Diplomatic Relations | ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകുന്നു; നിർണായക നീക്കങ്ങൾ


ഉന്നതതല ദൗത്യസംഘത്തിന്റെ അടുത്ത ഘട്ട യോഗത്തിനായി പ്രിൻസിപ്പൽ സെക്രട്ടറി സൗദി അറേബ്യയിലെ ഊർജ മന്ത്രിയെ ഇന്ത്യയിലേക്കു ക്ഷണിച്ചു.
ന്യൂഡൽഹി: (KVARTHA) ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകുന്നു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനും നയിച്ച ഉന്നതതല ദൗത്യസംഘത്തിന്റെ ആദ്യ യോഗം വെർച്വൽ രൂപത്തിൽ നടന്നു. ഈ യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു.
പ്രധാന തീരുമാനങ്ങൾ:
* പരസ്പര പ്രയോജനം: ശുദ്ധീകരണ-പെട്രോകെമിക്കൽ നിലയങ്ങൾ, നവീകരിയകൾ, വൈദ്യുതി, ടെലികോം തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു.
* സൗദി നിക്ഷേപം: സൗദി അറേബ്യയിലെ കിരീടാവകാശി ഉറപ്പുനൽകിയ 100 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപത്തിന് ഇന്ത്യ സജീവ പിന്തുണ നൽകുമെന്ന് ഉറപ്പുനൽകി.
* സഹകരണം ശക്തമാക്കൽ: ഇരു രാജ്യങ്ങളിലെയും സാങ്കേതിക സംഘങ്ങൾ തമ്മിൽ പതിവായി കൂടിയാലോചനകൾ നടത്താനും, നിർദ്ദിഷ്ട നിക്ഷേപങ്ങളിൽ ധാരണയിലെത്തുന്നതിനും തീരുമാനിച്ചു.
* പെട്രോളിയം മേഖല: പെട്രോളിയം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം എണ്ണ-വാതക മേഖലയിലെ പരസ്പര പ്രയോജനകരമായ നിക്ഷേപത്തെക്കുറിച്ചുള്ള തുടർ ചർച്ചകൾക്കായി സൗദി അറേബ്യ സന്ദർശിക്കും.
* പിഐഎഫ് ഓഫീസ്: ഇന്ത്യയിൽ സോവറിൻ വെൽത്ത് ഫണ്ട് പിഐഎഫിന്റെ ഓഫീസ് സ്ഥാപിക്കാൻ സൗദി പക്ഷത്തെ ക്ഷണിച്ചു.
മുന്നോട്ടുള്ള വഴി:
ഉന്നതതല ദൗത്യസംഘത്തിന്റെ അടുത്ത ഘട്ട യോഗത്തിനായി പ്രിൻസിപ്പൽ സെക്രട്ടറി സൗദി അറേബ്യയിലെ ഊർജ മന്ത്രിയെ ഇന്ത്യയിലേക്കു ക്ഷണിച്ചു. 2023 സെപ്തംബറിലെ ഇന്ത്യാ സന്ദർശന വേളയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എടുത്ത തീരുമാനങ്ങൾക്കനുസരിച്ചാണ് ഈ യോഗം. ഉന്നതതല ദൗത്യസംഘത്തിൽ ഇന്ത്യയിലെ നിതി ആയോഗ് സിഇഒ, സാമ്പത്തികകാര്യ – വാണിജ്യ - വിദേശകാര്യ - വ്യാവസായിക, ആഭ്യന്തരവ്യാപാര - പെട്രോളിയം, പ്രകൃതിവാതക - ഊർജ വകുപ്പ് സെക്രട്ടറിമാർ എന്നിവരുൾപ്പെടെ ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.