’ എന്ന് പണിക്കർ സാർ പറയുന്നത് കേട്ടു. രാമചന്ദ്രൻ തുക നൽകുന്നത് ഞാൻ കണ്ടു. ആ തുക അദ്ദേഹം എന്റെ കയ്യിൽ വെച്ചുതന്നു. ‘ഞാനൊന്നും റഹ്‌മാന് തരാറില്ലല്ലോ? ഇതൊരു സമ്മാനമായി കയ്യിൽ വെക്കൂ,’ എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ആദരവോടെ അഞ്ഞൂറ് രൂപ ഏറ്റുവാങ്ങി.

കൈകൂപ്പി അൽപനേരം പണിക്കർ സാറിന്റെ മുഖത്തേക്ക് നോക്കിനിന്നു. ട്രെയിൻ സ്റ്റേഷനിൽ നിർത്തി. അദ്ദേഹവും എന്റെ നേരെ കൈകൂപ്പി. ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ആ അഞ്ഞൂറ് രൂപ ഇന്നും ഞാൻ പ്രത്യേകം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അവിടെനിന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ്, അതായത് ജൂൺ 19-ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്.

ഡയറിക്കുറിപ്പുകളിലെ ജീവിതം

ഡയറി എഴുത്തിൽ ശുഷ്‌കാന്തി കാണിച്ചിരുന്ന വ്യക്തിയായിരുന്നു പണിക്കർ സാർ. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് കൂടെയുള്ള ഏതെങ്കിലും പ്രവർത്തകനെക്കൊണ്ട് പറയിപ്പിച്ച് ഡയറി എഴുതിക്കും. നോട്ടുപുസ്തകങ്ങളിലാണ് ഡയറി എഴുത്ത്. വിലകൊടുത്ത് ഡയറി വാങ്ങില്ല, സമ്മാനം ലഭിക്കുന്ന ഡയറികളെല്ലാം പ്രവർത്തകർക്ക് നൽകും.

തിരുവനന്തപുരത്ത് ഒരു മീറ്റിംഗിന് പോയ ദിവസം ഞാൻ കാൻഫെഡ് ഓഫീസിൽ കയറി. സാറിന്റെ ഡയറി എഴുത്തിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം ഓഫീസിലെ ഒരു ഷെൽഫ് ചൂണ്ടിക്കാണിച്ച് പറഞ്ഞു: ‘അതിലാണ് എന്റെ ഡയറികളുള്ളത്.’ ‘ഞാൻ തുറന്നുനോക്കിക്കോട്ടെ സാർ?’ ‘അതിനെന്താ, നോക്കിക്കോളൂ.’

വർഷങ്ങൾ രേഖപ്പെടുത്തി കൃത്യമായി അടുക്കിവെച്ച ഡയറികൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു. ഞാൻ ആകാംഷാപൂർവം 1950-ലെ ഡയറി കയ്യിലെടുത്തു. ഞാൻ ജനിച്ച വർഷമാണത്. ഇനി ഞാൻ ജനിച്ച ദിവസം, നവംബർ മാസം 8-ന് പണിക്കർ സാർ എന്ത് ചെയ്തിരുന്നു എന്നറിയാനുള്ള മോഹത്തോടെ ആ ദിനക്കുറിപ്പ് വായിച്ചു. അതിൽ വ്യക്തിപരമായ കാര്യങ്ങളായിരുന്നില്ല ഉണ്ടായിരുന്നത്.

പങ്കെടുത്ത മീറ്റിംഗുകൾ, സന്ദർശിച്ച ഗ്രന്ഥശാലകൾ, നേരിൽ കണ്ട് സംസാരിച്ച വ്യക്തികൾ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അതിലുണ്ടായിരുന്നത്. ആ ഡയറി എടുത്ത് ഞാൻ ജനിച്ച ദിവസം സാർ ചെയ്ത കാര്യങ്ങൾ അദ്ദേഹത്തെ കാണിച്ചുകൊടുത്തു. സന്തോഷത്തോടെ എന്റെ പുറത്ത് തട്ടി, ‘ഇങ്ങനെയൊക്കെയാണ് ഞാൻ ചെയ്തതെന്ന് മനസ്സിലായില്ലേ?’ എന്ന് അദ്ദേഹം ചോദിച്ചു.

