സുഹൃത്തിന്റെ അമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് വിറ്റ് പണം സമ്പാദിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍
Sep 4, 2021, 08:38 IST
കോട്ടയം: (www.kvartha.com 04.09.2021) കോട്ടയം പാലായില്‍ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വില്‍പന നടത്തി പണം സമ്പാദിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വള്ളിച്ചിറ സ്വദേശിയായ ജെയ്‌മോനാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങളാണ് പ്രതി ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
വീട്ടമ്മയുടെ ഭര്‍ത്താവ് കേസ് നല്‍കിയതിനെ തുടര്‍ന്ന് ജെയ്‌മോന്‍ ഒളിവില്‍ പോയിരുന്നു. ഒളിവിലായിരുന്ന സമയത്ത് പൊലീസിനെതിരെ ഹൈകോടതിയിലും മനുഷ്യാവകാശ കമീഷനിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇയാള്‍ വ്യാജ പരാതികളും അയച്ചു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി തെങ്ങണയിലെ ബന്ധുവീട്ടില്‍ നിന്നാണ് ജെയ്‌മോനെ പിടികൂടിയത്. മുണ്ടക്കയത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് മറ്റൊരു സ്ത്രീയുടെ ചിത്രം പകര്‍ത്താന്‍ പ്രതി ശ്രമിച്ചതായും പരാതിയുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഇരയായ സ്ത്രീയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അകൗന്‍ഡുകള്‍ ഉണ്ടാക്കിയായിരുന്നു ജെയ്‌മോന്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. സ്ത്രീയുടെ യഥാര്‍ഥ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതായിരുന്നു അകൗന്‍ഡുകള്‍. വീട്ടമ്മ അറിയാതെ എടുത്ത ചിത്രങ്ങളാണ് ഇതിനായി ജെയ്‌മോന്‍ ഉപയോഗിച്ചത്. പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ചു. അതിന് ശേഷം പണം വാങ്ങി അവര്‍ക്ക് സ്ത്രീയുടെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ നല്‍കി. ഗൂഗിള്‍ പേ അകൗണ്ട് വഴിയായിരുന്നു പണമിടപാടുകള്‍.
ഇങ്ങനെ ജെയ്‌മോന്‍ 6 മാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപയാണ് സമ്പാദിച്ചതായി പൊലീസ് പറഞ്ഞു. കൂട്ടുകാര്‍ക്കൊപ്പം ഉല്ലസിക്കാനും മദ്യപിക്കാനുമാണ് ഇയാള്‍ ഈ പണം ചെലവഴിച്ചത്. ടെലിഗ്രാമും ഷെയര്‍ ചാറ്റും ഇത്തരത്തില്‍ ദുരുപയോഗം ചെയ്‌തെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നേരത്തേയും കിടങ്ങൂര്‍ പൊലീസ് സ്റ്റേഷനിലും സമാനമായ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.