നീലച്ചിത്ര നിര്‍മാണ- വിതരണക്കേസ്; അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്ക് ജാമ്യം
Sep 20, 2021, 19:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 20.09.2021) നീലച്ചിത്ര നിര്‍മാണ- വിതരണക്കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്ക് രണ്ട് മാസത്തെ ജയില്‍വാസത്തിനൊടുവില്‍ ജാമ്യം. 50,000 രൂപ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കെട്ടിവച്ചാണ് കുന്ദ്ര ജാമ്യത്തിലിറങ്ങിയത്. കുന്ദ്രയുടെ വിതരണ കമ്പനിയുടെ ഐടി വിഭാഗം മേധാവി റയാന്‍ തോര്‍പെകും ജാമ്യം ലഭിച്ചു. കുറ്റപത്രം സമര്‍പിച്ച സാഹചര്യത്തില്‍ കുന്ദ്രയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് പാട്ടീല്‍ വാദിച്ചു.

എന്നാല്‍ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമാകുമെന്ന് കോടതിയില്‍ വാദിച്ചു. എന്നാല്‍, കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച വൈകിയോ അല്ലെങ്കില്‍ ചൊവ്വാഴ്ചയോ കുന്ദ്ര പുറത്തിറങ്ങുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രക്കും മറ്റു മൂന്നുപേര്‍ക്കുമെതിരെ ക്രൈം ബ്രാഞ്ച് ആയിരത്തിലധികം പേജുള്ള ഉപകുറ്റപത്രം സമര്‍പിച്ചിരുന്നു. നീലചിത്രം നിര്‍മിച്ച് മൊബൈല്‍ ആപ്ലികേഷനുകളായ ഹോട് ഷോട്, ബോളിഫെയിം എന്നിവയിലൂടെ വിതരണം ചെയ്തുവെന്നുമാണ് ഇവര്‍ക്കെതിരായ കേസ്.
തുടര്‍ന്ന് വ്യക്തമായ തെളിവുകളില്ലാതെ കേസില്‍ തന്നെ ബലിയാടാക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുന്ദ്ര ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. മുംബൈ പൊലീസ് തനിക്കെതിരായ അന്വേഷണം പ്രായോഗികമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഹര്‍ജി അപേക്ഷയില്‍ പറഞ്ഞിരുന്നു.
ആദ്യ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഒമ്പതുപേരില്‍ എട്ടുപേര്‍ക്കും ജാമ്യം ലഭിച്ചതായും തുല്യതയുടെ അടിസ്ഥാനത്തില്‍ തനിക്കും ജാമ്യം ലഭിക്കണമെന്നും കുന്ദ്ര ആവശ്യപ്പെട്ടിരുന്നു. ആദ്യകുറ്റപത്രത്തില്‍ ഹോട് ഷോടുമായുള്ള തന്റെ ബന്ധം വിവരിക്കുന്ന തെളിവുകള്‍ ഒരംശം പോലുമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടാതെ മതിയായ തെളിവുകളില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും പ്രചോദിത അന്വേഷണമാണ് നടക്കുന്നതെന്നും അതില്‍ അനുബന്ധ കുറ്റപത്രം ഫയല്‍ ചെയ്തതായും കുന്ദ്ര ഹര്‍ജി അപേക്ഷയില്‍ പറഞ്ഞിരുന്നു.
2021 ഫെബ്രുവരിയിലാണ് നീലചിത്ര നിര്‍മാണ കേസ് പുറത്തുവരുന്നത്. മുംബൈ ക്രൈം ബ്രാഞ്ച് മധ് പ്രദേശത്തെ ബംഗ്ലാവില്‍ നടത്തിയ പരിശോധനയിലൂടെയാണ് രാജ് കുന്ദ്രയുടെയും കൂട്ടാളികളുടെയും പങ്ക് വെളിപ്പെടുന്നത്. തുടര്‍ന്ന് അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും അവ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ ജൂലൈ 19നാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.