മരവ്യവസായ നിയമ ഭേദഗതി തിരിച്ചടിയല്ല; കർഷകർക്ക് ഗുണകരമെന്ന് കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻ്റ്സ് അസോസിയേഷൻ
ADVERTISEMENT
● സർക്കാരിനെയും കോടതിയേയും സമൂഹത്തിനെയും ചില കേന്ദ്രങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നു
● നിയമപ്രകാരം നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുള്ള 20 ഇനം പാഴ്മരങ്ങൾ പ്ലൈവുഡ് കമ്പനികൾ ഉപയോഗിച്ചിരുന്നു
● ചട്ടം ഭേദഗതി ചെയ്തതോടെ 28 ഇനം മരങ്ങൾ പ്ലൈവുഡ് നിർമാണത്തിന് ഉപയോഗിക്കാൻ അനുവാദമുണ്ട്
● ഇതിലൂടെ ജംഗിൾ വുഡിന് 8000 മുതൽ 9000 രൂപ വരെ ഇപ്പോൾ വില ലഭിക്കുന്നുണ്ട്
● ചട്ട ഭേദഗതിയെ അന്ധമായി വിമർശിക്കാതെ പാഴ്ത്തടികൾക്ക് വില വർധിപ്പിച്ച് നൽകണം
കണ്ണൂർ: (KVARTHA) സംസ്ഥാനത്തെ പരിസ്ഥിതിക്കും മരങ്ങൾക്കും മരവ്യവസായ നിയമ ഭേദഗതി തിരിച്ചടിയാകുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ നിയമം കർഷകർ ഉൾപ്പെടെയുള്ളവർക്ക് ഏറെ ഗുണകരമാണ്. സർക്കാരിനെയും കോടതിയേയും സമൂഹത്തിനെയും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളുമായാണ് ചില കേന്ദ്രങ്ങൾ ഇപ്പോൾ മുന്നോട്ട് വന്നിട്ടുള്ളതെന്ന് ഭാരവാഹികൾ ആരോപിച്ചു.
ഇടപെടലുകൾക്ക് പിന്നിലെ യാഥാർഥ്യം
സ്വകാര്യ സ്ഥലങ്ങളിലെ മരം മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനും വനം വകുപ്പിൻ്റെയോ റവന്യൂ വകുപ്പിൻ്റെയോ പാസോ പെർമിറ്റോ ആവശ്യമില്ല. എന്നാൽ നിയമപ്രകാരം നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുള്ള 20 ഇനം പാഴ്മരങ്ങൾ പ്ലൈവുഡ് കമ്പനികൾ അസംസ്കൃത വസ്തുക്കളായി ഉപയോഗിച്ചിരുന്നു. ചട്ടമനുസരിച്ച് കാറ്റഗറി 5, 7 എന്നീ വിഭാഗത്തിൽപ്പെടുന്ന മരം അധിഷ്ഠിത വ്യവസായങ്ങൾക്ക് റബർ തടി മാത്രമേ അസംസ്കൃത വസ്തുവായി ഉപയോഗിക്കാൻ പ്ലൈവുഡ് കമ്പനികൾക്ക് അനുവാദമുണ്ടായിരുന്നുള്ളൂ.
ഈ അശാസ്ത്രീയ നിലപാട് മൂലം കർഷകർക്ക് ന്യായവില ലഭിക്കാതെയും വ്യാപാരികൾക്കും കമ്പനികൾക്കും മുന്നോട്ട് പോകാനാകാതെയും വന്ന സാഹചര്യത്തിലാണ് ഭേദഗതി ആവശ്യമായി വന്നത്. സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചറിങ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയും കെഎസ്ടിഎംഎ സംസ്ഥാന കമ്മിറ്റിയും നടത്തിയ നിരന്തര ഇടപെടലുകൾക്കൊടുവിലാണ് കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ചട്ടം ഭേദഗതി ചെയ്തത്.
കർഷകർക്ക് ലഭിക്കുന്നത് മികച്ച വില
കേരള ഫോറസ്റ്റ് റെഗുലേഷൻ ഓഫ് സോമിൽ ആൻഡ് അദർ വുഡ് ഇൻഡസ്ട്രിയൽ ചട്ടപ്രകാരം 28 ഇനം മരങ്ങൾ പ്ലൈവുഡ് നിർമാണത്തിന് ഉപയോഗിക്കാൻ നിലവിൽ അനുവാദമുണ്ട്. ഇതിലൂടെ ജംഗിൾ വുഡിന് 5000 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 8000 മുതൽ 9000 രൂപ വരെ വില ലഭിക്കുന്നുണ്ട്.
ചട്ട ഭേദഗതി വന്നതിനെ തുടർന്ന് കൂടിയ വിലയ്ക്ക് പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനികൾ പാഴ്ത്തടികൾ വാങ്ങുമ്പോൾ കണ്ണൂർ ജില്ലയിലെ ചില തൽപരകക്ഷികൾ തടികൾക്ക് വില കൊടുക്കാൻ തയാറാകുന്നില്ല.
ചട്ട ഭേദഗതിയെ അന്ധമായി വിമർശിക്കാതെ പാഴ്ത്തടികൾക്ക് വില വർധിപ്പിച്ച് നൽകാൻ തയാറായാൽ കണ്ണൂരിലെ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ കഴിയുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ സി എച്ച് മുനീർ, ബെന്നി കൊട്ടാരത്തിൽ, ബേബി കൊല്ലക്കോമ്പിൽ, പി ടി ജോസഫ് എന്നിവർ പങ്കെടുത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: KSTMA states timber law amendment benefits farmers and dismisses false claims.
#Kvartha #KannurNews #KSTMA #TimberIndustry #KeralaNews #MalayalamNews #FarmersWelfare #AmmuNews
