തിരുവനന്തപുരം: (www.kvartha.com 24.01.2022) ബെവ്കോ മാതൃകയില്‍ അടിമുടി മാറ്റവുമായി കള്ള് ഷാപുകള്‍ എത്തുമെന്ന് സൂചന. ബിവറേജസ് കോര്‍പറേഷന്‍ മാതൃകയില്‍ ടോഡി കോര്‍പറേഷന്‍ രൂപീകരിക്കുന്നത് സര്‍കാരിന്റെ പരിഗണയില്‍. ടോഡി വെല്‍ഫയര്‍ ബോര്‍ഡിനെയും കോര്‍പറേഷന്റെ കീഴിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന.
കള്ളുഷാപുകളുടെ നവീകരണം ലക്ഷ്യമിട്ടാണ് ടോഡി കോര്‍പറേഷന്‍ എന്ന ആശയം സര്‍കാര്‍ പരിഗണിക്കുന്നത്. കള്ളുഷാപിന്റെ നടത്തിപ്പ്, കള്ളിന്റെ സംഭരണം, വിതരണം, തൊഴിലാളികളെ വിന്യസിക്കല്‍ എന്നിവ കോര്‍പറേഷന്റെ ചുമതലയില്‍ കൊണ്ടുവരും. ഇതുസംബന്ധിച്ച് മദ്യനയത്തില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.
സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും സംഭരിക്കുന്ന കള്ള് വെയര്‍ ഹൗസ് ഗോഡൗണിലെത്തിക്കും. അവിടെ നിന്നു ഷോപുകളുടെ ആവശ്യമനുസരിച്ച് വിതരണം ചെയ്യും. ഹോടെല്‍ മാതൃകയിലുള്ള വിതരണ ചുമതല പൂര്‍ണമായി തൊഴിലാളി സംഘടനകളെ ഏല്‍പിക്കും. ഇതില്‍ കോര്‍പറേഷന് ഉത്തരവാദിത്തമുണ്ടാകില്ല.
കള്ളുഷാപ് നടത്തിപ്പ് ലേലം കൊള്ളുന്ന തൊഴിലാളി യൂനിയനുകള്‍ക്കായി നല്‍കുക, ബവ്റിജസ് ഔട്‌ലെറ്റുകള്‍ പോലെ കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാക്കുക എന്നിവയും സര്‍കാരിന്റെ ആലോചനയിലുണ്ട്. ഇതിലൂടെ കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍.
തൊഴിലാളികളുടെ ശമ്പളം, വാടക എന്നിവ കള്ളുഷാപില്‍ നിന്നും കണ്ടെത്തണം. കാര്യക്ഷമമായി നടത്തിയാല്‍ കള്ളുഷോപുകളിലേക്ക് കൂടുതല്‍ ആളുകളെത്തുമെന്നും വ്യവസായത്തെ രക്ഷിക്കാന്‍ കഴിയുമെന്നുമാണ് സര്‍കാര്‍ വാദം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.