പശുക്കള്‍ക്ക് അടിയന്തര ആംബുലന്‍സ് എന്ന പദ്ധതിയുമായി യുപി സര്‍കാര്‍; ആവശ്യക്കാര്‍ക്ക് 15 മുതല്‍ 20 മിനുട്ടിനുള്ളില്‍ സേവനം ലഭ്യമാകുമെന്ന് മന്ത്രി
Nov 15, 2021, 11:15 IST
മഥുര: (www.kvartha.com 15.11.2021) പശുക്കള്‍ക്ക് അടിയന്തര ആംബുലന്‍സ് എന്ന പദ്ധതിയുമായി ഉത്തര്‍പ്രദേശ് സര്‍കാര്‍. ഗുരുതര രോഗബാധിതരായ പശുക്കള്‍ക്ക് അടിയന്തര ആംബുലന്‍സ് -ഡോക്ടര്‍ സെര്‍വീസ് സേവനമൊരുക്കാനാണ് പുതിയ പദ്ധതി. ഇതിനായി 515 ആംബുലന്‍സുകള്‍ സജ്ജമാണെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ, ഫിഷറീസ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു.
ആവശ്യക്കാര്‍ക്ക് 15 മുതല്‍ 20 മിനുട്ടിനുള്ളില്‍ സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ മുതലാണ് പദ്ധതി നടപ്പിലാക്കുക. മഥുര ഉള്‍പെടെ എട്ട് ജില്ലകളിലാണ് പദ്ധതി ആദ്യം തുടങ്ങുക. പിന്നീട് മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും. പരാതികള്‍ സ്വീകരിക്കുന്നതിനായി ലക്‌നൗവില്‍ കോള്‍ സെന്ററും തയാറാക്കും -മന്ത്രി അറിയിച്ചു.
112 അടിയന്തര സേവന നമ്പറിന് സമാനമായി ഗുരുതര രോഗമുള്ള പശുക്കള്‍ക്ക് എളുപ്പത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിനായി ഈ സേവനം വഴിയൊരുക്കും. ആംബുലന്‍സില്‍ ഒരു വെറ്ററിനറി ഡോക്ടറുടെയും രണ്ടു സഹായികളുടെയും സേവനമുണ്ടാകും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സേവനം പശുക്കള്‍ക്കായി ലഭ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന ഗുണമേന്മയുള്ള ബീജം, ഭ്രൂണം മാറ്റിവെക്കല്‍ സാങ്കേതിക വിദ്യ എന്നിവ സംസ്ഥാനത്തെ ബ്രീഡ് ഇംപ്രൂവ്‌മെന്റ് പരിപാടിക്ക് ഉത്തേജനമാകും. ഭ്രൂണം മാറ്റിവെക്കല്‍ സാങ്കേതികവിദ്യ സംസ്ഥാനം വിപ്ലവകരമായ മാറ്റം കൊണ്ടുവരും. കുറഞ്ഞ പാല്‍ തരുന്ന പശുക്കള്‍ പോലും ഇതിലൂടെ ഉയര്‍ന്ന ഗുണമേന്മയുള്ള പാല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.