കണ്ണൂർ കലക്ടറേറ്റിൽ നടന്ന കളം പരിപാടിയിൽ നാടിന്റെ വികസന മുന്നേറ്റത്തിനായി സ്വന്തം കാഴ്ചപ്പാടുകളും പരാതികളും പോസ്റ്റ് കാർഡിൽ പങ്കുവെച്ച് സ്കൂൾ കുട്ടികൾ
ADVERTISEMENT
● കക്കാട് അമൃത വിദ്യാലയം, കൊളവല്ലൂർ പി ആർ മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു
● മൂല്യങ്ങളെക്കുറിച്ചും സാമൂഹിക ബോധത്തെക്കുറിച്ചും ജില്ലാ കലക്ടർ പി വിഷ്ണുരാജ് കുട്ടികളുമായി സംവദിച്ചു
● നഗരത്തിലെ മാലിന്യ പ്രശ്നങ്ങളും സ്കേറ്റിങ് വേദി ഇല്ലാത്തതും പരിഹരിക്കാമെന്ന് കലക്ടർ ഉറപ്പുനൽകി
● അസിസ്റ്റന്റ് കലക്ടർ എസ് സ്വാതിയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും നടന്നു
കണ്ണൂർ: (KVARTHA) ‘കണ്ണൂർ ജില്ലാ കലക്ടർ, കലക്ടറേറ്റ്, കണ്ണൂർ, കേരളം.' കയ്യിൽക്കിട്ടിയ പോസ്റ്റ് കാർഡിൽ കുട്ടികൾ തെറ്റാതെ ഇങ്ങനെ വിലാസമെഴുതി. അതിന് മറുപുറത്തായിരുന്നു നാടിന്റെ വികസന മുന്നേറ്റത്തിനായി സ്വന്തം കാഴ്ചപ്പാടുകളും പരാതികളും എഴുതാനുളള സ്ഥലം.
മിനിറ്റുകൾക്കുള്ളിൽ കുട്ടികളുടെ പോസ്റ്റ് കാർഡുകൾ വിഷയ വൈവിധ്യങ്ങളാൽ നിറഞ്ഞു. റോഡിന്റെ ശോച്യാവസ്ഥ മുതൽ നാടിന്റെ മാലിന്യ പ്രശ്നങ്ങൾ വരെ കുട്ടികൾ കലക്ടർക്ക് പരാതിയായി കത്തിലെഴുതി. ഒപ്പം നാലുവരി കാഴ്ചപ്പാടുകളും പങ്കുവെച്ചു.
കുട്ടികളുടെ മനസ്സറിയാൻ കളം പരിപാടി
കുട്ടികളുടെ മനസ്സറിയാൻ ജില്ലാ കലക്ടർ പി വിഷ്ണുരാജാണ് കലക്ടറേറ്റിൽ നടന്ന കുട്ടികളുടെ പ്രതിവാര സംവാദം 'കളം' പരിപാടിയിൽ വേറിട്ട പരീക്ഷണം നടത്തിയത്. കക്കാട് അമൃത വിദ്യാലയത്തിലെയും കൊളവല്ലൂർ പി ആർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെയും വിദ്യാർഥികളായിരുന്നു ഇത്തവണ ബുധനാഴ്ച (ജൂലൈ 22) നടന്ന കളം പരിപാടിയിലെ അതിഥികൾ.