പ്രോത്സാഹനത്തിന്റെ വഴികാട്ടി

തിരുവനന്തപുരത്തുനിന്ന് ട്രെയിനിൽ വന്ന് കാഞ്ഞങ്ങാട്ടോ കാസർകോടോ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ പ്രവർത്തകരായ ഞങ്ങൾ കാത്തുനിൽക്കും. ക്ഷീണം മൂലം അല്പനേരം ഇറങ്ങിയ പ്ലാറ്റ്‌ഫോമിൽ അദ്ദേഹം നിൽക്കും. നല്ല നടുവേദനയുണ്ടെന്ന് ആ നിൽപ്പ് കണ്ടാൽ തിരിച്ചറിയാം. ‘ഞാനെന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് വന്നത്?’ എന്ന് അദ്ദേഹം ചോദിക്കും.

‘ഇന്ന് തീരുമാനിച്ച പരിപാടിയിൽ പങ്കെടുക്കാനല്ലേ സാർ?’ ഞങ്ങളുടെ മറുപടി അദ്ദേഹത്തിന് ഇഷ്ടമായില്ല എന്ന് മുഖഭാവം കണ്ടാൽ മനസ്സിലാകും. ‘അല്ല, ഞാൻ വന്നത് നിങ്ങളെപ്പോലുള്ള പ്രവർത്തകരെ കാണാനും സന്തോഷിക്കാനുമാണ്,’ ഇതായിരുന്നു പണിക്കർ സാറിന്റെ രീതി. പ്രവർത്തകരെ പ്രോത്സാഹിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം. കേരളത്തിൽ നൂറുകണക്കിന് സന്നദ്ധരായ സാമൂഹിക പ്രവർത്തകരെ വാർത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

അദ്ദേഹം ഗസ്റ്റ് ഹൗസിലേ താമസിക്കൂ. ഇതിന്റെ രഹസ്യം പിന്നീട് ഞങ്ങൾ മനസ്സിലാക്കി. ഹോട്ടലിനേക്കാൾ കുറഞ്ഞ വാടകയ്ക്ക് ഗസ്റ്റ് ഹൗസിൽ മുറി ലഭിക്കുമെന്നതായിരുന്നു അത്. മീറ്റിംഗിന് എത്തേണ്ട സ്ഥലവും സമയവും നോക്കി അവിടുത്തെ പ്രവർത്തകരെ വിളിച്ചറിയിച്ച് പണിക്കർ സാർ തയ്യാറാകുന്നത് വരെ ഞങ്ങൾ പുറത്ത് കാത്തുനിൽക്കും.

കുളികഴിഞ്ഞ് മുറിയടച്ച് അല്പനേരം പ്രാർത്ഥനയുണ്ട് അദ്ദേഹത്തിന്. അതും കഴിഞ്ഞ് മുറി തുറന്ന് ഞങ്ങളുടെ അടുത്തേക്ക് വരും. എന്നിട്ട് ഒരു ചോദ്യമുണ്ടാകും: ‘ഞാൻ എന്താണ് പ്രാർത്ഥിച്ചതെന്ന് അറിയോ?’ ഞങ്ങൾ ഉത്തരം പറയാതെ ചിരിക്കും. ‘ഞാൻ പ്രാർത്ഥിച്ചത് നിങ്ങൾക്കുവേണ്ടിയാണ്. നിങ്ങളുടെ മനസ്സ് ശക്തമാകാനാണ്. ഒപ്പം നിൽക്കുന്നവരുടെ മനസ്സ് നന്നായാലേ പ്രവർത്തനം വിജയിക്കൂ.’ ഇതായിരുന്നു പണിക്കർ സാർ.

ലളിതമായ ജീവിതം, വലിയ ലക്ഷ്യങ്ങൾ

ലഘുവായ ഭക്ഷണമേ അദ്ദേഹം കഴിക്കൂ. എന്റെ ഭാര്യ ഉണ്ടാക്കുന്ന ‘കുംസ്’ അദ്ദേഹത്തിന് നല്ല ഇഷ്ടമാണ്. പണിക്കർ സാർ വരുന്നുണ്ടെന്ന് അറിഞ്ഞാൽ സുഹറ ഒരു കുംസ് ഉണ്ടാക്കി ഇലയിൽ പൊതിഞ്ഞു കെട്ടിത്തരും. അതിൽ നിന്ന് അല്പം എടുത്ത് കഴിച്ച് ഒരു ഗ്ലാസ് ചായയും കുടിച്ചാൽ അന്നത്തെ ബ്രേക്ക്ഫാസ്റ്റായി. പിന്നെ മീറ്റിംഗുകൾക്കും പ്രമുഖ വ്യക്തികളെ കാണുന്നതിനുമായി പുറപ്പെടും. യാത്ര ചെയ്യാനായി കളക്ടറെ ബന്ധപ്പെട്ട് വാഹനം സംഘടിപ്പിക്കും.

മലയോര മേഖലകളിലും ആദിവാസി ഊരുകളിലും അക്ഷരവെളിച്ചം പകരാൻ ബദ്ധശ്രദ്ധാലുവായിരുന്നു പണിക്കർ സാർ. അവരെ വിളിച്ചുചേർത്ത യോഗത്തിൽ ഹൃദയത്തിൽ തട്ടുന്നതുപോലെ അദ്ദേഹം സംസാരിക്കും. ലഹരി ഉപയോഗിക്കരുതെന്ന് ഉപദേശിക്കലായിരുന്നില്ല അദ്ദേഹത്തിന്റെ പതിവ്.

ലഹരിക്കടിമയായവരെ യോഗസ്ഥലത്തിന്റെ മുന്നിലേക്ക് വിളിക്കും. മദ്യപിക്കില്ലെന്ന് അവരെക്കൊണ്ട് ശപഥം ചെയ്യിക്കും. പുകവലിക്കാരെക്കൊണ്ടും ഇതേപോലെ പ്രതിജ്ഞ ചെയ്യിക്കും. തുടർന്ന് അവരെ ശ്രദ്ധിക്കാൻ ഒരു പ്രവർത്തകനെ ചുമതലപ്പെടുത്തും.

ഉച്ചഭക്ഷണം ഏതെങ്കിലും വൃത്തിയുള്ള ചെറിയ ഹോട്ടലിൽ വേണമെന്ന് പറയും. കാസർകോട് ജില്ലയിലെത്തിയാൽ ചിക്കൻ ബിരിയാണി കഴിക്കാൻ ആശയുണ്ടെന്ന് പറയും. അതും സിംഗിൾ ബിരിയാണി മതി. കഴിക്കുമ്പോൾ ഞങ്ങളെ ആരെയെങ്കിലും വിളിച്ച് മുന്നിലിരുത്തും.

ഹാഫ് ബിരിയാണിയുടെ പകുതിയേ അദ്ദേഹം കഴിക്കൂ. ഒരു പ്ലേറ്റ് വാങ്ങി അതിലേക്ക് പകുതി റൈസ് ഇട്ടുതരും, ചിക്കന്റെ ഒരു പീസിന്റെ പകുതിയും. അങ്ങനെ പലതവണ ഞാൻ പണിക്കർ സാറിന്റെ കൂടെ ഈ സ്നേഹപങ്ക് ബിരിയാണി കഴിച്ചിട്ടുണ്ട്.

വർഷങ്ങൾക്കുമുമ്പ് നടന്ന ഒരു സംഭവം ഓർക്കുകയാണ്. ജെ. സുധാകരൻ ഐ.എ.എസ് കാസർഗോഡ് ജില്ലാ കളക്ടറായിരുന്നപ്പോൾ അദ്ദേഹം ഒരു കാൻഫെഡ് യോഗത്തിൽ പണിക്കർ സാറിനെ ഇരുത്തിക്കൊണ്ട് പറഞ്ഞു: ‘ഈ പണിക്കർ സാറാണ് എന്നെ കളക്ടറാക്കിയത്.’ കേൾവിക്കാർ കളക്ടറുടെ പ്രസ്താവന കേട്ടപ്പോൾ കൂടുതലറിയാൻ ചെവി കൂർപ്പിച്ചിരുന്നു.

പണിക്കർ സ്ഥാപിച്ച ഗ്രന്ഥാലയത്തിൽ ചെന്ന് പുസ്തകങ്ങൾ എടുത്ത് വായിച്ചാണ് ഈ പരീക്ഷാ കടമ്പകളൊക്കെ കടക്കാൻ പറ്റിയതും അങ്ങനെ ഐ.എ.എസ് പാസായി കളക്ടറായതും. ഈ തുറന്നുപറച്ചിൽ എല്ലാവരും കയ്യടിച്ച് അംഗീകരിച്ചു. കളക്ടർ അവിടെക്കൊണ്ടും നിർത്തിയില്ല. ആ പൊതുയോഗത്തിൽവെച്ചുതന്നെ പണിക്കർ സാറിനോട് ഒരു അഭ്യർത്ഥന നടത്തി: ‘ഞങ്ങൾക്കൊരു കുഞ്ഞുമോൻ പിറന്നിട്ടുണ്ട്. സാർ ഞങ്ങളുടെ താമസസ്ഥലത്തേക്ക് വരണം. കുഞ്ഞിനൊരു പേരിടണം.’ അതും വലിയൊരു കയ്യടിയോടെ യോഗത്തിൽ സന്നിഹിതരായവർ സന്തോഷം പ്രകടിപ്പിച്ചു.

