Stock markets | കേന്ദ്ര ബജറ്റിനിടെ ഓഹരിവിപണിയിൽ കനത്ത ഇടിവ്; സെൻസെക്സും നിഫ്റ്റിയും തകർന്നു


സെൻസെക്സ് 433.30 (0.54%) പോയിന്റ് ഇടിഞ്ഞ് 80,068.77ൽ എത്തി
മുംബൈ: (KVARTHA) നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ടേമിലെ ആദ്യ ബജറ്റിനിടെ ഓഹരിവിപണിയിൽ ഇടിവ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ സെൻസെക്സ് 433.30 (0.54%) പോയിന്റ് ഇടിഞ്ഞ് 80,068.77ൽ എത്തി. നിഫ്റ്റി 137.85 (0.56%) പോയിന്റ് താഴ്ന്ന് 24,371.40 ലാണ് വ്യാപരം നടക്കുന്നത്.
ബജറ്റിൽ സർക്കാർ അവതരിപ്പിച്ച പുതിയ നികുതി നിരക്കുകൾ ഓഹരി വിപണിയെ ബാധിച്ചുവെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ദീർഘകാല മൂലധന നേട്ട നികുതി 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായും ഹ്രസ്വകാല മൂലധന നേട്ട നികുതി 15 ശതമാനത്തിൽ നിന്ന് 20 ശതമാനമായുമാണ് വർധിപ്പിച്ചത്. ഇതോടെ നിക്ഷേപകർ വിൽപ്പനക്ക് തിരക്കുകൂട്ടിയതായി വിപണി നിരീക്ഷകർ പറയുന്നു.
എന്നിരുന്നാലും, ബജറ്റിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തിയത് നേട്ടമായി വിലയിരുത്തുന്നു. ബിഎസ്ഇയിൽ നേട്ടം കൈവരിച്ച പ്രമുഖ കമ്പനികളിൽ ടൈറ്റൻ, ഐടിസി, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവ ഉൾപ്പെടുന്നു. നഷ്ടം നേരിട്ട പ്രധാന കമ്പനികൾ പവർ ഗ്രിഡ്, ബജാജ് ഫിനാൻസ് എന്നിവയാണ്.
എച്ച്‌സിഎൽടെക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഐടി ഓഹരികളും നഷ്ടത്തിലാണ്. തിങ്കളാഴ്ച സെൻസെക്‌സ് 80,502.08ലും നിഫ്റ്റി 23,537.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.