ലാഭം കൊയ്തിട്ടും വിഹിതം നൽകാതെ കിയാൽ: കണ്ണൂർ വിമാനത്താവള ഓഹരിയുടമകൾക്ക് നിരാശ!

 
 Kannur International Airport building exterior
 Kannur International Airport building exterior

Photo Credit: Screengrab from a Whatsapp video 

  • കിയാലിന് കഴിഞ്ഞ സാമ്പത്തിക വർഷം 195 കോടി രൂപയുടെ വരുമാനമുണ്ടായി.

  • 2024-25 വർഷത്തിൽ 13.4 ലക്ഷം യാത്രക്കാർ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു.

  • വിമാനത്താവള കമ്പനി നഷ്ടത്തിലാണെന്നായിരുന്നു നേരത്തെയുള്ള ന്യായീകരണം.

  • പല ഓഹരിയുടമകളെയും വാർഷിക ജനറൽ ബോഡി യോഗത്തിൽ പോലും പങ്കെടുപ്പിക്കുന്നില്ല.

  • കണ്ണൂർ വിമാനത്താവളം ഏഷ്യ-പസിഫിക് മേഖലയിലെ മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടു.

മട്ടന്നൂർ: (KVARTHA) യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോർഡ് വളർച്ച നേടിയിട്ടും, കണ്ണൂർ രാജ്യാന്തര വിമാനത്താവളം നിർമിക്കുന്നതിനായി കോടികൾ നിക്ഷേപിച്ച ഓഹരിയുടമകൾക്ക് ലാഭവിഹിതം നൽകാതെ കിയാൽ (കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്). 

പ്രവാസികൾ ഉൾപ്പെടെ അഞ്ഞൂറിലേറെ നിക്ഷേപകർക്കാണ് കഴിഞ്ഞ ആറ് വർഷമായി ഒരു പൈസ പോലും ലഭിക്കാത്തത്. ഇതിനെതിരെ ഓഹരിയുടമകൾ സംഘടിച്ച് നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല. കേന്ദ്ര കമ്പനി കാര്യവകുപ്പിന് വരെ നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്.

ഇതുവരെ വിമാനത്താവള കമ്പനി നഷ്ടത്തിലാണെന്ന ന്യായീകരണമായിരുന്നു സർക്കാരും കിയാലും പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ വിമാനത്താവളം ലാഭകരമായിട്ടും തങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. 

പലരും കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും ഉള്ളതെല്ലാം വിറ്റഴിച്ചുമാണ് സർക്കാർ നിർദേശപ്രകാരം വിമാനത്താവള കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയത്. എന്നാൽ ഇവരിൽ ഭൂരിഭാഗം പേരെയും വാർഷിക ജനറൽ ബോഡി യോഗത്തിൽ പോലും പങ്കെടുപ്പിക്കുന്നില്ല.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കഴിഞ്ഞ സാമ്പത്തികവർഷത്തെ വരുമാനം 93 ശതമാനവും യാത്രക്കാരുടെ എണ്ണം 27 ശതമാനവുമാണ് വർധിച്ചത്. 2024-25 വർഷത്തിൽ 13.4 ലക്ഷം യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. ആകെ 11,430 വിമാന സർവീസുകളാണ് നടത്തിയത്. 2024-25 സാമ്പത്തിക വർഷത്തിൽ കിയാലിന് 195 കോടി രൂപയുടെ വരുമാനമുണ്ടായി. 2023-24 വർഷത്തെ വരുമാനം 101 കോടി രൂപയായിരുന്നു.

ഈ സാമ്പത്തികവർഷവും യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ട്. ഏപ്രിലിൽ 1.38 ലക്ഷം പേരും മേയിൽ 1.48 ലക്ഷം പേരും കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ യാത്രക്കാരുടെ എണ്ണത്തിൽ 39 ശതമാനത്തിന്റെ വർധനവുണ്ടായി. 

ഏപ്രിലിൽ 20 കോടിയും മേയിൽ 21 കോടിയുമാണ് കിയാലിന്റെ വരുമാനം. ഈ സാമ്പത്തിക വർഷം 20 ലക്ഷം യാത്രക്കാരെയും 250 കോടി രൂപ വരുമാനവുമാണ് കിയാൽ ലക്ഷ്യമിടുന്നത്. രാജ്യാന്തര സർവീസുകളുടെ എണ്ണത്തിൽ 32 ശതമാനവും ചരക്കുനീക്കത്തിൽ 25 ശതമാനവും വർധനവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 4150 ടൺ ചരക്കുനീക്കമാണ് നടന്നത്.

ഒരു വർഷത്തിനിടെ ഒട്ടേറെ പുതിയ സർവീസുകളാണ് കണ്ണൂരിൽ ആരംഭിച്ചത്. ഡൽഹി, ഫുജൈറ, മസ്കത്ത്, ദമ്മാം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസുകൾ തുടങ്ങി. മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ ആരംഭിച്ചു. കൂടുതൽ സർവീസുകൾ തുടങ്ങുന്നതിനായി ആകാശ് എയർ, സ്പൈസ് ജെറ്റ്, എയർ കേരള, അൽഹിന്ദ് എയർ, സ്പിരിറ്റ് എയർ തുടങ്ങിയ കമ്പനികളുമായി ചർച്ച പുരോഗമിക്കുകയാണ്.

എയർപോർട്ട്‌സ് കൗൺസിൽ ഇന്റർനാഷണൽ 2024-ൽ നടത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയിൽ ഏഷ്യ-പസിഫിക് മേഖലയിലെ മികച്ച വിമാനത്താവളമായി കണ്ണൂർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 20 ലക്ഷം യാത്രക്കാരിൽ കുറവുള്ള വിമാനത്താവളങ്ങളുടെ വിഭാഗത്തിലായിരുന്നു കിയാലിന്റെ ഈ നേട്ടം.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

Article Summary: Kannur Airport shareholders denied dividends despite record profits.

#KannurAirport #CIAL #Shareholders #KeralaNews #AirportNews #DividendIssue

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia