സോഷ്യൽ മീഡിയയിൽ കയ്യടി നേടാൻ മന്ത്രിയുടെ ഉട്ടോപ്യൻ ആശയങ്ങൾ: പുതിയ ഉച്ചഭക്ഷണ മെനു പ്രധാനാധ്യാപകരുടെ ജീവിതം വഴിമുട്ടിക്കുന്നു


● വെജിറ്റബിൾ ബിരിയാണി, മുട്ട അവിയൽ, പനീർ എന്നിവ മെനുവിൽ.
● സർക്കാർ അനുവദിക്കുന്ന തുക വിഭവങ്ങൾക്ക് അപര്യാപ്തം.
● ഒരു കുട്ടിക്ക് 6.78 രൂപ (1-5 ക്ലാസ്), 10.17 രൂപ (6-8 ക്ലാസ്).
● പാലിനും മുട്ടയ്ക്കും അനുവദിക്കുന്ന തുകയും വിപണി വിലയും തമ്മിൽ വ്യത്യാസം.
● ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ തുക ഈ മാസമാണ് ലഭിച്ചത്.
● നൂറുകണക്കിന് കുട്ടികളുള്ള സ്കൂളുകളിൽ വലിയ ബാധ്യത.
കണ്ണൂർ: (KVARTHA) പുതിയ അധ്യയന വർഷം മുതൽ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പും വിദ്യാഭ്യാസ മന്ത്രിയും സാമൂഹിക മാധ്യമങ്ങളിൽ കയ്യടി നേടിയപ്പോൾ, പ്രധാനാധ്യാപകരുടെ നെഞ്ചിൽ തീ പടരുകയാണ്.
20 ദിവസത്തേക്കുള്ള പുതുക്കിയ മെനുവാണ് വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ സ്കൂളുകൾക്ക് നൽകിയിരിക്കുന്നത്. വെജിറ്റബിൾ ബിരിയാണി, മുട്ട അവിയൽ, പനീർ എന്നിങ്ങനെ വിഭവസമൃദ്ധമാണ് പുതിയ മെനു. എന്നാൽ, ഇതിനാവശ്യമായ പണം എവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് വിദ്യാഭ്യാസ വകുപ്പ് കൈമലർത്തുന്നു.
കഴിഞ്ഞ വർഷം ഉച്ചയ്ക്ക് ചോറും സാമ്പാറും തോരനുമായിരുന്നു വിഭവങ്ങൾ. ഇതിനായി സർക്കാർ അനുവദിച്ചിരുന്നത് ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള ഒരു കുട്ടിക്ക് 6 രൂപ 78 പൈസയും, ആറ് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടിക്ക് 10 രൂപ 17 പൈസയുമായിരുന്നു. അരി മാവേലി സ്റ്റോറിൽ നിന്ന് സൗജന്യമായി ലഭിക്കുമെങ്കിലും, ഇപ്പോഴത്തെ പച്ചക്കറി വിലയിൽ ഈ തുക അപര്യാപ്തമാണ്.
ഭക്ഷണം പാകം ചെയ്യാൻ ഗ്യാസോ വിറകോ വേണം. കൂടാതെ, ആഴ്ചയിൽ പാലും മുട്ടയുമുണ്ട് കുട്ടികൾക്കായി. ഒരു ലിറ്റർ പാലിന് സർക്കാർ 52 രൂപയാണ് അനുവദിക്കുന്നത്. എന്നാൽ, വിപണിയിൽ 56 മുതൽ 60 രൂപ വരെയാണ് പാലിന് വില. ഒരു മുട്ടയ്ക്ക് സർക്കാർ നൽകുന്ന 6 രൂപ, നിലവിലെ 6.50 രൂപയെന്ന വിപണിവിലയെ അപേക്ഷിച്ച് കുറവാണ്. ഈ സാഹചര്യത്തിൽ പ്രധാനാധ്യാപകരുടെയും മറ്റ് അധ്യാപകരുടെയും പോക്കറ്റ് കാലിയാകുമെന്ന് ഉറപ്പാണ്.
സർക്കാർ അനുവദിക്കുന്ന തുച്ഛമായ തുക അതാത് മാസം കൃത്യമായി ലഭിക്കാറുമില്ല. കഴിഞ്ഞ ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള തുക പോലും ഈ മാസമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുവരെ അധ്യാപകർ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് കുട്ടികൾക്ക് ഭക്ഷണം നൽകേണ്ടി വരുന്നത്. പലപ്പോഴും പ്രധാനാധ്യാപകനോ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകനോ ആണ് ഈ സാമ്പത്തിക ബാധ്യതയുടെ ബലിയാടാകുന്നത്.
ഒന്ന് മുതൽ ഏഴ് ക്ലാസ് വരെയുള്ള സ്കൂളുകളിൽ കുറഞ്ഞത് അഞ്ഞൂറ് മുതൽ എഴുനൂറോളം കുട്ടികളുണ്ടാകും. ഇവർക്ക് സർക്കാർ നൽകുന്ന തുക കൊണ്ട് എങ്ങനെ ഭക്ഷണം നൽകാൻ കഴിയുമെന്നാണ് പ്രധാനാധ്യാപകർ ചോദിക്കുന്നത്. പല സ്കൂളുകളിലും അധ്യാപകരും പി.ടി.എ.യും സഹകരിച്ചാണ് ഉച്ചഭക്ഷണം ഒരുക്കുന്നത്.
സർക്കാർ നൽകുന്ന തുച്ഛമായ തുക കൊണ്ട് പത്ത് മാസം എങ്ങനെ മുന്നോട്ട് പോകുമെന്ന് ആലോചിക്കുമ്പോഴാണ്, പുതിയ ഉച്ചഭക്ഷണ മെനുവുമായി സർക്കാർ ഉത്തരവ് വരുന്നത്. സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരമുള്ള ഉച്ചഭക്ഷണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് പ്രധാനാധ്യാപകർ.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary (English): New midday meal menu for Kerala schools creates financial burden for headteachers due to inadequate government funding and delayed reimbursements.
#KeralaEducation #MiddayMeal #TeachersCrisis #SchoolLunch #GovernmentPolicy #EducationReform