പുതിയ തലമുറയുടെ കാഴ്ചപ്പാടുകളും പൊതുബോധങ്ങളും ഒട്ടും കുറയാത്ത വിധത്തിൽ കുട്ടികൾ ജില്ലാ കലക്ടറോട് പങ്കുവെച്ചു. കായികം, സാഹിത്യം, കല ഇതരമേഖലകൾ ഇതിൽ ഏതിലാണ് നിങ്ങൾ കുട്ടികൾക്ക് കൗതുകമെന്ന ചോദ്യത്തിൽ എല്ലാവരും വേറിട്ട അഭിപ്രായക്കാരായിരുന്നു.
ധാർമിക മൂല്യങ്ങളെക്കുറിച്ച് ഉപദേശം
വ്യത്യസ്ത അഭിരുചികളിലും ചെറുപ്രായം മുതലേ വളരേണ്ട ധാർമിക മൂല്യങ്ങളെക്കുറിച്ചായിരുന്നു കലക്ടർ കുട്ടികൾക്കായി നൽകിയ ഉപദേശം. കരിയറിൽ ഏതൊരു മേഖലയിലായാലും പുലരേണ്ട ആത്മാർഥതയുടെ പ്രാധാന്യം ചെറുതല്ല. പാഠപുസ്തകത്തിലെ അറിവുകൾക്കപ്പുറം ചുറ്റിലുമുള്ള ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം കുട്ടികളും ബോധമുള്ളവരായി മാറണം. എങ്ങനെ അറിയും എന്ന ചോദ്യത്തിന് സമൂഹ മാധ്യമത്തിലൂടെ എന്നായിരുന്നു കുട്ടികളുടെ പ്രതികരണം.

എന്തിന്, എന്തുകൊണ്ട് എന്ന ചോദ്യങ്ങളെല്ലാം ചെറുപ്പം തൊട്ടേ വളരണമെങ്കിൽ പത്രമടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെയും സഞ്ചരിക്കണം. സമൂഹത്തോട് നീതിയും ധാർമികതയും കുട്ടികൾ ഉയർത്തിപ്പിടിക്കണമെന്നും വളർന്നുവരുന്ന തലമുറകളിലാണ് നാളെയുടെ പ്രതീക്ഷയെന്നും ജില്ലാ കലക്ടർ പി വിഷ്ണുരാജ് കുട്ടികളോടായി പറഞ്ഞു.
പരാതികൾ കേട്ട് കലക്ടർ
നഗര മധ്യത്തിലെ കാൾടെക്സ് അടക്കമുള്ള പ്രധാന സ്ഥലങ്ങളിൽ മാലിന്യ നിക്ഷേപത്തിനുള്ള ബിന്നുകൾ കുറവാണെന്ന് അമൃത വിദ്യാലയത്തിലെ കുട്ടികൾ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. സ്കേറ്റിങ് മത്സരങ്ങൾക്ക് ജില്ലയിൽ വേദി കുറവാണെന്നായിരുന്നു പി ആർ എം സ്കൂളിലെ വിദ്യാർഥിനിയുടെ പരാതി.
ലഹരി ഉപയോഗം തുടങ്ങി വിവിധങ്ങളായ പരാതികളും കുട്ടികൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതെല്ലാം പരിഹരിക്കാമെന്നും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകാമെന്നും ജില്ലാ കലക്ടർ കുട്ടികൾക്ക് ഉറപ്പുനൽകി.

മോട്ടിവേഷൻ ക്ലാസും സംവാദവും
ലോകത്തെ മാറ്റിമറിച്ച മലാല യൂസഫ്‌സായ്, ഡോ. ബി ആർ അംബേദ്കർ, റോസാ പാർക്സ്, എ പി ജെ അബ്ദുൾകലാം എന്നിവരുടെ ജീവിതകഥകൾ കുട്ടികൾ ഗ്രൂപ്പ് ഗെയിം സെഷനിൽ അവതരിപ്പിച്ചു. അസിസ്റ്റന്റ് കലക്ടർ എസ് സ്വാതി കുട്ടികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് വിദ്യാർഥികളും കളം പരിപാടിയുടെ സംഘാടകരായി. ഭരണകൂടത്തെയും സർക്കാർ പദ്ധതികളെയും അടുത്തറിയാൻ കുട്ടികൾക്ക് അവസരം നൽകുന്ന കളം എല്ലാ ബുധനാഴ്ചയുമാണ് കലക്ടറേറ്റിൽ നടക്കുക.
നാടിന്റെ പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർഥികൾ കലക്ടർക്ക് കത്തെഴുതിയതുമായി ബന്ധപ്പെട്ട ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: School children wrote letters to the Kannur Collector about local issues.
#KannurCollector #KalamProgram #SchoolStudents #KannurNews #KeralaNews #StudentInteraction #AmmuNews
