സില്‍വെര്‍ലൈന്‍ പദ്ധതി കടന്നുപോകുന്നത് പ്രളയസാധ്യത പ്രദേശങ്ങളിലൂടെയെന്ന് ഡിപിആര്‍; വെള്ളപ്പൊക്കമുണ്ടായാല്‍ സ്റ്റേഷനും യാര്‍ഡും മുങ്ങാന്‍ സാധ്യത
Jan 16, 2022, 13:22 IST
തിരുവനന്തപുരം: (www.kvartha.com 16.01.2022) ഇടത് സര്‍കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിന്റെ സില്‍വെര്‍ലൈന്‍ പദ്ധതി കടന്നുപോകുന്നത് 164 പ്രളയസാധ്യതാ പ്രദേശങ്ങളിലൂടെയെന്ന് ഡിപിആര്‍ (ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപോര്‍ട്). ഇതില്‍ 25 പ്രദേശങ്ങള്‍ അതീവ പ്രശ്‌നസാധ്യതയുള്ളതാണ്.
വെള്ളപ്പൊക്കമുണ്ടായാല്‍ കെ റെയിലിന്റെ കൊല്ലം സ്റ്റേഷനും യാര്‍ഡും കാസര്‍കോട് യാര്‍ഡും മുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് പാരിസ്ഥിതിക ആഘാത പഠനം തെളിയിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ തന്നെ സില്‍വെര്‍ലൈന്‍ മാറ്റിമറിച്ചേക്കാമെന്നും പദ്ധതി രേഖ പറയുന്നു.
പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ 164 സ്ഥലങ്ങള്‍ പ്രളയസാധ്യതാ പ്രദേശങ്ങളാണ്. ഇതില്‍ തന്നെ മുരുക്കുംപുഴ, വാകത്താനം, ചോറ്റാനിക്കര തുടങ്ങിയ 25 പ്രദേശങ്ങള്‍ തീര്‍ത്തും അപകടകരമാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
കൊല്ലം സ്റ്റേഷനും യാര്‍ഡും പ്രളയം വന്നാല്‍ മുങ്ങാന്‍ സാധ്യതയേറെ. കൊല്ലത്ത് അയത്തില്‍ തോട് തന്നെ വഴി തിരിച്ചുവിടണമെന്നാണ് നിര്‍ദേശം. കാസര്‍കോട് യാര്‍ഡിനും സമാനഭീഷണിയുണ്ട്. കാസര്‍കോട് സോയില്‍ പൈപിംഗ് മേഖലയിലൂടെയും പാത പോകുന്നു.
ഈ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ്. എംബാങ്ക്‌മെന്റ് അഥവാ തറനിരപ്പില്‍ നിന്നും ഉയര്‍ത്തിക്കെട്ടുന്ന 293 മീറ്റ ദൂരത്തിലെ പാത നിര്‍മാണത്തിലെ ആശങ്കയും ഡിപിആര്‍ പങ്ക് വയ്ക്കുന്നു.
സില്‍വെര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന ആശങ്ക പരിസ്ഥിതി പ്രശ്‌നത്തിലായിരുന്നു. അതിവേഗ പദ്ധതി കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് വിലയിരുത്തുമ്പോഴും ചില സംശയങ്ങളും ആശങ്കയും മുന്നറിയിപ്പും കൂടി നല്‍കുകയാണ്.
നിര്‍മാണ സമയത്ത് വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. പക്ഷെ നിര്‍മാണം തീര്‍ന്നാല്‍ പ്രശ്‌നമില്ലെന്നാണ് അവകാശവാദം. അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴയും മണ്ണിടിച്ചിലും സില്‍വെര്‍ലൈനും കനത്ത ഭീഷണിയാണെന്നാണ് പാരിസ്ഥിതിക ആഘാത പഠനത്തില്‍ നിന്നുള്ള നിഗമനം. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ ഡെവലപ്‌മെന്റാണ് പാരിസ്ഥിതിക പഠനം നടത്തിയത്. വിശദമായല്ല ഈ പഠനം എന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.