യോഗശേഷം ഞാനും പണിക്കർ സാറും കളക്ടർ ജെ. സുധാകരൻ സാറിന്റെ കൂടെ അദ്ദേഹത്തിന്റെ ബംഗ്ലാവിൽ എത്തി. കുഞ്ഞിനെ എടുത്ത് പണിക്കർ സാർ മടിയിലിരുത്തി. സ്നേഹത്തോടെ ‘കണ്ണാ’ എന്ന് പേര് നൽകി. ഇപ്പോൾ എന്തായെന്നോ എങ്ങനെയാണെന്നോ അറിയില്ല. മനസ്സിൽ നിന്ന് മായാത്തൊരു ഓർമ്മയായി അത് നിലനിൽക്കുന്നു.

എ.സി. മുറി വേണ്ട!

മാനടുക്ക ശാസ്ത്രി നഗർ കോളനിയിൽ നിന്ന് മീറ്റിംഗ് കഴിഞ്ഞ് കാഞ്ഞങ്ങാട് തിരിച്ചെത്താൻ ഏറെ വൈകി. അന്ന് കാഞ്ഞങ്ങാട് ഏതോ ഒരു സമ്മേളനം നടക്കുന്നുണ്ടായിരുന്നു. ഗസ്റ്റ് ഹൗസും ടൗണിലെ എല്ലാ ലോഡ്ജുകളും നിറഞ്ഞിരിക്കുകയാണ്. പണിക്കർ സാറിന് നല്ല ക്ഷീണമുണ്ട്, ഒന്ന് കിടന്നേ പറ്റൂ. അന്വേഷിച്ച് അവസാനം ഒരു ലോഡ്ജിൽ ചെന്നപ്പോൾ ഒരു എ.സി. റൂം ഒഴിവുണ്ട്. എന്തായാലും മുറി എടുത്തേ പറ്റൂ. ഞങ്ങൾ റൂം ബുക്ക് ചെയ്തു. പണിക്കർ സാറിനെയും കൂട്ടി വന്ന് മുറിയിൽ കയറ്റി.

മുറിയിൽ കടന്ന ഉടനെ അദ്ദേഹം ബഹളം വെക്കാൻ തുടങ്ങി. ‘എനിക്ക് എ.സി. മുറി വേണ്ട. നാട്ടിലെ പാവങ്ങൾ കിടക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുമ്പോൾ ഞാൻ എ.സി. മുറിയിൽ കിടക്കുകയോ?’ അതും പറഞ്ഞ് അദ്ദേഹം പുറത്തിറങ്ങി. ഞങ്ങൾ പലതും പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അന്ന് രാത്രി പുറത്തുവെച്ച ചാരുകസേരയിൽ ഇരുന്നാണ് അദ്ദേഹം നേരം വെളുപ്പിച്ചത്. ഞങ്ങളും ഉറക്കമൊഴിച്ച് കാത്തിരുന്നു.

നീണ്ട 48 വർഷം മുമ്പുള്ള മനസ്സിൽ തട്ടുന്ന നിരവധി ഓർമ്മകൾ ഇനിയും പി.എൻ. പണിക്കർ സാറുമായിട്ടുണ്ടായിട്ടുണ്ട്. അവയിൽ ചിലത് അദ്ദേഹത്തിന്റെ 30-ാം ചരമവാർഷികത്തിൽ ഓർത്തുപോയി എന്ന് മാത്രം.

സ്വന്തം മകനോടെന്ന പോലെ സ്നേഹം പകർന്നുതന്ന എന്റെ ഗുരുസ്ഥാനിയനായ പി.എൻ. പണിക്കരുടെ ഓർമ്മയ്ക്ക് മുമ്പിൽ ഒരുപിടി പനിനീർ പൂക്കൾ അർപ്പിക്കുന്നു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: A tribute to P.N. Panicker on his 30th death anniversary, recalling his life and legacy.

#PNPanicker, #LiteracyMovement, #KeralaLibraryMovement, #Guru, #Memories, #Inspiration

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia